Published: October 12, 2025 05:20 PM IST
1 minute Read
വിശാഖപട്ടണം∙ വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരായ അർധ സെഞ്ചറി പ്രകടനത്തോടെ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ താരം സ്മൃതി മന്ഥന. മത്സരത്തിൽ 66 പന്തുകൾ നേരിട്ട ഇന്ത്യൻ ഓപ്പണർ 80 റൺസെടുത്താണു പുറത്താകുന്നത്. മൂന്നു സിക്സുകളും ഒൻപതു ഫോറുകളും ബൗണ്ടറി കടത്തിയ സ്മൃതി, മത്സരത്തിന്റെ 25–ാം ഓവറിൽ സോഫി മോളിനൂക്സിന്റെ പന്തിൽ ഫോബെ ലിച്ഫീൽഡ് ക്യാച്ചെടുത്താണു പുറത്താകുന്നത്. തകർപ്പൻ പ്രകടനത്തോടെ ഒരു കൂട്ടം റെക്കോർഡുകളും സ്വന്തം പേരിൽ തിരുത്തിക്കുറിച്ചാണ് സ്മൃതി വിശാഖപട്ടണത്തെ ഗ്രൗണ്ട് വിട്ടത്.
വനിതാ ഏകദിനത്തിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സ്മൃതി. 2025 ൽ താരത്തിന്റെ 18–ാം ഏകദിന മത്സരമായിരുന്നു ഞായറാഴ്ചത്തേത്. ഈ നേട്ടത്തിലെത്താൻ സ്മൃതിക്ക് 18 റൺസ് കൂടി മതിയായിരുന്നു. എട്ടാം ഓവറിലെ മൂന്നാം പന്തിൽ സോഫി മൊളിനുക്സിനെ സിക്സർ പറത്തിയാണ് സ്മൃതി റെക്കോർഡ്ബുക്കിൽ ഇടം പിടിച്ചത്. വനിതാ ഏകദിനത്തിൽ 500 റൺസ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരവുമാണ് സ്മൃതി. കിം ഗാർത്തിനെ ലോങ് ഓണിനു മുകളിലൂടെ സിക്സർ കടത്തിയാണ് 29 വയസ്സുകാരി ഈ നേട്ടത്തിലെത്തിയതെന്ന പ്രത്യേകതയുമുണ്ട്.
ഏകദിനത്തിൽ 5000 റൺസ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരവും, വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരവും സ്മൃതിയാണ്. 112 ഇന്നിങ്സുകള്‍ (5569 പന്തുകൾ) ആണ് ഇന്ത്യന്‍ താരത്തിന് റെക്കോർഡിലെത്താൻ വേണ്ടിവന്നത്. വനിതാ ക്രിക്കറ്റിൽ 5000 റൺസ് കടന്ന ആദ്യ ഇന്ത്യന്‍ താരം മിഥാലി രാജാണ്. ഏകദിന ഫോര്‍മാറ്റിലെ നിലവിലെ ടോപ് സ്കോററായ മിഥാലി ഇന്ത്യയ്ക്കായി 7805 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്.
English Summary:








English (US) ·