Published: October 17, 2025 10:15 AM IST
1 minute Read
-
7 മാസത്തെ ഇടവേളയ്ക്കുശേഷം കോലിയും രോഹിത്തും ഇന്ത്യൻ ടീം ക്യാംപിൽ
പെർത്ത് ∙ കോലിയുടെ കവർ ഡ്രൈവ്, രോഹിത്തിന്റെ പുൾഷോട്ട്.. കഴിഞ്ഞ 7 മാസമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാംപ് ‘മിസ്’ ചെയ്തിരുന്ന സുന്ദര നിമിഷങ്ങൾ പെർത്തിലെ ഓപ്റ്റസ് ഗ്രൗണ്ടിൽ ഇന്നലെ വീണ്ടും അരങ്ങേറി. ഏകദിന പരമ്പരയ്ക്കായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ ടീം പെർത്തിൽ പരിശീലനം ആരംഭിച്ചപ്പോൾ സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയുമായിരുന്നു ശ്രദ്ധാകേന്ദ്രം.
മാർച്ചിലെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിനുശേഷം രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത സൂപ്പർ താരങ്ങൾ പ്രഫഷനൽ ക്രിക്കറ്റിൽ അവസാനം കളത്തിലിറങ്ങിയത് ജൂണിലെ ഐപിഎലിലാണ്. മത്സരങ്ങൾക്കിടയിലെ ഈ നീണ്ട ഇടവേള മറികടക്കാൻ ഇന്നലെ നെറ്റ്സിൽ ഇരുവരും ഏറെനേരം പരിശീലനം നടത്തി.
ഗ്രൗണ്ടിൽ 20 മിനിറ്റോളം ഫീൽഡിങ് പരിശീലനം നടത്തിയ ശേഷമാണ് വിരാട് കോലി നെറ്റ്സിൽ ബാറ്റിങ്ങിനെത്തിയത്. ഹർഷിത് റാണയ്ക്കും അർഷ്‍ദീപ് സിങ്ങിനുമൊപ്പം പ്രാദേശിക ബോളർമാരെയും കോലി നേരിട്ടു. നെറ്റ്സിൽ തുടക്കത്തിൽ പതുങ്ങിയെങ്കിലും രോഹിത്തും വൈകാതെ താളം വീണ്ടെടുത്തു. പരിശീലനത്തിനുശേഷം രോഹിത് കോച്ച് ഗൗതം ഗംഭീറിനൊപ്പം സമയം ചെലവഴിച്ചപ്പോൾ കോലി ബോളിങ് കോച്ച് മോണി മോർക്കലിനൊപ്പം സൗഹൃദ സംഭാഷണത്തിലായിരുന്നു.
ട്വന്റി20യിൽനിന്നും ടെസ്റ്റിൽനിന്നും നേരത്തേ വിരമിച്ച രോഹിത്തിന്റെയും കോലിയുടെയും കരിയറിലെ അവസാന ഓസ്ട്രേലിയൻ പര്യടനമാകും ഇതെന്നാണ് സൂചനകൾ. ഏകദിന പരമ്പരയിലെ ആദ്യ മത്സരം 19നു നടക്കും. 23ന് അഡ്‌ലെയ്ഡിലും 25നു സിഡ്നിയിലുമാണ് അടുത്ത മത്സരങ്ങൾ. ഏകദിന പരമ്പരയ്ക്കുശേഷം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ 5 മത്സര ട്വന്റി20 പരമ്പരയുമുണ്ട്.
കോലിക്കും രോഹിത്തിനും വെല്ലുവിളി: വാട്സൻന്യൂഡൽഹി ∙ ഇന്ത്യയുടെ സൂപ്പർതാരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും ഏകദിന ക്രിക്കറ്റ് മാത്രം കളിച്ച് മികച്ച ഫോമിൽ തുടരുക വെല്ലുവിളിയാകുമെന്ന് ഓസ്ട്രേലിയയുടെ മുൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൻ. മാർച്ചിലെ ചാംപ്യൻസ് ട്രോഫിക്കു ശേഷം ഇരുവരും ആദ്യമായാണ് ഞായറാഴ്ച ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ കളിക്കുന്നത്. എന്നാൽ ഏകദിനത്തിലെ അസാമാന്യ ബാറ്റിങ് പ്രതിഭകളായ ഇവർ സ്ഥിരതയാർന്ന പ്രകടനം തുടരാനുള്ള തയാറെടുപ്പു നടത്തിയിട്ടുണ്ടാവുമെന്നു കരുതുന്നതായും വാട്സൻ പറഞ്ഞു.
English Summary:







English (US) ·