Published: May 05, 2026 01:24 PM IST Updated: May 05, 2026 01:53 PM IST
1 minute Read
മുംബൈ ∙ ക്യാപ്റ്റൻ മാറി, കളി മാറി എന്നു പറയുന്നതിൽ തെറ്റില്ല! ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഐപിഎലിലെ നിർണായക മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 6 വിക്കറ്റിനാണ് ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചത്. പരുക്കു ഭേദമായി തിരിച്ചെത്തിയ രോഹിത് ശർമയും (44 പന്തിൽ 84 റൺസ്) സഹ ഓപ്പണർ റയാൻ റിക്കിൽട്ടനും (32 പന്തിൽ 83) ചേർന്നു കൊളുത്തിയ വെടിക്കെട്ടിന് നമൻ ധീറും (12 പന്തിൽ 23) വിൽ ജാക്സും (4 പന്തിൽ 10) ചേർന്നു ശുഭപര്യവസാനം നൽകി. ഫോം വീണ്ടെടുത്ത നിക്കോളാസ് പുരാന്റെ (21 പന്തിൽ 62) വെട്ടിക്കെട്ടിന്റെ ബലത്തിൽ ലക്നൗ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ മുംബൈ മറികടന്നു.
ആദ്യ ഒൻപത് മത്സരങ്ങളിൽ ഏഴിലും തോറ്റ മുംബൈയ്ക്ക് ഈ വിജയം വലിയ ഉണർവാണ് നൽകിയത്. പ്ലേ ഓഫ് പ്രതീക്ഷ ബാക്കിവയ്ക്കാൻ ഈ മത്സരം ജയിക്കണമെന്നിരിക്കെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയില്ലാതെയാണു മുംബൈ കളത്തിലിറങ്ങിയത്. നടുവേദന കാരണമാണു ഹാർദിക് ടീമിൽ ഇല്ലാത്തതെന്നാണു വിശദീകരണം. മുംബൈയുടെ വിജയത്തിനു പിന്നാലെ സൂര്യകുമാറിനെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് എത്തിയത്. ഈ സീസണിൽ ഇതിനു മുൻപും സൂര്യകുമാർ മുംബൈ നയിച്ചെങ്കിലും ഈ വിജയം സൂര്യയുടെ ക്യാപ്റ്റൻസിയുടെ കൂടെ വിജയമാണെന്നാണ് മിക്കവരും പറയുന്നത്. മത്സരത്തിനു പിന്നാലെ മുംബൈ താരം ദീപക് ചാഹറുടെ സഹോദരി മാലതി ചാഹർ പങ്കുവച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി.
THIS felt similar MI again! 🔥
Almost everyone performed. Well played, Ryan and Rohit bhaiya!
Nice captaincy by Surya.
And Deepak delivering each 4 overs - good bowled, bro!
Proper squad game. This is MI! 💙#MIvsLSG #IPL2026 #MI
സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയെ പ്രശംസിച്ച മാലതി, ദീപക് ചാഹർ തന്റെ മുഴുവൻ ഓവർ ക്വാട്ടയും പൂർത്തിയാക്കിയതിനെയും അഭിനന്ദിച്ചു.‘‘ഇതാണ് വീണ്ടും മുംബൈ ഇന്ത്യൻസ് എന്ന് തോന്നിയത്! മിക്കവാറും എല്ലാവരും മികച്ച പ്രകടനം പുറത്തെടുത്തു. റയാനും രോഹിത് ഭയ്യയും നന്നായി കളിച്ചു! സൂര്യയുടെ നല്ല ക്യാപ്റ്റൻസി. ദീപക് നാല് ഓവറും എറിഞ്ഞു - നന്നായി ബോൾ ചെയ്തു സഹോദരാ! ശരിയായ ടീം ഗെയിം. ഇതാണ് എംഐ!’’– മാലതി കുറിച്ചു. ദീപക് ചാഹർ 4 ഓവറിൽ 43 റൺസ് വഴങ്ങി വിക്കറ്റൊന്നും നേടാനായില്ലെങ്കിലും അവസാന രണ്ട് ഓവറിൽ വെറും 15 റൺസ് മാത്രമാണ് വിട്ടുനൽകിയത്. ഇത് ലക്നൗവിനെ 228 റൺസിൽ ഒതുക്കുന്നതിൽ നിർണായകമായി.
‘‘ഈ സീസണിൽ പലതവണ ഞങ്ങൾ ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ഇത് പുതിയ കാര്യമല്ല. എന്നാൽ പവർപ്ലേയ്ക്ക് ശേഷമുള്ള 7 മുതൽ 10 വരെയുള്ള ഓവറുകളാണ് ടി20 ക്രിക്കറ്റിൽ കളി തിരിച്ചുപിടിക്കാൻ പറ്റിയ സമയമെന്ന് എനിക്കറിയാമായിരുന്നു. അവിടെ രണ്ട് വിക്കറ്റുകൾ വീണാൽ കളി നിയന്ത്രിക്കാമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഏകദേശം 8-9 ഓവറുകളിൽ ലക്നൗ ഒന്നോ രണ്ടോ വിക്കറ്റ് നഷ്ടത്തിൽ 110 അല്ലെങ്കിൽ 120 റൺസ് എടുത്തിരുന്നു. എനിക്ക് കൃത്യമായി ഓർമയില്ല. പക്ഷേ അവിടെ നിന്ന് 16 ഓവറിൽ 5 വിക്കറ്റിന് 162 എന്ന നിലയിലേക്ക് അവരെ പിടിച്ചുകെട്ടിയ പ്രകടനം അവിശ്വസനീയമായിരുന്നു.’’– മത്സരത്തിന് ശേഷം മുംബൈയുടെ താൽക്കാലിക ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു.
English Summary:







English (US) ·