Published: June 13, 2026 08:12 AM IST Updated: June 13, 2026 10:26 AM IST
1 minute Read
കണ്ണൂർ ∙ ആ ഫസ്റ്റ് ടച്ചിൽ ആയിരം പൂത്തിരിയാകാൻ ആവേശത്തിന്റെ തീകൊളുത്തി നിൽപാണു വളപട്ടണം. എല്ലാ കണ്ണുകളും അവരുടെ പയ്യനിലാണ്; പത്തൊൻപതുകാരൻ തഹ്സീൻ മുഹമ്മദ് ജംഷിദിൽ. ഏതെങ്കിലുമൊരു രാജ്യത്തിന്റെ ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയായ തഹ്സീൻ, ഖത്തറിനുവേണ്ടി ഇന്നു കളിക്കാനിറങ്ങുമെന്നുതന്നെയാണ് ജന്മനാടിന്റെ പ്രതീക്ഷ. ഡ്രിബ്ലിങ് മികവും വിങ്ങുകളിലെ മിന്നൽവേഗവും ആക്രമണത്തിലും കളിമെനയലിലുമുള്ള കഴിവുമാണ് ഖത്തർ ദേശീയ ടീമിലെത്തിച്ചത്.
What you should work next
‘ടീം തഹ്സീൻ – ലോകകപ്പ് വളപട്ടണം ഫെസ്റ്റ്’ എന്ന പേരിൽ നാട് പൂരം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞദിവസം, കോൽക്കളിയും പാട്ടും ദഫ്മുട്ടും ബാൻഡ് മേളവും അകമ്പടിയേകിയ ഘോഷയാത്ര തെരുവിൽ ആവേശമുണർത്തി. തഹ്‌സീന്റെ ചിത്രമുള്ള മുഖംമൂടിയും തൊപ്പിയുമണിഞ്ഞ് കായികതാരങ്ങളും ജനപ്രതിനിധികളും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെടെ നാടൊന്നാകെ അതിൽ അണിനിരന്നു.
നാട്ടിലെത്തുമ്പോഴൊക്കെ തഹ്സീൻ കളിക്കാറുള്ള വളപട്ടണം പഞ്ചായത്തിലെ തങ്ങൾവയൽ മൈതാനത്ത് ഫ്ലെക്സുകൾ നിറഞ്ഞുകഴിഞ്ഞു. സമീപപ്രദേശങ്ങളിലെല്ലാം തഹ്സീന്റെ കട്ടൗട്ടുകൾ. വളപട്ടണം പഞ്ചായത്തിലെ മിനി കമ്യൂണിറ്റി ഹാളിൽ മത്സരങ്ങൾ കാണാനായി 17 അടി നീളവും 8 അടി വീതിയുമുള്ള ബിഗ് സ്ക്രീനും ഒരുങ്ങി. പ്രദേശത്തെ വീടുകളും ക്ലബ്ബുകളും വ്യാപാര സ്ഥാപനങ്ങളുമൊക്കെ അലങ്കാരങ്ങളണിയുന്നു. ഫിഫ ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളിയെ സംഭാവന ചെയ്ത നാടെന്ന പെരുമയോടെ വളപട്ടണം കാൽപന്തിന്റെ പെരുന്നാൾ ആഘോഷത്തിലേക്ക്.
English Summary:






English (US) ·