Published: May 29, 2026 07:16 PM IST Updated: May 29, 2026 07:48 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ അവസാനിക്കാൻ രണ്ടു മത്സരങ്ങൾ മാത്രം ബാക്കി നില്‍ക്കെ, നിയമങ്ങളില്‍ നിർണായക മാറ്റങ്ങൾ കൊണ്ടുവന്ന് ബിസിസിഐ. മത്സരങ്ങൾക്കിടെ താരങ്ങളും സ്റ്റാഫുകളും സ്മാർട്ട് സൺ ഗ്ലാസുകൾ ഉപയോഗിക്കുന്നത് ബിസിസിഐ വിലക്കി. സ്മാർട് ഗ്ലാസുകൾ ഉപയോഗിച്ച് ലൈവ് സ്ട്രീമിങ്ങും വിഡിയോ കോളിങ്ങും ഉൾപ്പടെയുള്ളവ നടത്താൻ സാധിക്കുമെന്നതിനാലാണ് ഇടപെടൽ. ചില കമ്പനികൾ താരങ്ങൾക്ക് സ്മാർട്ട് ഗ്ലാസുകൾ വിൽക്കുന്നതായും മാർക്കറ്റിങ്ങിന് ഉപയോഗിക്കുന്നതായും ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തി.
‘‘സ്മാർട് ഗ്ലാസ് പോലുള്ള ഉപകരണങ്ങൾ ആശയവിനിമയത്തിനായാണു കണക്കാക്കുന്നത്. താരങ്ങളും മാച്ച് ഓഫിഷ്യൽസും ഇത് ഉപയോഗിക്കുന്നത് കർശനമായി നിരോധിക്കുന്നു.’’– ബിസിസിഐ പ്രസ്താവനയിൽ അറിയിച്ചു. ഐപിഎലിനിടെ ഡഗ്ഔട്ടിൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ രാജസ്ഥാൻ റോയൽസിന്റെ ടീം മാനേജർ റോമി ബിന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഗ്രൗണ്ടിലേക്കും ഡഗ്ഔട്ടിലേക്കും ഇറങ്ങും മുൻപ് താരങ്ങൾ സ്മാര്‍ട്ട് ഗ്ലാസുകൾ മാറ്റി വയ്ക്കണമെന്ന് ബിസിസിഐ നിര്‍ദേശിച്ചു. നിയമം ലംഘിച്ചതായി കണ്ടെത്തിയാല്‍ താരങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണു മുന്നറിയിപ്പ്.
അച്ചടക്ക ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 2026 സീസണിനിടെ ഒന്നിലേറെ തവണ ബിസിസിഐ നിയമങ്ങൾ കടുപ്പിച്ചിരുന്നു. സുരക്ഷാ സംഘത്തിന്റെ അനുമതിയില്ലാതെ താരങ്ങൾ രാത്രി വൈകിയും പുറത്തുപോകുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. പുറത്തുനിന്നുള്ളവർ താരങ്ങളുടെ ഹോട്ടൽ മുറിയിലെത്തുന്നതിനു ബിസിസിഐ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. അടുത്ത ബന്ധുക്കൾക്കു മാത്രമാണ് നേരത്തേ അനുമതി വാങ്ങി താരങ്ങളുടെ മുറികളിൽ എത്താൻ സാധിക്കുന്നത്. ഹണിട്രാപ് പോലുള്ള ഭീഷണികൾ ഒഴിവാക്കുന്നതിനു കൂടിയാണു നീക്കം.
English Summary:







English (US) ·