Published: July 17 , 2025 05:41 PM IST
1 minute Read
സതാംപ്ടൻ ∙ ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ നേടിയ വിജയത്തിനു പിന്നാലെ, മത്സരത്തിൽ താൻ നേടിയ സിക്സറിനു പിന്നിൽ ഋഷഭ് പന്തിന്റെ സ്വാധീനം വെളിപ്പെടുത്തി ഇന്ത്യയുടെ വിജയശിൽപിയായ ദീപ്തി ശർമ. മത്സരത്തിൽ ഒറ്റക്കൈ കൊണ്ട് ദീപ്തി നേടിയ സിക്സർ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആ സിക്സിന് ഋഷഭ് പന്തിന്റെ ഷോട്ടുമായുള്ള താരതമ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നതിനിടെയാണ്, ആ ഷോട്ടിനു പിന്നിൽ ഋഷഭ് പന്തിന്റെ സ്വാധീനാണെന്ന് ദീപ്തി ശർമ വെളിപ്പെടുത്തിയത്. ഇന്ത്യ–ഇംഗ്ലണ്ട് മത്സരത്തിലെ ഏക സിക്സർ കൂടിയായിരുന്നു അത്.
മത്സരത്തിൽ 64 പന്തിൽ പുറത്താകാതെ 62 റൺസെടുത്താണ് ദീപ്തി ശർമ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തുകയും ചെയ്തു. ഇന്ത്യൻ ഇന്നിങ്സിനിടെ ഇംഗ്ലണ്ടിന്റെ ലോറൻ ബെല്ലിനെതിരെയാണ് ദീപ്തി ശർമ ഒറ്റക്കൈകൊണ്ട് സിക്സർ നേടിയത്.
‘‘പരിശീലന സമയത്ത് ഞാൻ ഇത്തരം ഷോട്ടുകൾ കളിച്ചു നോക്കാറുണ്ട്. സത്യത്തിൽ ഋഷഭ് പന്തിൽനിന്നാണ് ആ ഷോട്ട് എനിക്ക് കിട്ടിയത്. ആ ഷോട്ട് കളിക്കാൻ എനിക്ക് പ്രത്യേക താൽപര്യമാണ്’ – ദീപ്തി ശർമ പറഞ്ഞു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ 48.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസെടുത്ത ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ഏകദിനപരമ്പരയ്ക്ക് വിജയത്തോടെ തുടക്കമിടുകയും ചെയ്തു. ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീം പിന്തുടർന്നു ജയിക്കുന്ന ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണിത്. 2021ൽ മക്കേയിൽ ഓസീസ് വനിതകൾക്കെതിരെ 265 റൺസ് പിന്തുടർന്ന് ജയിച്ചതാണ് ഒന്നാമത്. ഇതോടെ, ഏറ്റവും ഒടുവിൽ കളിച്ച 12 ഏകദിനങ്ങളിൽ 11 എണ്ണത്തിലും ജയിക്കാനായതിന്റെ ആത്മവിശ്വാസവും ഇന്ത്യയ്‌ക്കുണ്ട്. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ലോഡ്സിൽ നടക്കും.
അപരാജിത അർധസെഞ്ചറിയുമായി തിളങ്ങിയ ഓൾറൗണ്ടർ ദീപ്തി ശർമ, അവസാന ഓവറുകളിൽ വിക്കറ്റുകൾ നഷ്ടമായതിന്റെ സമ്മർദ്ദത്തിൽ വീഴാതെ തകർത്തടിച്ച അമൻജ്യോത് കൗർ എന്നിവരാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ദീപ്തി ശർമ 64 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 62 റൺസെടുത്തു. അമൻജ്യോത് 14 പന്തിൽ മൂന്നു ഫോറുകൾ സഹിതം 20 റൺസുമായി പുറത്താകാതെ നിന്നു. 44.3 ഓവറിൽ ആറിന് 229 റൺസെന്ന നിലയിലായ ഇന്ത്യയെ, പിരിയാത്ത ഏഴാം വിക്കറ്റിൽ 33 റൺസ് കൂട്ടിച്ചേർത്താണ് ദീപ്തി–അമൻജ്യോത് സഖ്യം വിജയത്തിലെത്തിച്ചത്.
ഇന്ത്യൻ നിരയിൽ ജമീമ റോഡ്രിഗസ് (54 പന്തിൽ അഞ്ച് ഫോറുകളോടെ 48), ഓപ്പണർ പ്രതിക റാവൽ (51 പന്തിൽ മൂന്നു ഫോറുകളോടെ 28), സ്മൃതി മന്ഥന (24 പന്തിൽ അഞ്ച് ഫോറുകളോടെ 28), ഹർലീൻ ഡിയോൾ (44 പന്തിൽ നാലു ഫോറുകളോടെ 27), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (27 പന്തിൽ 17), റിച്ച ഘോഷ് (12 പന്തിൽ ഒരു ഫോർ സഹിതം 10) എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി.
English Summary:








English (US) ·