Published: February 14, 2026 01:13 PM IST
1 minute Read
ന്യൂഡൽഹി ∙ ഏറെ അനിശ്ചിതത്വങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിൽ ആരാധകർ കാത്തിരുന്ന ആ മത്സരം നാളെയാണ്. ട്വന്റി20 ലോകകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ ആവേശപ്പോരാട്ടം. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴു മുതലാണ് മത്സരം. എന്നാൽ ആരാധകരെ നിരാശരാക്കുന്ന റിപ്പോർട്ടുകളാണ് കൊളംബോയിൽനിന്നു വരുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു ഭീഷണിയായേക്കുമെന്നാണ് വിവരം.
പ്രേമദാസ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊളംബോയിലെ ഖേത്താരാമയിൽ ഞായറാഴ്ച വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെയാണ്. ഞായറാഴ്ച പുലർച്ചെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും. വെയിലുറയ്ക്കുന്നതോടെ 30-31 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. എന്നാൽ ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലാണ് കാലാവസ്ഥാ പ്രവചനത്തിലുള്ളത്.
മഴ പെയ്യാൻ 50-70 ശതമാനം വരെയാണ് സാധ്യത. രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. ഈ സമയത്ത് അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ഇതു ടോസ് വൈകിപ്പിക്കാനോ ഓവർ വെട്ടിച്ചുരുക്കാനോ കാരണമായേക്കാം. രാത്രി എട്ടിന് ശേഷം മേഘങ്ങൾ ഒഴിഞ്ഞു നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാത്രി മുഴുവൻ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ചില കാലാവസ്ഥ പ്രവചനങ്ങൾ പറയുന്നത്.
മഴയെ നേരിടാൻ ശക്തമായ സന്നാഹങ്ങളാണ് പ്രേമദാസ സ്റ്റേഡിയത്തിലുള്ളത്. അത്യാധുനിക ഡ്രെയിനേജ് സംവിധാനവും വിദഗ്ധരായ ഗ്രൗണ്ട് സ്റ്റാഫുകളും സ്റ്റേഡിയത്തിലുണ്ട്. മറ്റു രാജ്യാന്തര സ്റ്റേഡിയങ്ങളിൽനിന്നു വ്യത്യസ്തമായി പിച്ചിനെ മാത്രം മറയ്ക്കുന്നതിന് പകരം ഗ്രൗണ്ട് മുഴുവൻ കവർ ചെയ്യുന്നതാണ് കൊളംബോയിലെ രീതി. ഇത് ഔട്ട്ഫീൽഡിൽ വെള്ളം കയറുന്നത് ആദ്യം തന്നെ തടയും. ശക്തമായ മഴ ഒഴിഞ്ഞതിന് ശേഷം 45-60 മിനിറ്റിന് ശേഷം മൈതാനത്തെ മത്സരയോഗ്യമാക്കാൻ സാധിക്കും.
ശനിയാഴ്ച സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് പരിശീലന സെഷനുണ്ട്. ഇതിനും മഴ ഭീഷണിയുണ്ട്. ശ്രീലങ്കയിൽ നടന്ന ലോകകപ്പ് ട്വൻറി 20 മത്സരങ്ങളിൽ ഒന്നും ഇതുവരെ മഴമൂലം തടസപ്പെട്ടിട്ടില്ല. മഴ സാധ്യതയുണ്ടായിരുന്ന ശ്രീലങ്ക– ഒമാൻ മത്സരത്തിന് ശേഷം മഴ പെയ്തിരുന്നു. അസാധാരണ സാഹചര്യത്തിൽ മാത്രമേ മത്സരം ഉപേക്ഷിക്കാൻ സാധ്യതയുള്ളൂ. ഒരു ട്വന്റി മത്സരത്തിനു ഫലമുണ്ടാകണമെങ്കിൽ കുറഞ്ഞത് 5 ഓവർ വീതമുള്ള മത്സരം ആവശ്യമാണ്. ഇതിനു സാധിച്ചില്ലെങ്കിൽ മത്സരം ഉപേക്ഷിക്കും. അങ്ങനെയെങ്കിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം പങ്കിടും. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾക്ക് റിസർവ് ഡേ ഇല്ല. ഗ്രൂപ്പിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും നാലു പോയിന്റ് വീതമാണുള്ളത്. നെറ്റ് റൺറേറ്റിൻ്റെ അടിസ്ഥാനത്തിൽ ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാമത്.
English Summary:







English (US) ·