Published: January 18, 2026 07:33 PM IST Updated: January 18, 2026 08:02 PM IST
1 minute Read
സിഡ്നി∙ ഓസ്ട്രേലിയയിലെ ബിഗ്ബാഷ് ലീഗിനിടെ പാക്കിസ്ഥാൻ താരം ബാബർ അസമുമായി സഹതാരം സ്റ്റീവ് സ്മിത്ത് സ്ട്രൈക്ക് കൈമാറാതിരുന്ന സംഭവത്തിൽ പ്രതികരണവുമായി മുന്‍ പാക്ക് താരം ബാസിത് അലി. ബാബർ അസമിനു പകരം വിരാട് കോലിയായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്നാണ് ബാസിത് അലിയുടെ വാദം. ‘‘എന്തുകൊണ്ടാണ് സിംഗിൾ എടുക്കാതിരുന്നതെന്ന് സ്മിത്ത് അടുത്ത ഓവറിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ സ്മിത്ത് ആറു സിക്സുകൾ അടിക്കുമെന്നാണു ഞാൻ കരുതിയത്.ബാബറിനു പകരം വിരാട് കോലിയാണ് സിംഗിൾ എടുക്കാൻ തീരുമാനിച്ചതെങ്കിൽ, സ്മിത്തല്ല അദ്ദേഹത്തിന്റെ അച്ഛന്‍ വിചാരിച്ചാലും അതു തടയാൻ സാധിക്കില്ല.’’– ബാസിത് അലി ഒരു ചർച്ചയ്ക്കിടെ വ്യക്തമാക്കി.
‘‘ബാബര്‍ ബിഗ്ബാഷ് ലീഗ് കളിക്കാൻ പോയത് അദ്ദേഹത്തെ ക്ഷണിച്ചിട്ടാണ്. അല്ലാതെ ബാബറിനെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അയച്ചതല്ല. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ പാക്കിസ്ഥാനെ പരിഹസിക്കാൻ സാധിക്കില്ല.’’– ബാസിത് അലി പ്രതികരിച്ചു. മത്സരത്തിൽ മികച്ച ഫോമിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് 42 പന്തിൽ സെഞ്ചറിയടിച്ച് സിഡ്നി സിക്സേഴ്സ് ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. എന്നാൽ പാക്ക് താരത്തെ സ്മിത്ത് അപമാനിച്ചെന്നായിരുന്നു ബാബർ ആരാധകരുടെ വാദം.
സിഡ്നി തണ്ടേഴ്സ് ടീമിനെതിരെ 190 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സിക്സേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 16 പന്തുകൾ ബാക്കി നിൽക്കെയാണു വിജയത്തിലെത്തിയത്. 11–ാം ഓവറിലെ അവസാന പന്തിലായിരുന്നു ബാബര്‍ അസമിനു നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങേറിയത്. പന്ത് ലോങ് ഓണിലേക്ക് അടിച്ച ബാബർ ഓടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് സ്റ്റീവ് സ്മിത്ത് വേണ്ടെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. ഓസ്ട്രേലിയൻ താരത്തിന്റെ നടപടിയിൽ ബാബർ ഗ്രൗണ്ടിൽവച്ചു തന്നെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.
തുടർന്നു വന്ന ഓവറിൽ സ്ട്രൈക്ക് എടുത്ത സ്മിത്ത് തുടർച്ചയായി നാലു സിക്സുകളും ഒരു ഫോറും ബൗണ്ടറി കടത്തി, 32 റൺസാണ് അടിച്ചെടുത്തത്. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ഒരു ഓവറിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ഇതിനു ശേഷം നേരിട്ട ആദ്യ പന്തിൽ തന്നെ ബാബർ പുറത്തായി മടങ്ങുകയും ചെയ്തു. ഗ്രൗണ്ട് വിടുന്നതിനിടെ ബൗണ്ടറി ലൈനിൽ ബാറ്റു കൊണ്ട് ആഞ്ഞടിച്ച് ബാബർ രോഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
English Summary:








English (US) ·