Published: November 04, 2025 04:31 PM IST
1 minute Read
തിരുവനന്തപുരം∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടകയ്ക്കെതിരെ കേരളത്തിനു തോൽവി. ഒരിന്നിങ്സിനും 164 റൺസിനുമാണ് കേരളത്തെ കർണാടക തകർത്തത്. ആദ്യ ഇന്നിങ്സിൽ 348 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 184 റൺസിന് ഓൾ ഔട്ടായി. ആറു വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ മൊഹ്സിൻ ഖാന്റെ ബോളിങ്ങാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തെ തകർത്തത്.
സമനിലയെന്ന ലക്ഷ്യത്തോടെ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ പ്രഹരമേറ്റു. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ കേരളത്തിന് രണ്ടു വിക്കറ്റുകൾ നഷ്ടമായി. ഒൻപത് റൺസെടുത്ത നിധീഷിനെ വിദ്വത് കവേരപ്പ കരുൺ നായരുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ അക്ഷയ് ചന്ദ്രൻ ക്ലീൻ ബോൾഡായി. നിലയുറപ്പിക്കും മുൻപെ ക്യാപ്റ്റൻ മുഹമ്മദ് അസഹ്റുദ്ദീനും പുറത്തായതോടെ മൂന്ന് വിക്കറ്റിന് 40 റൺസെന്ന നിലയിലായി കേരളം. ശിഖർ ഷെട്ടിയുടെ പന്തിൽ കെ.എൽ.ശ്രീജിത് ക്യാച്ചെടുത്താണ് 15 റൺസെടുത്ത അസഹ്റുദ്ദീൻ മടങ്ങിയത്.
തുടർന്നെത്തിയ അഹ്മദ് ഇമ്രാനും കൃഷ്ണപ്രസാദും ചേർന്ന് നാലാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിയ ഘട്ടത്തിലാണ് കൃഷ്ണപ്രസാദിനെ ക്ലീൻ ബോൾഡാക്കി മൊഹ്സിൻ ഖാൻ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 33 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. തൊട്ടുപിറകെ 23 റൺസെടുത്ത അഹ്മദ് ഇമ്രാനെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ മൊഹ്സിൻ തന്നെ പുറത്താക്കി. സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന് ചെറുത്തുനിൽപ്പിനു ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഓരോവറിൽ തന്നെ സച്ചിനെയും ഷോൺ റോജറെയും ക്ലീൻ ബോൾഡാക്കി മൊഹ്സിൻ കർണാടകയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നു. സച്ചിൻ ബേബി 12ഉം ഷോൺ റോജർ പൂജ്യത്തിനുമാണ് പുറത്തായത്. വൈകാതെ 19 റൺസെടുത്ത ബാബ അപരാജിത്തിനെയും പുറത്താക്കി മൊഹ്സിൻ ഖാൻ അഞ്ച് വിക്കറ്റ് തികച്ചു.
അവസാന വിക്കറ്റിൽ ഏദൻ ആപ്പിൾ ടോമും ഹരികൃഷ്ണനും ചേർന്നുള്ള ചെറുത്തുനിൽപാണ് കേരളത്തിന്റെ പരാജയം നീട്ടിയത്. 23 ഓവർ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് 44 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ ഹരികൃഷ്ണനെ വിക്കറ്റിനു മുന്നിൽ കുടുക്കി മൊഹ്സിൻ ഖാൻ തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. ഏദൻ ആപ്പിൾ ടോം 39ഉം ഹരികൃഷ്ണൻ ആറും റൺസെടുത്തു. കർണാടകയ്ക്ക് വേണ്ടി വിദ്വത് കവേരപ്പ രണ്ട് വിക്കറ്റും വീഴ്ത്തി
English Summary:








English (US) ·