Published: May 24, 2026 06:16 PM IST Updated: May 24, 2026 11:32 PM IST
2 minute Read
ലക്നൗ ∙ ഈ ഐപിഎൽ സീസണിനു മുന്നോടിയായി അർജുൻ തെൽഡുൽക്കർ ലക്നൗ സൂപ്പർ ജയന്റ്സിലേക്ക് മാറിയത് വലിയ ചർച്ചാവിഷയമായിരുന്നു. ലേലത്തിൽ 30 ലക്ഷം രൂപയ്ക്കാണ് അർജുനെ ലക്നൗ സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും മുംബൈ ഇന്ത്യൻസിനൊപ്പമുള്ള സമയത്ത് കാര്യമായ സ്വാധീനം ചെലുത്താൻ അർജുന് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ലക്നൗവിൽ അർജുന് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ താരം ആർ.അശ്വിൻ വിലയിരുത്തിയിരുന്നു. എന്നാൽ ശനിയാഴ്ച നടന്ന ലക്നൗവിന്റെ അവസാന മത്സരത്തിൽ അർജുന് അവസരം ലഭിച്ചു. ടീമിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ അർജുൻ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ഇതിനു പിന്നാലെ താരത്തെ പ്രശംസിച്ച് അശ്വിൻ രംഗത്തെത്തി.
തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് അശ്വിൻ ഇടംകൈയ്യൻ പേസറുടെ കഠിനാധ്വാനത്തെയും മാനസിക കരുത്തിനെയും പ്രശംസിച്ചത്. പിതാവായ സച്ചിൻ തെൻഡുൽക്കറുമായി എപ്പോഴും താരതമ്യം ചെയ്യപ്പെടുന്നതിനാൽ അർജുന്റെ യാത്ര എളുപ്പമല്ലെന്നും അശ്വിൻ പറഞ്ഞു. ‘‘ഞാൻ അവന്റെ കഴിവിനെക്കുറിച്ച് സംസാരിക്കുന്നില്ല. എന്നാൽ അവന്റെ യാത്ര എളുപ്പമല്ല, കാരണം അവൻ എപ്പോഴും പിതാവുമായി താരതമ്യം ചെയ്യപ്പെടും. എങ്കിലും അവനെക്കുറിച്ച് രണ്ടു കാര്യങ്ങൾ ഞാൻ പറയും– അവൻ കഠിനാധ്വാനിയാണ്, ഒരു മത്സരത്തിൽനിന്നും അവൻ പിന്മാറില്ല. പന്തെറിഞ്ഞ ശേഷം അവൻ ബാറ്ററെ ഒന്നു തുറിച്ചുനോക്കും. ഫോറോ സിക്സോ അടിച്ചാലും അവൻ കൂടുതൽ കരുത്തോടെ തിരിച്ചുവരും. ഈ രണ്ടു ഗുണങ്ങൾക്ക് നമ്മൾ ആ കുട്ടിയെ അഭിനന്ദിച്ചേ മതിയാകൂ.’’– അശ്വിൻ പറഞ്ഞു.
സീസൺ തുടങ്ങുന്നതിന് മുൻപ് അർജുനെക്കുറിച്ച് താൻ നടത്തിയ പ്രസ്താവനയെയും അശ്വിൻ ന്യായീകരിച്ചു. ലക്നൗവിന്റെ മോശം സീസണിന്റെ നേർക്കാഴ്ചയാണ് അർജുന്റെ ഈ അരങ്ങേറ്റമെന്ന് അശ്വിൻ പറഞ്ഞു. എങ്കിലും അർജുന് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും താരം പ്രത്യാശ പ്രകടിപ്പിച്ചു. ‘‘ലക്നൗ ടീമിലെ ഫാസ്റ്റ് ബോളിങ് നിരയുടെ കരുത്ത് നോക്കൂ, എന്നിട്ടും അർജുന് അരങ്ങേറ്റ മത്സരം ലഭിച്ചു. അത് അവരുടെ ഈ സീസണിന്റെ കഥ വ്യക്തമാക്കുന്നു. കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നിരുന്നെങ്കിൽ അവൻ ഒരുപക്ഷേ കളിക്കില്ലായിരുന്നു, ഞാൻ തുടക്കത്തിൽ പറഞ്ഞതും അതാണ്. എന്നാൽ ഇപ്പോൾ അവന് അവസരം ലഭിക്കുകയും സ്വയം തെളിയിക്കുകയും ചെയ്ത സ്ഥിതിക്ക്, അവൻ കൂടുതൽ മത്സരങ്ങൾ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.’’– അശ്വിൻ കൂട്ടിച്ചേർത്തു
ലക്നൗവിനായുള്ള തന്റെ ആദ്യ മത്സരത്തിൽ നാല് ഓവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റാണ് അർജുൻ നേടിയത്. പഞ്ചാബിനെതിരായ മല്‍സരത്തില്‍ പവര്‍പ്ലേയ്ക്ക് പിന്നാലെയാണ് അര്‍ജുന്‍ പന്തെറിയാന്‍ എത്തിയത്. ആദ്യ ഓവറില്‍ തന്നെ പ്രഭ്സിമ്രനെ ഞെട്ടിച്ചെങ്കിലും ഋഷഭ് പന്തിന്‍റെ കയ്യില്‍ന്ന് വഴുതിപ്പോയി. നാലു റണ്‍സ് മാത്രമാണ് താരം ആദ്യ ഓവറില്‍ വഴങ്ങിയത്. രണ്ടാം ഓവര്‍ പക്ഷേ അല്‍പം അയഞ്ഞു. തുടക്കക്കാരനെ ശ്രേയസും പ്രഭ്സിമ്രനും കൈകാര്യം ചെയ്തതോടെ 15 റണ്‍സ് വഴങ്ങേണ്ടി വന്നു. രണ്ട് ഫോറും ഒരു സിക്സുമുള്‍പ്പടെയാണിത്.
മൂന്നാം ഓവറില്‍ പ്രഭ്സിമ്രന്‍റെ വിക്കറ്റും താരമെടുത്തു. പ്രഭ്സിമ്രാനെ കൃത്യമായൊരു യോർക്കറിലൂടെ എൽബിഡബ്ല്യു ആക്കിയാണ് അർജുൻ പുറത്താക്കിയത്. അഞ്ച് റണ്‍സ് മാത്രമാണ് 17–ാം ഓവറില്‍ അര്‍ജുന്‍ വിട്ടുനല്‍കിയത്. ലക്നൗ ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ അഞ്ച് പന്തിൽ അഞ്ച് റൺസെടുത്ത് പുറത്താകാതെ നിന്ന അർജുൻ, മത്സരത്തിൽ ഒരു ക്യാച്ചുമെടുത്തു. മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ലക്നൗ തോറ്റത്.
English Summary:







English (US) ·