ലോകകപ്പിലെ തുടക്കക്കാരായ കെയ്പ് വെർഡി ഫിഫ റാങ്കിങ്ങിലെ മൂന്നാം സ്ഥാനക്കാരും നിലവിലെ യൂറോ കപ്പ് ചാംപ്യൻമാരുമായ സ്പെയിനെ നേരിടാൻ ഇറങ്ങുമ്പോൾ 4–0ൽ കുറഞ്ഞ വിജയ മാര്‍ജിൻ ആരെങ്കിലും പ്രവചിച്ചിട്ടുണ്ടാകുമോ? സംശയമാണ്. എന്നാൽ ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്ത കെയ്പ് വെർഡി ലോകകപ്പിന് വന്നത് വെറുതെയല്ലെന്ന് ആദ്യ മത്സരത്തിൽ തന്നെ തെളിയിച്ചു. 0–0 ന്റെ സമനിലയിൽ സ്പെയിനെപോലൊരു ടീമിനെ തടഞ്ഞുനിർത്താന്‍ കെയ്പ് വെർഡിക്കു സാധിച്ചിട്ടുണ്ടെങ്കിൽ ഈ ലോകകപ്പ് പ്രവചനാതീതമാകുകയാണ് എന്നാണ് അതിന് അര്‍ഥം. ലോകകപ്പ് വിജയിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമുകളിലൊന്ന് സ്പെയിനാണ് എന്നതു കൂടി പരിഗണിച്ചാൽ ഈ സമനിലയ്ക്ക് വിജയത്തിനോളം പോന്ന മധുരമായിരിക്കും കെയ്പ് വെർഡി ആരാധകർക്ക്.
ബോൾ പൊസഷനിൽ സിംഹഭാഗവും കയ്യടക്കിവച്ച സ്പാനിഷ് താരങ്ങളെ പെനാൽറ്റി ഏരിയയിലേക്കു കയറാൻ കെയ്പ് വെർഡി അനുവദിച്ചില്ല. ലോകകപ്പിൽ ഏതൊരു വമ്പൻ ടീമുകൾക്കെതിരെയും കുഞ്ഞൻ ടീമുകൾ മുൻപ് നടപ്പാക്കിയ തന്ത്രം തന്നെയായിരുന്നു കെയ്പ് വെർഡിയുടേയും. ലഭ്യമായ എല്ലാ താരങ്ങളെയും നിരത്തി പ്രതിരോധക്കോട്ട കെട്ടുക. ഇനി എങ്ങനെയെങ്കിലും സ്പെയിൻ ബോക്സിലേക്കു കയറിയാലും ഗോൾ നീക്കത്തിനുള്ള ‘സ്പേസ്’ വെർഡി താരങ്ങൾ നൽകിയില്ല. സ്പാനിഷ് മുന്നേറ്റനിരയ്ക്ക് കെയ്പ് വെർഡി ബോക്സിനകത്ത് ഒന്നും ചെയ്യാൻ സാധിക്കാതിരുന്നതിനു പ്രധാന കാരണം ഇതാണ്. രണ്ടാം പകുതി പിന്നിട്ടപ്പോഴും ഗോളില്ലാത്തതിനാൽ അപകടം മണത്ത സ്പെയിൻ ലമീൻ യമാലിനെയും നിക്കോ വില്യംസിനെയും അടക്കം ഇറക്കിയതോടെ, കെയ്പ് വെർഡി ‘ബസും പാർക്ക്’ ചെയ്ത് ഒറ്റ നിൽപായിരുന്നു. അതേസമയം പ്രത്യാക്രമണത്തിനു കിട്ടിയ ഏതാനും അവസരങ്ങൾ അവർ കൃത്യമായി നടപ്പാക്കുകയും ചെയ്തു. അതെ, കെയ്പ് വെർഡി ലോകകപ്പിലേക്ക് വരവറിയിച്ചു കഴിഞ്ഞു. ഈ സമനിലയിൽ കെയ്പ് വെർഡിയുടെ രക്ഷകനായത് 40 വയസ്സുകാരനായ ഗോൾ കീപ്പർ വൊഴിഞ്ഞയാണ്. ലോകകപ്പിലെ പ്രായം കൂടിയ താരങ്ങളിലൊരാളായ കെയ്പ് വെർഡി ഗോളി തട്ടുത്തിട്ട അവസരങ്ങളായിരുന്നു ആദ്യ പകുതിയിലെ ഹൈലൈറ്റ്. 27 അവസരങ്ങളും 804 പാസുകളും സൃഷ്ടിച്ച സ്പാനിഷ് നിരയെ 90 മിനിറ്റും പ്രതിരോധിച്ച കെയ്പ് വെർഡി ഇനി ചെറിയ ടീമല്ല!.
What you should work next
തകർത്തുകളിച്ചത് സ്പെയിൻ, ‘വൊഴിഞ്ഞ’ എല്ലാം നശിപ്പിച്ചു
യുവതാരങ്ങളായ ലമിൻ യമാൽ, നിക്കോ വില്യംസ് എന്നിവരെ ബഞ്ചിലിരുത്തിയാണ് കെയ്പ് വെർഡിക്കെതിരെ സ്പെയിൻ ഇറങ്ങിയത്. ആക്രമണത്തിൽ ഫെറാൻ ടോറസും മികേൽ ഒയർസബാലും ഇറങ്ങി. മധ്യനിരയിൽ ക്യാപ്റ്റൻ റോഡ്രിക്കൊപ്പം പെദ്രി, ഗവി, ഫാബിയൻ റൂയിസ് സഖ്യം അണിനിരന്നു. പ്രതീക്ഷിച്ചതുപോലെ മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ സ്പെയിനിന്റെ സമ്പൂർണ ആധിപത്യമായിരുന്നു ഗ്രൗണ്ടിൽ. സ്പാനിഷ് താരങ്ങളുടെ മിസ് പാസുകളിൽനിന്നു കിട്ടുന്ന ഏതാനും അവസരങ്ങൾ മാത്രമായിരുന്നു കെയ്പ് വെർഡിക്ക് അവകാശപ്പെടാനുണ്ടായിരുന്നത്. ആദ്യ 15 മിനിറ്റുകളിൽ ബഹുഭൂരിഭാഗവും പന്ത് കെയ്പ് വെർഡിയുടെ ഹാഫിലായിരുന്നു. 15–ാം മിനിറ്റിൽ പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് പെദ്രിയുടെ ദുർബലമായ ഷോട്ട് കെയ്പ് വെർഡി ഗോളി വൊഴിഞ്ഞ പിടിച്ചെടുത്തു. ചെറു പാസുകളുമായി മധ്യനിരയിൽ സ്പെയിൻ നിറഞ്ഞപ്പോൾ മുഴുവൻ താരങ്ങളെയും അണിനിരത്തി ബോക്സിനു മുന്നിൽ പ്രതിരോധിക്കുകയായിരുന്നു കെയ്പ് വെർഡിയുടെ ആയുധം.
മത്സരം 30 മിനിറ്റുകൾ പിന്നിട്ടപ്പോഴും സ്പെയിനെ ഗോളടിപ്പിക്കാതെ കെയ്പ് വെർഡി പിടിച്ചുനിന്നു. സ്പാനിഷ് താരങ്ങളുടെ കാലുകളിൽനിന്ന് ഒന്നിലേറെ തവണ പന്തു റാഞ്ചി കെയ്പ് വെർഡി താരങ്ങൾ കുതിച്ചപ്പോൾ, ഗാലറിയിലെ ആരാധകരുടെ ആരവം ഉയർന്നു കേൾക്കാമായിരുന്നു. 33–ാം മിനിറ്റിൽ സ്പാനിഷ് താരം ഒയർസബാൽ പെനാൽറ്റി ബോക്സിന്റെ വലതു ഭാഗത്തുനിന്ന് ഗോൾ നീക്കം ആരംഭിച്ചെങ്കിലും കെയ്പ് വെർഡി താരം വോപസ് കബ്രാൾ മികച്ച രീതിയിൽ പന്തു പ്രതിരോധിച്ചു. മത്സരം 35 മിനിറ്റ് കഴിഞ്ഞപ്പോൾ, സ്പെയിനെതിരെ 36 ശതമാനം ബോൾ പൊസഷൻ കെയ്പ് വെർഡിക്കുണ്ടായിരുന്നു. 39–ാം മിനിറ്റിൽ പോസ്റ്റിന് വലതു ഭാഗത്തുനിന്നും കുർകുറേല ഉയർത്തി നൽകിയ പന്ത് ഫെറാൻ ടോറസ് വലയിലെത്തിക്കാൻ നോക്കിയപ്പോൾ തട്ടിയത് ബാറിലായിരുന്നു. റീബൗണ്ടിൽ പന്തെടുത്ത മികേൽ ഒയർസബാൽ ഹെഡർ ഗോളിനു ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പർ വൊഴിഞ്ഞയുടെ ‘ഫിംഗർ ടിപ്’ സേവ് തുണച്ചു. പിന്നാലെ ഫെറാൻ ടോറസ് ഗോൾ പോസ്റ്റിനു തൊട്ടുമുന്നിൽനിന്ന് എടുത്ത ഷോട്ടും കെയ്പ് വെർഡി ഗോളി പിടിച്ചെടുത്തു. ആദ്യ പകുതിക്ക് നാലു മിനിറ്റാണ് അധികസമയമായി അനുവദിച്ചത്. ഈ സമയത്തു കൂടി ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന കെയ്പ് വെർഡി താരങ്ങൾ രണ്ടാം പകുതിയിൽ ടീമിൽ പ്രധാന താരങ്ങളെ ഇറക്കാൻ സ്പെയിനെ നിർബന്ധിതരാക്കി. ആദ്യ പകുതിയിൽ അഞ്ച് ഓൺടാർഗറ്റ് ഷോട്ടുകൾ മാത്രമാണ് സ്പെയിന് കെയ്പ് വെർഡി പോസ്റ്റിലേക്ക് ലക്ഷ്യമിടാനായത്.
What you should work next
എല്ലാവരും ഇറങ്ങി, എന്നിട്ടും സമനില മാത്രം
മികേൽ ഒയർസബാലിന്റെയും ഫാബിയൻ റൂയിസിന്റെയും ഗോൾ ശ്രമങ്ങളോടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. 50–ാം മിനിറ്റിൽ പെനാൽറ്റി ഏരിയയ്ക്കു വെളിയിൽനിന്ന് പന്തു ലഭിച്ച ഫാബിയൻ റൂയിസിന്റെ അലക്ഷ്യമായ ഷോട്ട് പോസ്റ്റിനു ഭീഷണിയാകാതെ പുറത്തേക്ക്. 60–ാം മിനിറ്റിൽ ബോക്സിലേക്ക് ഫാബിയൻ റൂയിസിനെ ലക്ഷ്യമാക്കി പെദ്രി നൽകിയ പന്തിൽ തകർപ്പനൊരു ഹെഡർ. പക്ഷേ ഗോൾ കീപ്പർ വൊഴിഞ്ഞയെ മറികടന്നു പോകാൻ അതിനും സാധിച്ചില്ല. സമനില തുടരുക ലക്ഷ്യമിട്ട് 61–ാം മിനിറ്റിൽ ലൈനപ്പില്‍ മൂന്നു മാറ്റങ്ങൾ വരുത്തി കെയ്പ് വെർഡി. അറ്റ്ലാന്റയിൽ ഒരു മണിക്കൂറിലേറെ പിന്നിട്ടപ്പോഴും ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള സ്പെയിനെ തളച്ചിടാൻ ആദ്യമായി ലോകകപ്പ് കളിക്കുന്ന കെയ്പ് വെർഡിക്കു സാധിച്ചു. ഗോൾ വൈകിയതോടെ അയ്മെറിക് ലപോർട്ടയെ പോലുള്ള സ്പാനിഷ് താരങ്ങൾ നീണ്ട ഷോട്ടുകൾ പായിച്ച് ഭാഗ്യ പരീക്ഷണം നടത്തുന്നതിനും ഗ്രൗണ്ട് സാക്ഷിയായി.
പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ കെയ്പ് വെർഡി ഗോളി വൊഴിഞ്ഞ ഗ്രൗണ്ടില്‍ പരുക്കേറ്റു വീണിരുന്നു. എങ്കിലും മികച്ച ഫോമിലുള്ള വൊഴിഞ്ഞയ്ക്കു പകരം മറ്റൊരാളെ പരിഗണിക്കാന്‍ കെയ്പ് വെർഡി തയാറായില്ല. 70 മിനിറ്റുകൾ പിന്നിട്ടിട്ടും ഗോൾ വരാതിരുന്നതോടെ പകരക്കാരെ ഇറക്കാൻ സ്പെയിൻ നിർബന്ധിതരായി. ലമീൻ യമാലിനൊപ്പം മികേൽ മെറിനോയും പകരക്കാരനായി ഗ്രൗണ്ടിലെത്തി. ഫാബിയൻ റൂയിസും ഗവിയും മടങ്ങി. വന്നപാടെ മികേൽ മെറിനോയെ ലക്ഷ്യമാക്കി ലമീൻ യമാലിന്റെ പാസ്. മെറിനോയുടെ ഷോട്ട് പക്ഷേ ലക്ഷ്യം കണ്ടില്ല. 80–ാം മിനിറ്റ് പിന്നിട്ടതോടെ ടോറസിനെയും മാറ്റിയ സ്പെയിൻ ദാനി ഓൽമോയെ കളത്തിലിറക്കി. 83–ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ വലതു ഭാഗത്തുനിന്ന് യമാലിന്റെ ക്രോസ്. തന്ത്രപൂർവം ഹെഡ് ചെയ്ത കുർകുറേലയ്ക്കു പക്ഷേ തെറ്റി. 40 വയസ്സുകാരനായ ഗോൾ കീപ്പർ വൊഴിഞ്ഞ പന്ത് പിടിച്ചെടുത്തു. 87–ാം മിനിറ്റിൽ നിക്കോ വില്യംസിനെയും സ്പെയിൻ ഇറക്കി നോക്കി. എന്നാൽ സ്പെയിൻ വിചാരിച്ച പോലെ ഒന്നും നടപ്പായില്ല. 90–ാം മിനിറ്റിൽ കെയ്പ് വെർദെയ്ക്ക് അനുകൂലമായ കോർണറിൽ ബോർജസിന്റെ ഷോട്ട്. സ്പെയിൻ ഗോൾ കീപ്പർ ഉനായ് സിമോൺ പിടിച്ചെടുത്തില്ലായിരുന്നെങ്കിൽ ഈ മത്സരത്തിന്റെ കഥ തന്നെ മറ്റൊന്നാകുമായിരുന്നു. ഇൻജറി ടൈമും പൂർത്തിയായതോടെ സ്പെയിൻ 0– കെയ്പ് വെർഡി 0.
English Summary:







English (US) ·