Published: June 18, 2026 06:40 AM IST
1 minute Read
ടൊറന്റോ∙ ഫിഫ ലോകകപ്പിൽ പാനമയ്ക്കെതിരെ അവസാന മിനിറ്റിലെ ഗോളിന്റെ കരുത്തില്‍ വിജയിച്ച് ഘാന. 90+5-ാം മിനിറ്റിൽ കാലെബ് യിറെങ്കിയാണ് ഘാനയുടെ വിജയ ഗോൾ നേടിയത്. ബ്രാന്റൻ തോമസ് അസാന്റെയുടെ പാസിലായിരുന്നു കാലെബിന്റെ ഗോൾ നേട്ടം. ആദ്യ പകുതിയിൽ ഒരു ഷോട്ടു പോലും പായിക്കാൻ സാധിക്കാതിരുന്ന ഘാന രണ്ടാം പകുതിയിൽ തകർത്തുകളിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു. വിജയത്തോടെ എൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനൊപ്പം ഘാനയ്ക്കും മൂന്നു പോയിന്റായി.നിലവിൽ രണ്ടാം സ്ഥാനത്താണ് ഘാന.
ആദ്യ പകുതിയിൽ പാനമയ്ക്കായിരുന്നു മത്സരത്തിൽ മുൻതൂക്കം. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ സെസിലോ വാട്ടർമാനിലൂടെ പാനമ ഗോളിനായുള്ള ശ്രമങ്ങൾ തുടങ്ങി. ഈ സമയത്തും കൃത്യമായതെന്നു പറയാവുന്നൊരു മുന്നേറ്റം ഘാനയിൽനിന്ന് ഉണ്ടായിരുന്നില്ല. മത്സരത്തിന്റെ 38–ാം മിനിറ്റില്‍ ഘാന ബോക്സിനരികെനിന്ന് പാനമ താരം ജിയോവാനി റാമോസ് എടുത്ത ഷോട്ട് ചെറിയ വ്യത്യാസത്തിലാണു ലക്ഷ്യം കാണാതെ പോയത്. ആദ്യ പകുതി അവസാനിച്ചപ്പോഴും പാനമയുടെ ഗോൾ മുഖത്തേക്ക് ഒരു തവണ പോലും പന്തെത്തിക്കാൻ ഘാനയ്ക്കു സാധിച്ചിരുന്നില്ല. അതേസമയം മൂന്ന് ഗോൾ ശ്രമങ്ങൾ നടത്തിയ പാനമ, ഓൺ ടാർഗറ്റിലേക്ക് ഒരു ഷോട്ടും പായിച്ചു. പാസുകളിലും പന്തടക്കത്തിലും ആദ്യ പകുതിയിൽ പാനമയ്ക്ക് വ്യക്തമായ മേധാവിത്തമുണ്ടായിരുന്നു. ആദ്യ പകുതിയിൽ പരുക്കേറ്റ ഘാന ഗോൾ കീപ്പർ ലോറൻസ് അറ്റി സിഗി രണ്ടാം പകുതിയിൽ ഇറങ്ങിയില്ല. പകരക്കാരനായി ബെഞ്ചമിൻ അസാരെ കളിക്കാനിറങ്ങി.
രണ്ടാം പകുതിയുടെ തുടക്കം ഘാനയുടെ മുന്നേറ്റത്തോടെയായിരുന്നു. 48–ാം മിനിറ്റിൽ ജൊനാസ് അജെറ്റിയുടെ കുതിപ്പ്. ക്രോസ് ജൊനാസ് ഹെഡ് ചെയ്തു വലയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പാനമ ഗോളി മൊസ്കൊറ പന്ത് പ്രതിരോധിച്ചു. 50–ാം മിനിറ്റിൽ ഘാന താരം കാലെബ് യിരെങ്കി നടത്തിയ ഗോൾ നീക്കം ലക്ഷ്യത്തിലെത്തിയില്ല. 60–ാം മിനിറ്റിൽ ബോക്സിൽനിന്ന് പന്തു ലഭിച്ച പാനമ താരം മാർട്ടിനസ് പോസ്റ്റ് ലക്ഷ്യമാക്കി ഉതിർത്ത ഷോട്ട് ഗോൾ വലയുടെ പിന്നിലാണു പതിച്ചത്. 67–ാം മിനിറ്റിൽ പാനമയ്ക്കായി ജയോവാനി റാമോസ് എടുത്ത ഷോട്ടും ചെറിയ വ്യത്യാസത്തിൽ പുറത്തേക്കുപോയി. രണ്ടാം പകുതി 70 മിനിറ്റ് പിന്നിട്ടപ്പോൾ ഗോൾ ലക്ഷ്യമാക്കി ഘാന ഏഴു ഷോട്ടുകൾക്കു ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല. ആദ്യ പകുതിയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു പിന്നാലെയായിരുന്നു രണ്ടാം പകുതിയിൽ ഘാന മത്സരത്തിലേക്കു തിരിച്ചെത്തിയത്. നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ 90+5–ാം മിനിറ്റിൽ ഘാന വിജയ ഗോൾ നേടുകയും ചെയ്തു. അവസാന മിനിറ്റുകളിൽ ഘാന പാനമ താരങ്ങൾ തമ്മിൽ ഗ്രൗണ്ടിൽ തർക്കവും കയ്യാങ്കളിയുമുണ്ടായി.
English Summary:






English (US) ·