ഗില്ലിനൊരു കപ്പ്, ടോസ് കിട്ടിയാൽ ബാറ്റിങ്; രണ്ടാം ടെസ്റ്റിൽ വിൻഡീസ് പിടിച്ചുനിൽ‌ക്കുമോ?

3 months ago 3

മനോരമ ലേഖകൻ

Published: October 10, 2025 07:38 AM IST

2 minute Read

  • ഇന്ത്യ– വെസ്റ്റിൻഡീസ് രണ്ടാം ടെസ്റ്റ് ഇന്നു രാവിലെ 9.30 മുതൽ

ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പിച്ച് പരിശോധിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ (വലത്) സമീപം.
ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പിച്ച് പരിശോധിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. വൈസ് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ (വലത്) സമീപം.

ന്യൂഡൽഹി ∙ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ന്യൂഡൽഹിയിൽ ആരംഭിക്കുമ്പോൾ ഇന്ത്യ കൊതിക്കുന്നത് ഗില്ലിന്റെ ക്യാപ്റ്റൻസിയിലെ കന്നി പരമ്പര നേട്ടം. ടെസ്റ്റ് ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ സമനില നേടിയ (2–2) ശുഭ്മൻ ഗിൽ, നാട്ടിൽ ഇന്ത്യയെ നയിക്കുന്ന ആദ്യ പരമ്പരയാണിത്. ഇന്നു രാവിലെ 9.30 മുതലുള്ള മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം. ആദ്യ ടെസ്റ്റിൽ അനായാസ വിജയം നേടിയ ഇന്ത്യ 1–0ന് മുന്നിലാണ്.

ആവേശം നിറഞ്ഞ ഒരു മത്സരം കാണാൻ രണ്ടാം ടെസ്റ്റിന് 5 ദിവസത്തെ ആയുസ്സുണ്ടാകണമേ എന്നാകും ആരാധകരുടെ പ്രാർഥന. അതിനു പക്ഷേ വിൻഡ‍ീസ് ടീം കൂടി മനസ്സുവയ്ക്കണം. അഹമ്മദാബാദിൽ നടന്ന ഒന്നാം ടെസ്റ്റിൽ വെറും രണ്ടര ദിവസത്തിനുള്ളിൽ ഇന്നിങ്സ് തോൽവി സമ്മതിച്ച വെസ്റ്റിൻഡീസിന് അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടം കൂടിയാണിത്. ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാകും ഇന്ത്യ ഇറങ്ങുക.

നിതീഷിന് അവസരംടെസ്റ്റ് ക്രിക്കറ്റിൽ പേസ് ബോളിങ് ഓൾറൗണ്ടറായി ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്ന താരമാണ് നിതീഷ്കുമാർ റെഡ്ഡി. പരുക്കിനുശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ താരത്തെ ഒന്നു പരീക്ഷിക്കാൻ പോലും ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കായില്ല. ബാറ്റിങ്ങിന് അവസരം ലഭിക്കാത്ത നിതീഷ് 2 ഇന്നിങ്സുകളിലായി പന്തെറിഞ്ഞത് വെറും 4 ഓവർ മാത്രം. ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം നിലനിർത്താൻ നിതീഷ് അടക്കമുള്ള യുവതാരങ്ങൾക്ക് ഈ മത്സരത്തിലെ പ്രകടനം നിർണായകമാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നവംബറിലാണ് അടുത്ത ടെസ്റ്റ് പരമ്പര.

സായിക്ക് നിർണായകംഐപിഎലിൽ ഗുജറാത്ത് ടീമിലെ തന്റെ ഓപ്പണിങ് പങ്കാളിയായ സായ് സുദർശൻ ഇന്നലെ ബാറ്റിങ് പരിശീലനം നടത്തുമ്പോൾ ത്രോ ഡൗൺ ബോളറായത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ്. ബാറ്റിങ്ങിനിടെ സായിക്കു നിർദേശങ്ങളും ക്യാപ്റ്റൻ നൽകുന്നുണ്ടായിരുന്നു. അവസരങ്ങൾ കാര്യമായി പ്രയോജനപ്പെടുത്താൻ കഴിയാത്ത സായ് സുദർശനു ടീമിൽ തുടരാൻ മികച്ച ഇന്നിങ്സ് അനിവാര്യമാണ്. ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ ടോപ് 6 ബാറ്റർമാരിൽ സ്കോർ രണ്ടക്കം കാണാതിരുന്നതു സായ് സുദർശൻ മാത്രമാണ്. ടെസ്റ്റിലെ 7 ഇന്നിങ്സുകളിൽ ഒരു അർധ സെഞ്ചറി മാത്രമാണ് തമിഴ്നാട് താരത്തിന്റെ പേരിലുള്ളത്.

വിൻഡീസിന്റെ വേദനബാറ്റിങ്നിര താളം കണ്ടെത്തിയെങ്കിൽ മാത്രമേ രണ്ടാം ടെസ്റ്റിൽ വെസ്റ്റിൻഡീസിനു പ്രതീക്ഷയ്ക്കു വകയുള്ളൂ. അഹമ്മദാബാദ് ടെസ്റ്റിൽ 2 ഇന്നിങ്സുകളിലുമായി 90 ഓവറുകൾ ബാറ്റു ചെയ്യാൻ പോലും സന്ദർശകർക്കായില്ല. 40 റൺസ് പിന്നിട്ട ഒരു ബാറ്റർ പോലുമുണ്ടായില്ല. ടെസ്റ്റിൽ ഈ വർഷത്തെ 12 ഇന്നിങ്സുകളിൽ ഒരിക്കൽ മാത്രമാണ് വിൻഡീസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 50 പിന്നിട്ടത്. ബാറ്റർമാരെ തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ ടോസ് നേടുന്ന ടീം ബാറ്റിങ് തിര‍ഞ്ഞെടുത്തേക്കും.

ലോകകപ്പ് പദ്ധതിയിൽ രോഹിത്തും കോലിയും:ശുഭ്മൻ ഗിൽ 

ന്യൂഡൽഹി ∙ സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടുള്ള ഇന്ത്യൻ പദ്ധതികളുടെ ഭാഗമാണെന്ന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. രോഹിത്തിനെയും കോലിയെയും പോലെ മത്സര പരിചയവും അനുഭവ സമ്പത്തുമുള്ള താരങ്ങൾ കുറവാണെന്നും അവരെ അവഗണിക്കാനാകില്ലെന്നും ഗിൽ കൂട്ടിച്ചേർത്തു. എന്നാൽ രോഹിത്തും കോലിയും ഇന്ത്യയുടെ ഏകദിന ലോകകപ്പ് പ്ലാനിലുണ്ടോയെന്ന ചോദ്യത്തിന് ചീഫ് സിലക്ടർ അജിത് അഗാർക്കർ കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നില്ല. മുൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ശാന്തതയും സഹതാരങ്ങളുമായി അദ്ദേഹം നിലനിർത്തിയിരുന്ന സൗഹൃദവും പകർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും  ഗിൽ വ്യക്തമാക്കി.

English Summary:

New Delhi Gears Up for India vs West Indies Second Test: A Chance for Youngsters and Gill's Captaincy Test

Read Entire Article