ക്രിക്കറ്റ് മൈതാനത്തിന്റെ ഏതു കോണിലേക്കും പന്തടിച്ച് പറത്തുന്ന 360 ഡിഗ്രി വിസ്മയം, ലോക ട്വന്റി20 ക്രിക്കറ്റിലെ വിനാശകാരിയായ ബാറ്റർ, ഒടുവിൽ ഇന്ത്യക്ക് ഒരു ലോകകിരീടം കൂടി സമ്മാനിച്ച നായകൻ... സൂര്യകുമാർ യാദവ് എന്ന ‘SKY’ക്ക് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ നൽകിയ വിശേഷണങ്ങൾ ഏറെയാണ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു യുഗത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് കായികലോകത്തുനിന്ന് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ആരാധകരെ തെല്ലൊന്നുമല്ല നിരാശരാക്കുന്നത്.
What you should work next
ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാത്രമല്ല, വരാനിരിക്കുന്ന ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ പോലും അദ്ദേഹത്തിന് സ്ഥാനം നഷ്ടമായേക്കുമെന്നാണ് സൂചനകൾ. മുഖ്യപരിശീലകൻ ഗൗതം ഗംഭീറുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സെലക്ഷൻ കമ്മിറ്റിയും ബിസിസിഐ ഭാരവാഹികളും ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയതെന്നാണ് അറിയുന്നത്. സ്വന്തം നാട്ടിൽ വച്ച് നടന്ന 2026ലെ ട്വന്റി20 ലോകകപ്പ് കിരീടധാരണത്തിന് തൊട്ടുപിന്നാലെയാണ് ഈ നിർണായക നീക്കമെന്നത് ശ്രദ്ധേയമാണ്.
∙ സർപ്രൈസ് ക്യാപ്റ്റൻ30–ാം വയസ്സിൽ ടീമിൽ അരങ്ങേറി, 31–ാം വയസ്സിൽ ലോക ഒന്നാം നമ്പർ ട്വന്റി20 ബാറ്ററായി, 33–ാം വയസ്സിൽ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായ ആളാണ് സൂര്യകുമാർ യാദവ്. 2024 ജൂണിൽ ബാർബഡോസിൽ വച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് ഉയർത്തിയതിന് പിന്നാലെ രോഹിത് ശർമ്മ രാജ്യാന്തര ട്വന്റി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഹാർദിക് പാണ്ഡ്യ, ശുഭ്മൻ ഗിൽ തുടങ്ങിയ പ്രമുഖരെ മറികടന്നാണ് 2024 ജൂലൈയിൽ സൂര്യകുമാർ യാദവിലേക്ക് നായകസ്ഥാനം എത്തുന്നത്. 2024 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ സൂര്യകുമാർ എടുത്ത ആ അവിശ്വസനീയ ക്യാച്ച് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐക്കോണിക് നിമിഷങ്ങളിലൊന്നാണ്. ആ പോരാട്ടവീര്യമാണ് അദ്ദേഹത്തെ നായകസ്ഥാനത്തേക്ക് എത്തിച്ചതും.
ഒരു താൽക്കാലിക സാരഥിയായിട്ടാണ് പലരും സൂര്യകുമാറിനെ കണ്ടതെങ്കിലും, ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹം കുറിച്ച വിജയശതമാനം ഇന്ത്യയുടെ ട്വന്റി20 ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ അക്രമണോത്സുകമായ ക്രിക്കറ്റാണ് ഇന്ത്യ കാഴ്ചവച്ചത്. നായകനെന്ന നിലയിൽ സൂര്യകുമാറിന്റെ പ്രധാന നേട്ടങ്ങൾ ഒട്ടേറെയുണ്ട്.
∙ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നീ വമ്പൻ ടീമുകൾക്കെതിരെയെല്ലാം ഇന്ത്യ ഉജ്ജ്വലമായ സീരീസ് വിജയങ്ങൾ നേടി.
∙ 2025 ഏഷ്യാ കപ്പിൽ കളിച്ച ഏഴു മത്സരങ്ങളിലും വിജയിച്ച്, ഫൈനലിൽ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ കിരീടം ചൂടിയത് സ്കൈയുടെ തന്ത്രങ്ങളുടെ കരുത്തിലായിരുന്നു.
∙ സ്വന്തം നാട്ടിൽ നടന്ന 2026 ട്വന്റി20 ലോകകപ്പിൽ കടുത്ത സമ്മർദങ്ങളെ അതിജീവിച്ച് ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാൻ സൂര്യകുമാറിനായി. ടൂർണമെന്റിൽ കളിച്ച ഒൻപതിൽ എട്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ, ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടവും സ്വന്തം മണ്ണിൽ കിരീടം നേടുന്ന ടീമെന്ന ബഹുമതിയും സ്വന്തമാക്കി.
യുവതാരങ്ങളെ വിശ്വസിച്ച് അവർക്ക് ഉയർന്ന സമ്മർദമുള്ള സാഹചര്യങ്ങളിൽപ്പോലും അവസരങ്ങൾ നൽകുക എന്നത് സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയുടെ സവിശേഷതയായിരുന്നു. അഭിഷേക് ശർമ, തിലക് വർമ, ഇഷാൻ കിഷൻ, ഹർഷിത് റാണ എന്നിവരെല്ലാം സൂര്യകുമാറിന്റെ തണലിൽ വളർന്നുവന്ന പ്രതിഭകളാണ്. സഞ്ജു സാംസൺ ട്വന്റി20 ടീമിൽ സ്ഥിരം സാന്നിധ്യമായതും സൂര്യയുടെ കാലത്താണ്.
∙ പുറത്താക്കിയത് ബാറ്റിങ്ങിലെ മങ്ങൽടീം എന്ന നിലയിൽ ഇന്ത്യ വിജയങ്ങൾ കൊയ്തുകൂട്ടുമ്പോഴും, സൂര്യകുമാർ യാദവ് എന്ന ബാറ്ററുടെ സ്വതസിദ്ധമായ ശൈലിയും ഫോമും പതിയെ മങ്ങുകയായിരുന്നു. നായകസ്ഥാനം ഏൽക്കുന്നതിന് മുൻപ് ട്വന്റി20 ക്രിക്കറ്റിനെ ഭരിച്ചിരുന്ന ‘മിസ്റ്റർ 360’ ആയിരുന്നില്ല പിന്നീട് മൈതാനത്ത് കണ്ടത്. ബിസിസിഐയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ പ്രകടനത്തിലെ മാറ്റം കണക്കുകളിൽ വ്യക്തമാണ്.
നായകന്റെ ഭാരം സൂര്യകുമാറിലെ വിനാശകാരിയായ ബാറ്ററുടെ മൂർച്ച കുറച്ചുവെന്ന് ഈ കണക്കുകൾ അടിവരയിടുന്നു. പ്രത്യേകിച്ച് 2026ലെ ഐപിഎൽ സീസണിലെ മോശം പ്രകടനം സെലക്ടർമാരുടെ കണ്ണുതുറപ്പിച്ചു. 13 ഇന്നിങ്സുകളിൽ നിന്ന് വെറും 270 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
∙ 2028ലേക്ക് നീളുന്ന നോട്ടവും തലമുറമാറ്റവുംഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രമെടുത്തു പരിശോധിച്ചാൽ എത്ര വലിയ കളിക്കാരനാണെങ്കിലും ഫോമില്ലായ്മയും പ്രായവും സെലക്ടർമാരുടെ തീരുമാനങ്ങളെ സ്വാധീനിക്കാറുണ്ട്. സൂര്യകുമാർ യാദവിന് ഇപ്പോൾ പ്രായം 35 കഴിഞ്ഞു. അടുത്ത ട്വന്റി–20 ലോകകപ്പ് നടക്കുന്നത് 2028ലാണ്. രണ്ട് വർഷത്തിനപ്പുറം നടക്കുന്ന ആ ടൂർണമെന്റിലേക്ക് ലക്ഷ്യമിട്ട് ഒരു പുതിയ യുവനിരയെ വാർത്തെടുക്കുക എന്നതാണ് ബിസിസിഐയുടെയും കോച്ച് ഗൗതം ഗംഭീറിന്റെയും ലക്ഷ്യം. 37-ാം വയസ്സിൽ സൂര്യകുമാർ മറ്റൊരു ലോകകപ്പ് കളിക്കാനുള്ള സാധ്യത കുറവാണെന്നിരിക്കെ, ടീമിൽ ഒരു തലമുറമാറ്റം അനിവാര്യമാണെന്ന് സെലക്ഷൻ കമ്മിറ്റി വിലയിരുത്തുന്നു. നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതിനൊപ്പം അദ്ദേഹത്തെ ട്വന്റി20 ടീമിൽനിന്നു തന്നെ ഒഴിവാക്കാനുള്ള കാരണവും ഈ ദീർഘകാലാടിസ്ഥാനത്തിലുള്ള ചിന്തയാണ്.
∙ സുവർണലിപികളാൽ എഴുതപ്പെട്ട യുഗംഒരു കളിക്കാരന് തന്റെ കരിയറിന്റെ അവസാനഘട്ടത്തിൽ നേരിടേണ്ടി വരുന്ന ഏറ്റവും കഠിനമായ അവസ്ഥയിലൂടെയാണ് സൂര്യകുമാർ ഇപ്പോൾ കടന്നുപോകുന്നത്. കിരീടങ്ങൾ നേടിത്തന്നിട്ടും ഫോമിന്റെ പേരിൽ ടീമിന് പുറത്തേക്ക് പോകേണ്ടി വരുന്നത് നിർഭാഗ്യകരമാണ്. എങ്കിലും, ഇന്ത്യൻ ക്രിക്കറ്റിലെ സൂര്യകുമാർ യാദവ് യുഗം ഹ്രസ്വമായിരുന്നെങ്കിലും സമാനതകളില്ലാത്തതായിരുന്നു.
രോഹിത് ശർമയ്ക്ക് ശേഷം ടീമിനെ ചിതറിപ്പോകാതെ കാത്തതും, യുവതാരങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകിയതും, എല്ലാറ്റിനുമുപരിയായി ഇന്ത്യക്ക് ഒരു ലോകകപ്പ് കിരീടം സമ്മാനിച്ച നായകനെന്ന പദവിയും സൂര്യകുമാറിന് എന്നും സ്വന്തമായിരിക്കും. ബാറ്റിങ്ങിൽ ഫോം നഷ്ടപ്പെട്ടിരിക്കാം, പക്ഷേ ഒരു തന്ത്രശാലിയായ ക്യാപ്റ്റനായി ഇന്ത്യയെ വിജയപഥത്തിൽ നിർത്തിയ സാരഥിയായി സൂര്യകുമാർ യാദവ് എന്നും ക്രിക്കറ്റ് ചരിത്രത്തിൽ ഓർമിക്കപ്പെടും. കളി മൈതാനത്തെ ആ ‘സൂര്യൻ’ അസ്തമിക്കുകയല്ല, മറിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തിൽ ഒരു സുവർണ അധ്യായം എഴുതിച്ചേർത്ത് മടങ്ങുകയാണ്.
English Summary:








English (US) ·