Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 6 Apr 2025, 7:33 pm
IPL 2025: കഴിഞ്ഞ ജനുവരി മുതല്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ജസ്പ്രീത് ബുംറ (Jasprit Bumrah). പരിക്ക് കാരണം അന്താരാഷ്ട്ര പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും ഐപിഎല്ലിലെ ആദ്യ നാല് മല്‍സരങ്ങളും നഷ്ടമായി. ഇതില്‍ മൂന്ന് മല്‍സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് തോറ്റു.
ജസ്പ്രീത് ബുംറഎല്എസ്ജിക്കെതിരായ മത്സരത്തില്‍ പരിക്ക് കാരണം പുറത്തായ രോഹിത് ശര്‍മയും ടീമിലേക്ക് തിരിച്ചെത്തുകയാണ്. രണ്ട് സൂപ്പര്‍ താരങ്ങളുടെ വരവ് സ്ഥിരീകരിച്ചതോടെ എംഐ ക്യാമ്പില്‍ പുത്തനുണര്‍വായി. ബുംറയുടെ വരവ് എംഐ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് സ്ഥിരീകരിച്ചത്.
ജസ്പ്രീത് ബുംറയും രോഹിത് ശര്‍മയും തിരിച്ചെത്തി; ആര്‍സിബിക്കെതിരായ ബ്ലോക്ക്ബസ്റ്ററിന് മുമ്പ് എംഐ ക്യാമ്പില്‍ പുത്തനുണര്‍വ്
2025 ജനുവരിയില്‍ ഓസ്ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റിലാണ് ബുംറയ്ക്ക് നടുവേദന അനുഭവപ്പെട്ടത്. അന്നുമുതല്‍ ബുംറ മല്‍സരങ്ങളിലൊന്നും പങ്കെടുത്തിട്ടില്ല. ഇന്ത്യയുടെ അന്താരാഷ്ട്ര പരമ്പരകളും ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റും ബുംറയ്ക്ക് നഷ്ടമായിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായ ബുംറയുടെ വരവ് എംഐക്ക് ഏറെ സന്തോഷകരമായ വാര്‍ത്തയാണ്. ഐപിഎല്‍ 2025ല്‍ നാല് മല്‍സരങ്ങളില്‍ മൂന്നിലും തോറ്റ എംഐ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ സീസണില്‍ ഏറ്റവും പിന്നിലായി 10ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഹാര്‍ദിക് പാണ്ഡ്യയുടെ സംഘത്തിന് ഇത്തവണയും ശനിദശ തുടരുകയാണ്.
ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് പരമ്പരയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീം പുറപ്പെടുമ്പോള്‍ അതിലെ പ്രധാന അംഗമായി ബുംറ ഉണ്ടാവേണ്ടതുണ്ട്. അതിനാല്‍ ഐപിഎല്ലില്‍ ബുംറയുടെ ജോലിഭാരം ശരിയായി കൈകാര്യം ചെയ്യേണ്ടിവരും. വീണ്ടും പരിക്കേറ്റാല്‍ അത് കരിയറിന് തന്നെ ഭീഷണിയാകുമെന്ന് വിദഗ്ദ്ധര്‍ കരുതുന്നു. ന്യൂസിലന്‍ഡ് പേസര്‍ ഷെയ്ന്‍ ബോണ്ട് ഈ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ബുംറയുടെ പരിക്ക് ഗുരുതരമാണെന്നും ഏപ്രില്‍ പകുതി വരെ അദ്ദേഹത്തിന് കളിക്കാന്‍ കഴിയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ നേരത്തെ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി ഏപ്രില്‍ 7 ന് ബുംറ ഐപിഎല്‍ മാച്ച് കളിക്കാനെത്തുമെന്നാണ് പുതിയ വിവരം.
ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ബുംറ ബൗളിങ് പരിശീലനം നടത്തുന്നുണ്ട്. പക്ഷേ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുത്തേക്കാം. കൃത്യമായ സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് തിരിച്ചുവരവ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ഒരു സ്രോതസ്സിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.
ആര്‍സിബിക്കെതിരെ എംഐ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, റയാന്‍ റിക്കിള്‍ട്ടണ്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നമാന്‍ ധീര്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ചാഹര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍, വിഘ്നേഷ് പുത്തൂര്‍. വില്‍ ജാക്‌സ് (ഇംപാക്ട് സബ്).
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·