Published: February 16, 2026 01:20 PM IST
1 minute Read
കൊളംബോ∙ പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ വമ്പൻ വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിനിടെ ഫീൽഡിങ് പിഴവു വരുത്തിയ ഇന്ത്യൻ താരം കുൽദീപ് യാദവിനെ നിര്‍ത്തിപ്പൊരിച്ച് ഹാർദിക് പാണ്ഡ്യയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും. പാക്കിസ്ഥാനെതിരെ 61 റൺസ് വിജയം നേടിയ ഇന്ത്യ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സൂപ്പര്‍ എട്ടിൽ കടന്നു. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 18 ഓവറിൽ 114 റൺസെടുത്തു പുറത്താകുകയായിരുന്നു.
വിജയത്തിന്റെ ആവേശത്തിൽ ഇന്ത്യൻ താരങ്ങൾ ആഘോഷിക്കുന്നതിനിടെയാണ് നേരത്തേ സംഭവിച്ച ഫീൽഡിങ് പിഴവിന്റെ പേരിൽ ഹാർദിക് പാണ്ഡ്യ കുൽദീപ് യാദവിനെ ശകാരിച്ചത്. എന്താണു സംസാരിച്ചതെന്നു വ്യക്തമല്ലെങ്കിലും, രോഷം നിറഞ്ഞ മുഖഭാവത്തോടെയായിരുന്നു ഹാർദിക്കിന്റെ പ്രതികരണം. തൊട്ടുപിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ദേഷ്യത്തോടെയാണ് കുൽദീപിനോടു സംസാരിച്ചത്. പ്രശ്നം പരിഹരിക്കുന്നതിനായി റിങ്കു സിങ് ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്.
പാക്കിസ്ഥാൻ ബാറ്റിങ്ങിനിടെ ഹാർദിക് പാണ്ഡ്യയെറിഞ്ഞ 18–ാം ഓവറിൽ ഷഹീൻ അഫ്രീദിയെ പുറത്താക്കാനുള്ള അവസരം കുൽദീപ് യാദവ് പാഴാക്കിയിരുന്നു. രണ്ടാം പന്തിൽ ലോങ് ഓണിൽ ബൗണ്ടറിക്കു സമീപത്തുനിന്ന് കുൽദീപിന്റെ ക്യാച്ച് ശ്രമം പാഴായതോടെ, അത് സിക്സിലാണു കലാശിച്ചത്. ഇതാണ് ഹാർദിക് പാണ്ഡ്യയുടെ പ്രകോപനത്തിനു കാരണമെന്നാണു കരുതുന്നത്. ഇതേ ഓവറിലെ ആറാം പന്തിൽ ഉസ്മാൻ താരിഖിന്റെ മിഡിൽ സ്റ്റംപ് ഇളക്കിയാണ് പാണ്ഡ്യ, പാക്കിസ്ഥാനെ ഓള്‍ഔട്ടാക്കിയത്.
മത്സരത്തിൽ മൂന്നോവറുകൾ പന്തെറിഞ്ഞ കുൽദീപ് യാദവ് 14 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. മൂന്നോവറുകൾ ലഭിച്ച പാണ്ഡ്യ ഒരു മെയ്ഡൻ ഓവർ ഉൾപ്പടെ എറിഞ്ഞ് രണ്ടു വിക്കറ്റുകൾ സ്വന്തമാക്കി. 16 റൺസാണു പാണ്ഡ്യ വിട്ടുകൊടുത്തത്.
English Summary:







English (US) ·