അസമിലെ ദിബ്രുഗഡിൽനിന്ന് തോമസ് ജേക്കബ്
Published: January 27, 2026 10:12 AM IST
1 minute Read
അസമിലെ മനുഷ്യരോട് ‘ഹം കേരളാ വാലാ ഹേ...’ എന്നുപറയുമ്പോൾ ദിബ്രുഗഡ് മുതൽ കേരളംവരെ സ്വാഭാവികമായ ഒരു സ്നേഹപ്പാലം നിർമിക്കപ്പെടുന്നു. അതിന്റെ പ്രതിഫലനമെന്നോണം കേരളത്തിൽ പണി ചെയ്ത് ജീവിതം രക്ഷപ്പെട്ടവരും ഇപ്പോഴും കേരളത്തിലുള്ളവരുടെ ബന്ധുക്കളും ചേർന്ന് കേരള ടീമിന്റെ ഗാലറികൾ നിറയ്ക്കുന്നു. എന്നാൽ മികച്ച കളിയിലൂടെ ആ സ്നേഹത്തിനു പകരം നൽകാൻ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല!
സന്തോഷ് ട്രോഫി ഫുട്ബോളിൽ, പഞ്ചാബിനെതിരെ ഗോൾ വഴങ്ങിയ ശേഷം തിരിച്ചടിച്ചു ജയിച്ച കേരളം റെയിൽവേസിനെതിരെ ലീഡ് നേടിയ ശേഷം ഗോൾവഴങ്ങി കളി സമനിലയാക്കി. ഇന്നു മൂന്നാം മത്സരത്തിൽ ഒഡീഷയാണ് കേരളത്തിന്റെ എതിരാളികൾ. ശക്തരായ ടീമുകൾക്കെതിരെ ഒഴുക്കൻ കളി കൊണ്ടു കാര്യമില്ലെന്ന് തെളിഞ്ഞു കഴിഞ്ഞ സാഹചര്യത്തിൽ ടീമിന്റെ ഇനിയുള്ള പ്രകടനം നിർണായകം.
തെറ്റിയ പ്രതീക്ഷ
സൂപ്പർ ലീഗ് കേരളയിൽ കളിച്ചുതെളിഞ്ഞ താരങ്ങളുമായി വലിയ പ്രതീക്ഷയോടെയാണ് കേരളം അസമിലേക്കു വണ്ടി കയറിയത്. എന്നാൽ അതിനൊത്ത പ്രകടനം ഇതുവരെയുണ്ടായില്ല. ആവർത്തിക്കപ്പെടുന്ന മിസ്പാസുകളും മധ്യനിരയിലെ ഒത്തിണക്കമില്ലായ്മയും കേരളത്തിന്റെ കളി ബോറടിപ്പിച്ചു തുടങ്ങി. ആദ്യകളിയിൽ 18 ഗോളവസരങ്ങൾ കേരളം സൃഷ്ടിച്ചു. ഗോളായി മാറിയത് 3 എണ്ണം മാത്രം.!
റെയിൽവേസിനെതിരെ മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ പോലും സാധിച്ചില്ല. പ്രതിരോധത്തിന് കൂടുതൽ ശ്രദ്ധ നൽകിയപ്പോൾ ഫൈനൽ തേഡിലേക്ക് പന്ത് എത്തുന്നത് കുറഞ്ഞു. 75–ാം മിനിറ്റിൽ എസ്. സന്ദീപിനെ പിൻവലിച്ചതും പഞ്ചാബിനെതിരെ പകരക്കാരനായി ഇറങ്ങി തിളങ്ങിയ മുഹമ്മദ് സിനാനെ ഇറക്കാതിരുന്നതും തിരിച്ചടിയായി.
ഞായറാഴ്ച രാവിലെ ഒരുമണിക്കൂർ കേരള ടീം പരിശീലനം നടത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2ന് ഒഡീഷയ്ക്കെതിരെ ധാക്കുവാഖാന ഫുട്ബോൾ സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ മൂന്നാം മത്സരം. ഈ ഗ്രൗണ്ടിൽ കേരളത്തിന്റെ ആദ്യ മത്സരമാണിത്. മേഘാലയയോട് തോൽവി വഴങ്ങിയ ഒഡീഷ സർവീസസിനെ സമനിലയിൽ തളച്ചിരുന്നു. ഗ്രൂപ്പ് ബിയിൽ 4 പോയിന്റുമായി ഒന്നാമതാണ് കേരളം.
English Summary:







English (US) ·