കറാച്ചി∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ മത്സരം ബഹിഷ്കരിക്കുമെന്ന് ആവർത്തിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ഇക്കാര്യത്തിൽ പാക്കിസ്ഥാന് ഒരു നിലപാടേയുള്ളൂവെന്നും ഫെബ്രുവരി 15ന് ശ്രീലങ്കയിൽ ഇന്ത്യയ്ക്കെതിരെ നിശ്ചയിച്ച മത്സരം ടീം കളിക്കില്ലെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞതായി ഡോൺ റിപ്പോർട്ട് ചെയ്തു. ‘‘ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്നതിൽ പാക്കിസ്ഥാന് കൃത്യവും വ്യക്തവുമായ നിലപാടുണ്ട്.’’– ഫെഡറൽ കാബയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പാക്ക് പ്രധാനമന്ത്രി പറഞ്ഞു.
ബഹിഷ്കരണം ഉചിതമായ തീരുമാനമാണെന്നും ബംഗ്ലദേശിനെ പിന്തുണയ്ക്കുന്നത് നിലപാടിന്റെ അടിസ്ഥാനത്തിലാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.‘‘ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല എന്ന കാര്യത്തിൽ ഞങ്ങൾ വളരെ വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്, കാരണം കായിക രംഗത്ത് രാഷ്ട്രീയം പാടില്ല. ഞങ്ങൾ വളരെ ആലോചിച്ചെടുത്ത തീരുമാനമാണ് ഇത്. ബംഗ്ലദേശിനൊപ്പം പൂർണ്ണമായും നിൽക്കണം, ഇതു വളരെ ഉചിതമായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ബംഗ്ലദേശിനൊപ്പമാണ്.’’– ഷെഹ്ബാസ് ഷെരീഫ് കൂട്ടിച്ചേർത്തു.
ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് ഞായറാഴ്ചയാണ് പാക്ക് സർക്കാർ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ കളിക്കില്ലെന്നു നിലപാടെടുത്ത ബംഗ്ലദേശിനെ ലോകകപ്പിൽനിന്നു പുറത്താക്കിയതിന്റെ തുടർച്ചയായിട്ടായിരുന്നു ഈ തീരുമാനം. ഏഴിന് ആരംഭിക്കുന്ന ലോകകപ്പിൽ, പാക്കിസ്ഥാന്റെ മത്സരങ്ങളെല്ലാം ശ്രീലങ്കയിലാണ്. ട്വന്റി20 ലോകകപ്പിന്റെ പ്രധാന ആകർഷണമാണ് ഇന്ത്യ – പാക്കിസ്ഥാൻ മത്സരം.
ഇതോടെ ‘സെലക്ടീവ്’ ആയി ലോകകപ്പിൽ പങ്കെടുക്കുന്നതിൽ ശരികേടുണ്ടെന്നും അത് ലോകകപ്പ് പോലെയുള്ള ഒരു ഇവന്റിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്നും ഐസിസി പ്രസ്താവന ഇറക്കി. സ്പോൺസർമാരെയും ഓഹരിയുടമകളെയും കൂടി പരിഗണിച്ചുള്ള രമ്യമായ പരിഹാരത്തിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഐസിസി വ്യക്തമാക്കി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽനിന്ന് ഔദ്യോഗികമായ അറിയിപ്പ് ഐസിസി കാത്തിരിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു. പാക്ക് ടീം ഇതിനകം കൊളംബോയിൽ എത്തിയിട്ടുണ്ട്. ഏഴിന് നെതർലൻഡ്സിനെതിരെയാണ് അവരുടെ ആദ്യ മത്സരം.
അതേസമയം, പാക്കിസ്ഥാന്റെ ഈ തീരുമാനത്തിനെതിരെ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിലെ ഒരു വിഭാഗവും രംഗത്തെത്തി. ലോകകപ്പിലെ പ്രധാന ആകർഷണവും പരസ്യവരുമാനം ഏറ്റവുമധികം ലഭിക്കുന്നതുമായ മത്സരമാണ് ഇന്ത്യ–പാക്കിസ്ഥാൻ മത്സരമെന്നും ഇത് ബഹിഷ്കരിക്കുന്നത് മൊത്തം ക്രിക്കറ്റ് വ്യവസായത്തെ ബാധിക്കുമെന്ന് ബിസിബിയെ മുതിർന്ന ഡയറക്ടർമാരിലൊരാൾ പറഞ്ഞു.
‘‘ഇന്ത്യ–പാക്കിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ ക്രിക്കറ്റ് ലോകം മുഴുവനും സാമ്പത്തിക നഷ്ടം അനുഭവിക്കേണ്ടി വരും. ബംഗ്ലദേശിനും വാർഷിക വിഹിതത്തിൽ കുറവുണ്ടാകും. അത്തരം നഷ്ടമുണ്ടാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഐസിസി നൽകുന്ന വാർഷിക വരുമാനത്തെ സാരമായി ബാധിക്കാൻ പോകുന്ന തീരുമാനമാണ് പാക്കിസ്ഥാൻറേത്. എല്ലാവരെയും പോലെ ബംഗ്ലദേശും അതിൽ ഭാഗമാണ്. യുഗാണ്ടയും കെനിയയും ഒക്കെ 100,000–200,000 ഡോളർ ലഭിച്ചാൽ തൃപ്തിപ്പെടുമായിരിക്കും. പക്ഷേ ബംഗ്ലദേശിനെ നോക്കൂ, ഐസിസിയിൽ നിന്നുള്ള വരുമാന വിഹിതം ഇടിഞ്ഞാൽ എങ്ങനെ മുന്നോട്ട് പോകാനാണ്?’’– ബിസിബി ഡയറക്ടർമാരിലൊരാൾ പറഞ്ഞു.
English Summary:







English (US) ·