കൊളംബോ∙ ടൂർണമെന്റും ഫോർമാറ്റും മാറിമാറി വന്നാലും നേർക്കുനേർ വരുന്നത് ഇന്ത്യയും പാക്കിസ്ഥാനുമാണെങ്കിൽ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണും കാതും ആ മത്സരവേദിയിലേക്ക് ചുരുങ്ങും. നയതന്ത്ര സമ്മർദവും ബഹിഷ്കരണ ഭീഷണിയും അതിജീവിച്ച്, മാരത്തൺ ചർച്ചകൾക്കൊടുവിൽ ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിന് ഇന്ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ അരങ്ങുണരും. ഐസിസി ടൂർണമെന്റുകളിൽ പാക്കിസ്ഥാനുമേലുള്ള ആധിപത്യം നൽകുന്ന ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവും സംഘവും ഇന്നിറങ്ങുക. മറുവശത്ത് നഷ്ടപ്പെടാൻ ഒന്നും ഇല്ലാത്തവന്റെ ധൈര്യമാണ് സൽമാൻ അലി ആഗയുടെയും കൂട്ടരുടെയും കരുത്ത്. മത്സരം രാത്രി 7 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ഇതാ ഇന്ത്യസമീപകാലത്തെ അപരാജിത കുതിപ്പ്, ടീമിൽ ട്വന്റി20 സ്പെഷലിസ്റ്റ് ബാറ്റർമാരുടെ ധാരാളിത്തം, കെട്ടുറപ്പുള്ള ബോളിങ് നിര; കണക്കിലും കളത്തിലും ഒരു പെർഫക്ട് ട്വന്റി20 ടീമുമായാണ് ഇന്ത്യ ലോകകപ്പിന് എത്തിയത്. വെടിക്കെട്ട് തുടക്കം നൽകുന്ന ടോപ് ഓർഡർ ബാറ്റർമാരും അതേറ്റു പിടിക്കാൻ കെൽപുള്ള മധ്യനിരയും ഫിനിഷിങ്ങിലെ മികവും ഇന്ത്യൻ ബാറ്റിങ് നിരയുടെ മൂർച്ച കൂട്ടുന്നു. ബോളിങ്ങിൽ ജസ്പ്രീത് ബുമ്ര– അർഷ്ദീപ് സിങ് പേസ് ജോടിയും വരുൺ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള സ്പിൻ നിരയും ഇന്ത്യയെ കരുത്തരാക്കുന്നു. വരുണിനൊപ്പം കുൽദീപ് യാദവ് കൂടി എത്തിയാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.
സഞ്ജു തുടരുമോ ?അഭിഷേക് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെയാണ്, നമീബിയയ്ക്കെതിരായ മത്സരത്തിലൂടെ സഞ്ജു സാംസൺ ട്വന്റി20 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചത്. 8 പന്തിൽ 22 റൺസുമായി നന്നായിത്തുടങ്ങിയെങ്കിലും വലിയൊരു ഇന്നിങ്സ് കളിക്കാൻ സാധിക്കാതിരുന്നതിന്റെ നിരാശയുമാണ് മത്സരത്തിൽ സഞ്ജു ക്രീസ് വിട്ടത്. ആരോഗ്യപ്രശ്നങ്ങൾ മാറിയ അഭിഷേക് ഇന്നലെ നെറ്റ്സിൽ പരിശീലനം ആരംഭിച്ചതോടെ, ഇന്നത്തെ മത്സരത്തിൽ ഓപ്പണറായി ടീമിൽ തിരിച്ചെത്തുമെന്ന് ഏറക്കുറെ ഉറപ്പായി. ഇതോടെ സഞ്ജുവിന് പുറത്തിരിക്കേണ്ടിവരും. ഇനി സഞ്ജുവിനു കൂടി അവസരം നൽകാൻ തീരുമാനിച്ചാൽ റിങ്കു സിങ്ങിന് പുറത്തേക്കുള്ള വഴിയൊരുങ്ങും.
കുൽദീപ് വരട്ടെവരുൺ ചക്രവർത്തി– അക്ഷർ പട്ടേൽ ജോടിക്കൊപ്പം കുൽദീപ് യാദവ് ഇന്ന് ആദ്യ ഇലവനിലേക്കു വന്നാൽ റിങ്കു സിങ്ങോ ശിവം ദുബെയോ പ്ലേയിങ് ഇലവനു പുറത്താകും. സ്പിന്നർമാരെ നേരിടാനുള്ള മികവും പേസ് ബോളിങ് ഓൾറൗണ്ടർ ആണെന്നതും ദുബെയ്ക്ക് മേൽക്കൈ നൽകുമ്പോൾ ടീമിലെ ഏക സ്പെഷലിസ്റ്റ് ഫിനിഷർ എന്നത് റിങ്കുവിന്റെ സാധ്യത വർധിപ്പിക്കുന്നു.
പാക്ക് പ്രതീക്ഷഉസ്മാൻ താരിഖ്, സയിം അയൂബ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, അബ്രാർ അഹമ്മദ് എന്നിങ്ങനെ 5 സ്പിന്നർമാരുമായാണ് കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാൻ ഇറങ്ങിയത്. സ്പിൻ പറുദീസയായ കൊളംബോയിലെ പിച്ചിൽ ഈ ‘ഫൈവ് സ്റ്റാർ’ സ്പിന്നർമാരാണ് പാക്കിസ്ഥാന്റെ കരുത്ത്. ബാറ്റിങ്ങിൽ സാഹിബ്സാദാ ഫർഹാൻ നൽകുന്ന തുടക്കവും മധ്യനിരയിൽ ബാബർ അസമിന്റെ ഫോമും പാക്കിസ്ഥാന് നിർണായകമാണ്.
മഴപ്പേടിയിൽ കൊളംബോകൊളംബോയിൽ ഇന്ന് ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചകഴിഞ്ഞും വൈകിട്ടും മഴയുണ്ടായേക്കും. സ്റ്റേഡിയത്തിൽ മികച്ച ഡ്രൈനേജ് സംവിധാനം ഉള്ളതിനാൽ മഴമാറി 20 മിനിറ്റിനുള്ളിൽ മത്സരം ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ റിസർവ് ഡേ ഇല്ലാത്തതിനാൽ, മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിക്കും.
ഇന്ത്യ Vs പാക്കിസ്ഥാൻ
രാജ്യാന്തര ട്വന്റി20
മത്സരങ്ങൾ: 16
ഇന്ത്യൻ ജയം: 13
പാക്കിസ്ഥാൻ ജയം: 3
ട്വന്റി20 ലോകകപ്പ്:
മത്സരങ്ങൾ: 8
ഇന്ത്യൻ ജയം: 7
പാക്കിസ്ഥാൻ ജയം: 1
കഴിഞ്ഞ 3 മത്സരഫലങ്ങൾ
1) ഏഷ്യാകപ്പ് ഫൈനൽ:
(2025 സെപ്റ്റംബർ)
ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം
2) ഏഷ്യാകപ്പ് സൂപ്പർ 6 റൗണ്ട്:
(2025 സെപ്റ്റംബർ)
ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം
3) ഏഷ്യാകപ്പ് ഗ്രൂപ്പ് റൗണ്ട്:
(2025 സെപ്റ്റംബർ)
ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം
English Summary:







English (US) ·