Published: June 05, 2026 09:47 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യർ ചുമതലയേൽക്കും. ഫോം ഔട്ടിലുള്ള നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ അടുത്ത മത്സരങ്ങളിൽ പുറത്തിരുത്താനാണ് ബിസിസിഐയുടെ തീരുമാനം. ഇതോടെയാണ് ഐപിഎലിൽ തകർപ്പൻ ഫോമിൽ കളിച്ച അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്കു കൊണ്ടുവരുന്നത്. ശനിയാഴ്ച നടക്കുന്ന ബിസിസിഐ സിലക്ഷൻ യോഗത്തിൽ ശ്രേയസും പങ്കെടുക്കും. അതിനു ശേഷമാകും ഏഷ്യൻ ഗെയിംസിനും അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും വേണ്ടിയുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിക്കുക.2023 ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ശ്രേയസ് ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ ട്വന്റി20 മത്സരം കളിച്ചത്. ഐപിഎലിൽ പഞ്ചാബ് കിങ്സിനെ പ്ലേ ഓഫിലെത്തിക്കാൻ സാധിച്ചില്ലെങ്കിലും ബാറ്റിങ്ങിൽ തിളങ്ങിയ അയ്യർ, 498 റണ്‍സ് അടിച്ചെടുത്തിരുന്നു.
അവസാന മത്സരങ്ങളെല്ലാം തുടർച്ചയായി തോറ്റ പഞ്ചാബ് പോയിന്റ് ടേബിളിൽ അഞ്ചാമതായാണു ഫിനിഷ് ചെയ്തത്. എങ്കിലും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ മറികടന്ന് ശ്രേയസിനെ ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിക്കുകയായിരുന്നു. ചീഫ് സിലക്ടർ അജിത് അഗാർക്കറാണ് ശ്രേയസ് അയ്യർക്കായി ശക്തമായി വാദിച്ചത്. ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ സഞ്ജു ടീമിനെ നയിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. അയർലൻഡിനെതിരെ രണ്ട് മത്സരങ്ങളും ഇംഗ്ലണ്ടിൽ അഞ്ചു മത്സരങ്ങളുമാണ് ഇന്ത്യയ്ക്കു കളിക്കാനുള്ളത്. ജൂൺ 26നാണ് അയർലൻഡിനെതിരായ പരമ്പരയ്ക്കു തുടക്കമാകുക. തിലക് വർമയെ ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സൂര്യകുമാർ യാദവിനു കീഴിലാണ് 2026ലെ ട്വന്റി20 ലോകകപ്പ് ഇന്ത്യ വിജയിച്ചത്. ട്വന്റി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയതും സൂര്യയ്ക്കു കീഴിലായിരുന്നു. ക്യാപ്റ്റൻസിയിൽ തർക്കങ്ങളില്ലെങ്കിലും ബാറ്റിങ്ങിലെ മോശം ഫോമാണ് സൂര്യയ്ക്കു തിരിച്ചടിയായത്. അതായത് ടീമിൽനിന്നും ഒഴിവാക്കുന്നതിനു വേണ്ടിയാണ് സൂര്യയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും നീക്കുന്നത്. ലോകകപ്പിൽ ഒൻപതു മത്സരങ്ങൾ കളിച്ച താരത്തിന് 242 റൺസ് മാത്രമാണു നേടാൻ സാധിച്ചത്. ഐപിഎലിൽ മുംബൈ ജഴ്സിയിൽ 270 റൺസെടുത്തും നിരാശപ്പെടുത്തിയതോടെയാണ് സൂര്യയ്ക്ക് ക്യാപ്റ്റന്‍സിയും ടീമിലെ സ്ഥാനവും നഷ്ടമാകുന്നത്. ട്വന്റി20 ലോകകപ്പിൽ തകർത്തടിച്ച സഞ്ജു, ടൂർണമെന്റിലെ താരമായിരുന്നു. ട്വന്റി20 പരമ്പരയിൽ ഓപ്പണിങ് ബാറ്ററായി സഞ്ജു കളിക്കും.
English Summary:





English (US) ·