‘നിങ്ങളെന്റെ അച്ഛനെ തല്ലിയില്ലേ’: ശ്രീശാന്തിന്റെ മകളുടെ ചോദ്യം തകർത്തുകളഞ്ഞെന്ന് ഹർഭജൻ സിങ്

6 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 21 , 2025 03:18 PM IST

1 minute Read

ശ്രീശാന്ത്, ഹർഭജൻ സിങ്
ശ്രീശാന്ത്, ഹർഭജൻ സിങ്

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ തല്ലിയതിന് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനോട് 200 തവണയെങ്കിലും മാപ്പു പറഞ്ഞിട്ടുണ്ടെന്ന് ഹർഭജൻ സിങ്. എന്നാൽ ശ്രീശാന്തിന്റെ മകളോട് ഒരിക്കൽ സംസാരിച്ചപ്പോൾ താൻ തകർ‌ന്നുപോയതായി മുൻ ഇന്ത്യൻ താരം വെളിപ്പെടുത്തി. കരിയറിലെ ഒരു കാര്യം നീക്കം ചെയ്യാൻ അവസരമുണ്ടായിരുന്നെങ്കിൽ ശ്രീശാന്തുമായുള്ള പ്രശ്നം മാറ്റുമായിരുന്നെന്നും ഹര്‍ഭജൻ സിങ് വ്യക്തമാക്കി.

2008ൽ മുംബൈ ഇന്ത്യൻസിനു വേണ്ടി കളിക്കുമ്പോഴാണ് പഞ്ചാബ് കിങ്സ് താരമായിരുന്ന ശ്രീശാന്തിനെ ഹർഭജൻ തല്ലിയത്. തുടർന്ന് ഹർ‌ഭജനെ സീസണിലെ മറ്റു മത്സരങ്ങൾ കളിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഐപിഎലിനു രാജ്യാന്തര തലത്തിൽ നാണക്കേടായ സംഭവമായിരുന്നു ഇത്. ആർ. അശ്വിന്റെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് പഴയ സംഭവത്തെക്കുറിച്ച് ഹർഭജൻ പ്രതികരിച്ചത്.

‘‘ശ്രീശാന്തുമായുള്ള പ്രശ്നങ്ങൾ എന്റെ ജീവിതത്തിൽനിന്നുതന്നെ മായ്ച്ചു കളയാൻ ആഗ്രഹമുണ്ട്. ഞാൻ അത് ഒരിക്കലും ചെയ്യരുതായിരുന്നു. 200 തവണയെങ്കിലും ഞാൻ അദ്ദേഹത്തോടു മാപ്പു പറഞ്ഞിട്ടുണ്ടാകും. ആ സംഭവം നടന്ന് വർഷങ്ങൾക്കു ശേഷവും അതിന്റെ വേദന എന്നെ വിട്ടുപോയിട്ടില്ല. ആ തല്ല് വലിയൊരു തെറ്റായിരുന്നു. എല്ലാവർക്കും തെറ്റു പറ്റാറുണ്ട്. പിന്നീട് അത് ആവർത്തിക്കാതിരിക്കാനാണു ശ്രമിക്കേണ്ടത്. അന്ന് ഞങ്ങൾ എതിരാളികളായിരുന്നു. പക്ഷേ പ്രശ്നം അത്രയും വഷളാക്കേണ്ടിയിരുന്നില്ല.’’

‘‘എന്നെ പ്രകോപിപ്പിച്ചു എന്നതു മാത്രമാണു ശ്രീശാന്ത് ചെയ്തത്. ഞാൻ ചെയ്ത തെറ്റിൽ എനിക്കു കുറ്റബോധമുണ്ട്. വർഷങ്ങൾക്കു ശേഷം ശ്രീശാന്തിന്റെ മകളോടു സംസാരിച്ചപ്പോഴായിരുന്നു ഞാന്‍ തകർന്നുപോയത്. ഞാൻ വളരെ സ്നേഹത്തോടെ സംസാരിക്കുകയായിരുന്നു. നിങ്ങളെന്റെ അച്ഛനെ തല്ലിയില്ലേ? ഞാൻ നിങ്ങളോടു സംസാരിക്കില്ല എന്നായിരുന്നു അവൾ പറഞ്ഞത്. ഞാൻ തകർന്നുപോയി, കണ്ണൊക്കെ നിറഞ്ഞു. അവള്‍ വളർന്നു കഴിയുമ്പോൾ എന്നെക്കുറിച്ചുള്ള ആ ചിന്തകൾ മാറണമെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.’’– ഹർഭജൻ വ്യക്തമാക്കി.

English Summary:

Harbhajan Singh recalls affectional speech with Sreesanth’s daughter

Read Entire Article