മുംബൈ ∙ ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തുനിന്നു സൂര്യകുമാർ യാദവിനെ നീക്കും. ബിസിസിഐ വൃത്തങ്ങൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതിനു മുൻപു തന്നെ ഈ വിവരം ടീമിന്റെ ഉന്നതാധികാര സമിതിയിയായ അപെക്സ് കൗൺസിലിനെ അറിയിക്കും. സൂര്യയെ മാറ്റുന്ന കാര്യത്തിൽ സെലക്ഷൻ കമ്മിറ്റിയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഒരേ നിലപാടിലാണോ എന്ന കാര്യവും ബിസിസിഐ സെക്രട്ടറി ദേവാജിത് സക്കിയ അപെക്സ് കൗൺസിലിനെ അറിയിക്കും. നായകസ്ഥാനത്തുനിന്ന് മാറ്റിയാൽ, കഴിഞ്ഞ 18 മാസത്തോളമായി ഫോമിലല്ലാത്ത സൂര്യകുമാർ യാദവ് കളിക്കാരനായി മാത്രം ടീമിലുണ്ടാകാൻ സാധ്യതയില്ല.
What you should work next
‘‘സൂര്യയെ നായകസ്ഥാനത്തുനിന്ന് മാറ്റാൻ ഒരുങ്ങുകയാണ്. ഫോമിലേക്ക് തിരിച്ചെത്താൻ സാധിക്കുമോ എന്ന് അറിയാൻ ഐപിഎൽ കഴിയുന്നതുവരെ കാത്തിരിക്കാനാണ് സെലക്ടർമാർ തീരുമാനിച്ചിരുന്നത്. അദ്ദേഹം റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടുക മാത്രമല്ല, പൂർണ്ണമായും ഫോം ഔട്ടാണെന്ന് വ്യക്തമായ സ്ഥിതിക്ക്... കടുത്തൊരു തീരുമാനമെടുക്കേണ്ടതുണ്ട്. സെലക്ടർമാർ അദ്ദേഹത്തെ സാധ്യതാ പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണ്, ഒപ്പം സൂര്യ ഇനി തങ്ങളുടെ പദ്ധതികളിൽ ഇല്ലെന്ന സൂചനയും നൽകിയിട്ടുണ്ട്.’’– ബിസിസിഐവൃത്തം പിടിഐയോടു പറഞ്ഞു.
ഏകദിന വൈസ് ക്യാപ്റ്റനായ ശ്രേയസ്സ് അയ്യർ, മധ്യനിര ബാറ്റർ തിലക് വർമ എന്നിവരിലൊരാളെയാണ് ക്യാപ്റ്റൻ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നതെന്നും ബിസിസിഐവൃത്തം പറഞ്ഞു. എങ്കിലും ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. സൂര്യയെ ഒഴിവാക്കുന്നതോടെ, 2024ൽ ഐപിഎൽ കിരീടം നേടിയ നായകനായ ശ്രേയസ് അയ്യർ സ്വാഭാവികമായ ഒരു ചോയ്‌സ് ആയി മാറുന്നു. എന്നാൽ തിലക് വർമയാണ് മറ്റൊരു അപ്രതീക്ഷിത താരം. പ്രായം കണക്കിലെടുക്കുമ്പോൾ ഏറ്റവും അനുയോജ്യൻ തിലക് ആണെന്ന് സെലക്ഷൻ കമ്മിറ്റിയിലെ പലരും കരുതുന്നു. ട്വന്റി20 ടീമിലെ സ്ഥിരാംഗമാണെന്നതും അനൂകൂലഘടകമാണ്. ശ്രേയസ്സ് ഇപ്പോൾ ട്വന്റി20 ടീമിന്റെ ഭാഗമല്ല.
തിലകിന്റെ നേതൃപാടവം വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യ എ ടീമിന്റെ നായകനായി താരത്തെ നിയമിച്ചത്. നിലവിലെ ഇന്ത്യൻ മുഖ്യപരിശീലകനായ ഗൗതം ഗംഭീർ മെന്ററായിരുന്ന 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ഐപിഎൽ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ശ്രേയസ്സ് അയ്യർ. എന്നാൽ കിരീടനേട്ടത്തിന്റെ ക്രെഡിറ്റ് പൂർണമായും ഗംഭീറിനു നൽകിയതിൽ അന്ന് ശ്രേയസ്സ് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ ശ്രേയസ്സിനെ നായകനാക്കാൻ ഗംഭീറിന്റെ നിലപാട് നിർണായകമാകും.
ട്വന്റി20 ലോകകപ്പ് ഹീറോയായ മലയാളി താരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കണമെന്ന നിലപാടിലാണ് ഗംഭീർ എന്നാണ് സൂചന. എന്നാൽ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ ചൂണ്ടിക്കാട്ടിയാണ് മറ്റുള്ളർ ഇതിനെ എതിർക്കുന്നത്. മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷനും സ്ഥിരതയില്ലായ്മ വെല്ലുവിളിയാണ്. ഇടവേളയ്ക്കു ശേഷം ടീമിലേക്ക് എത്തിയ ഇഷാന് ഉടൻ ക്യാപ്റ്റൻ പദവി നൽകുന്നതിനെയും ചിലർ എതിർക്കുന്നു. നിലവിലെ വൈസ് ക്യാപ്റ്റനായ അക്ഷർ പട്ടേലിനെ ക്യാപ്റ്റനാക്കാനും സാധ്യത വിദൂരമാണ്.
ജൂൺ 26നാണ് അയർലൻഡിനെതിരെ ട്വന്റി20 പരമ്പര ആരംഭിക്കുന്നത്. ഇതിനുശേഷം ഇംഗ്ലണ്ടിനെതിരെയും പരമ്പരയുണ്ട്. പുതിയ ക്യാപ്റ്റനു കീഴിലാകും ഈ രണ്ടു പരമ്പരകളിലും ഇന്ത്യ കളിക്കുക. 2028 ട്വന്റി20 ലോകകപ്പും ആ വർഷം നടക്കുന്ന ഒളിംപിക്സും ലക്ഷ്യമിട്ട് ടീമിനെ ഒരുക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം.
English Summary:








English (US) ·