Published: May 09, 2026 04:15 PM IST
1 minute Read
മുംബൈ∙ ഉത്തേജക പരിശോധന നടത്തുന്നതിന് സഹകരിക്കാതിരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യശസ്വി ജയ്സ്വാൾ, ഷെഫാലി വര്‍മ എന്നിവർക്കു നോട്ടിസ് അയച്ച് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി. ഉത്തേജക വിരുദ്ധ ഏജൻസിയുടെ റജിസ്റ്റേർഡ് ടെസ്റ്റിങ് പൂളിലുള്ള താരങ്ങളാണ് ഇരുവരും. ഈ വിഭാഗത്തിലുള്ള താരങ്ങൾ, എവിടെയാണുള്ളതെന്ന വിവരം ഏജൻസിക്കു കൈമാറേണ്ടതുണ്ട്. കഴിഞ്ഞ വർഷം നവംബർ ഏഴിന് ഷെഫാലി വർമ നൽകിയ ലൊക്കേഷനിൽ ഉദ്യോഗസ്ഥർ എത്തിയപ്പോൾ, താരത്തെ അവിടെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഡിസംബർ 17ന് ജയ്സ്വാളിന്റെ ലൊക്കേഷനിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴും താരം അവിടെയുണ്ടായിരുന്നില്ല.
തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ ഉത്തേജക വിരുദ്ധ ഏജന്‍സി രണ്ടു താരങ്ങളിൽനിന്നും വിശദീകരണം ആവശ്യപ്പെട്ടു. ജയ്സ്വാളും ഷെഫാലിയും യാതൊരു പ്രതികരണവും നടത്താതിരുന്നതിനേത്തുടർന്നാണ് ഉത്തേജക വിരുദ്ധ ഏജൻസി അടുത്ത ഘട്ടത്തിലേക്കു പോയത്. രണ്ടു താരങ്ങളും ഉത്തേജക പരിശോധന നടത്തുന്നതിൽ പരാജയപ്പെട്ടതായി ഏജൻസി രേഖപ്പെടുത്തി. ഇക്കാര്യം ബിസിസിഐയെയും ഐസിസിയെയും അറിയിച്ചു. വിശദീകരണം നല്‍കാൻ താരങ്ങൾക്ക് ഏഴു ദിവസത്തെ സമയം കൂടി അനുവദിച്ചിട്ടുണ്ട്. താരങ്ങൾ നിർദേശിച്ച സ്ഥലത്ത് ഉദ്യോഗസ്ഥർ എത്തുന്ന സമയത്ത്, താരങ്ങൾ ഇല്ലെങ്കിൽ പരിശോധന നടത്തിയില്ല എന്നാണ് രേഖപ്പെടുത്തുക. ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പരിശോധനകളും പ്രോട്ടോക്കോളുകളും കൃത്യമായി നടപ്പാക്കേണ്ടതാണെന്നാണ് ബിസിസിഐയുടെ നിലപാട്.
12 മാസത്തിനിടെ പരിശോധന നടത്തുന്നതിൽ താരങ്ങൾ മൂന്നു തവണ വീഴ്ച വരുത്തിയാൽ ഗുരുതരമായ നടപടികളാണു നേരിടേണ്ടിവരിക. താരങ്ങൾക്ക് വിശ്വസനീയമായ കാരണങ്ങൾ ബോധിപ്പിക്കാനായില്ലെങ്കിൽ ക്രിക്കറ്റിൽനിന്ന് രണ്ടു വർഷത്തേക്കു സസ്പെൻഡ് ചെയ്യാൻ സാധിക്കും. 2019ൽ പൃഥ്വി ഷാ ഉപയോഗിച്ച കഫ്സിറപ്പിൽ നിരോധിത പദാർത്ഥം കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് എട്ടു മാസത്തെ സസ്പെൻഷൻ നേരിടേണ്ടി വന്നിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ നടത്തിയ പരിശോധനയിൽ, താരത്തിന്റെ രക്തത്തിൽ നിരോധിത പദാർഥത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
English Summary:







English (US) ·