Published: February 01, 2026 06:28 PM IST Updated: February 02, 2026 07:51 AM IST
1 minute Read
ബുലവായോ∙ പാക്കിസ്ഥാനെതിരെ വമ്പൻ വിജയവുമായി അണ്ടർ 19 ലോകകപ്പിന്റെ സെമി ഫൈനൽ ഉറപ്പിച്ച് ഇന്ത്യൻ യുവതാരങ്ങൾ. സൂപ്പർ എട്ട് റൗണ്ടിലെ മത്സരത്തിൽ പാക്കിസ്ഥാനെതിരെ 58 റൺസ് വിജയമാണ് ഇന്ത്യ നേടിയത്. സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യയോടു തോൽവി ഏറ്റുവാങ്ങുംമുന്‍പേതന്നെ പാക്കിസ്ഥാൻ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു.
സെമിയിൽ കടക്കണമെങ്കിൽ ബുലവായോയില്‍ പാക്കിസ്ഥാന് 33.3 ഓവറിൽ വിജയലക്ഷ്യമായ 253 റൺസില്‍ എത്തണമായിരുന്നു. എന്നാൽ 46.2 ഓവറിൽ 194 റൺസെടുത്തു പാക്കിസ്ഥാൻ ഓൾഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ ടോപ് ഓർഡർ ബാറ്റർമാർ പിടിച്ചുനിന്നെങ്കിലും മധ്യനിരയും വാലറ്റവും തകരുകയായിരുന്നു. 92 പന്തിൽ 66 റൺസെടുത്ത ഉസ്മാൻ ഖാൻ അർധ സെഞ്ചറി നേടി. ഓപ്പണർ ഹംസ സഹൂർ (49 പന്തിൽ 42), ഫർഹാൻ യൂസഫ് (39 പന്തിൽ 38) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. ഇന്ത്യയ്ക്കായി ഖിലൻ പട്ടേലും ആയുഷ് മാത്രെയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 252 റൺസടിച്ചു പുറത്തായിരുന്നു. അര്‍ധസെഞ്ചറി നേടിയ വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 98 പന്തുകൾ നേരിട്ട വേദാന്ത് 68 റൺസടിച്ചു.കനിഷ്ക് ചൗഹാൻ (29 പന്തിൽ 35), വൈഭവ് സൂര്യവംശി (22 പന്തിൽ 30), ആർ.എസ്. അംബരീഷ് (38 പന്തിൽ 29) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. മലയാളി ഓപ്പണർ ആരോൺ ജോർജ് 14 റണ്‍സെടുത്തു മടങ്ങിയപ്പോൾ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് റണ്ണൊന്നും നേടാനായില്ല. നേരിട്ട രണ്ടാം പന്തിൽ ആയുഷിനെ വിക്കറ്റ് കീപ്പർ ഹംസ സഹൂർ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.
ഓപ്പണിങ് കൂട്ടുകെട്ടിൽ 47 റൺസ് ഇന്ത്യ നേടിയെങ്കിലും പിന്നാലെ മൂന്നു മുൻനിര വിക്കറ്റുകൾ തുടർച്ചയായി വീണത് ഞെട്ടലായിരുന്നു. സ്കോർ 47 ൽ നിൽക്കെ സൂര്യവംശി, ആയുഷ്, ആരോൺ ജോർജ് എന്നിവരുടെ വിക്കറ്റുകളാണു വീണത്. പിന്നീട് മധ്യനിര താരങ്ങളുടെ ചെറുത്തുനിൽപാണ് ഇന്ത്യയെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്.പാക്കിസ്ഥാനു വേണ്ടി അബ്ദുൽ സുബാൻ മൂന്നും മുഹമ്മദ് സയ്യാം രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
English Summary:








English (US) ·