Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 29 Mar 2025, 8:55 pm
IPL 2025 RR vs CSK: രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) നായകനായി എക്കാലവും തുടരാനാവില്ലെന്നും പുതിയ ആരെങ്കിലും ഉയര്‍ന്നുവരേണ്ടതുണ്ടെന്നും സഞ്ജു സാംസണ്‍ (Sanju Samson). അടുത്ത ഐപിഎല്‍ സീസണില്‍ റോയല്‍സില്‍ ക്യാപ്റ്റനായി താന്‍ ഉണ്ടാവില്ലെന്ന പരോക്ഷ സൂചനയുമായി ഇത് കണക്കാക്കപ്പെടുന്നു. റിയാന്‍ പരാഗിനോടുള്ള (Riyan Parag) ഫ്രാഞ്ചൈസിയുടെ താല്‍പര്യവും ഇതിലേക്ക് വിരല്‍ചൂണ്ടുന്നു.
ഹൈലൈറ്റ്:
- റോയല്‍സ്- സിഎസ്‌കെ പോരാട്ടം നാളെ
- റിയാന്‍ പരാഗ് ക്യാപ്റ്റനായി മൂന്നാം അങ്കം
- ഓപണറായി സഞ്ജു സാംസണ്‍ ഇറങ്ങും
സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്. Photo: Instagramപരാഗിനെ വളര്‍ത്തുന്നു; രാജസ്ഥാന്‍ റോയല്‍സില്‍ അധികകാലം തുടരാനാവില്ലെന്ന പരോക്ഷ സൂചന നല്‍കി സഞ്ജു സാംസണ്‍
'രണ്ടാം സീസണിലും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ ശേഷം ഞാന്‍ ഒരു കാര്യം ചിന്തിച്ചിരുന്നു. റോയല്‍സിന്റെ നായകനായി എക്കാലവും തുടരാനാവില്ല. സമയമാവുമ്പോള്‍ ആരെങ്കിലും വരും. അവരെ വളര്‍ത്തേണ്ടതായുണ്ട്'- എന്നായിരുന്നു സഞ്ജുവിന്റെ പരാമര്‍ശം. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സംസാരമാണെങ്കിലും സഞ്ജു ഇപ്പോള്‍ റോയല്‍സില്‍ അത്ര സന്തോഷവാനല്ല എന്നതിന്റെ സൂചനയായി ഇത് കണക്കാക്കപ്പെടുന്നു.
2022ല്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ചപ്പോള്‍ ക്യാപ്റ്റനായി എന്നും തുടരില്ലെന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നുവെന്നും അന്നുമുതല്‍ പിന്‍ഗാമിയെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും സഞ്ജു പറഞ്ഞു. റോയല്‍സിന്റെ അടുത്ത ക്യാപ്റ്റനായി ഫ്രാഞ്ചൈസി മാനേജ്‌മെന്റ് റിയാന്‍ പരാഗിനെയാണ് കാണുന്നത്.
റോയല്‍സിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തി ഉള്‍പ്പെടുന്ന അസം സംസ്ഥാനത്തു നിന്നുള്ളയാളാണ് പരാഗ്. അവരുടെ അടുത്ത മല്‍സരം ഈ ഗ്രൗണ്ടിലാണ്. അസമില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യ താരമെന്ന നിലയില്‍ പരാഗിന് വലിയ സ്വീകാര്യതയുണ്ട്. 24കാരനായ പരാഗില്‍ ഏറെക്കാലം സജീവമായി ക്രിക്കറ്റില്‍ തുടരാനുള്ള യുവത്വവും പ്രതിഭയുമുണ്ടെന്ന് റോയല്‍സ് കരുതുന്നു.
ചെറുപ്പമാണെങ്കിലും പരാഗിനെ ആദ്യ മൂന്ന് കളിയില്‍ ക്യാപ്റ്റനാക്കിയത് നല്‍കുന്ന സൂചനയും മറ്റൊന്നല്ല. ക്യാപ്റ്റനെന്ന നിലയില്‍ റിയാന്‍ പരാഗിന്റെ അരങ്ങേറ്റം നിറംമങ്ങിയെന്ന് പറയാം. കളിച്ച രണ്ട് മാച്ചുകളിലും വലിയ തോല്‍വി വഴങ്ങി. വ്യക്തിഗത പ്രകടനവും നന്നായില്ല. റോല്‍സിനെതിരെ എസ്ആര്‍എച്ച് 20 ഓവറില്‍ 286 റണ്‍സുമായി ഐപിഎല്ലില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന സ്വന്തം റെക്കോഡിന് ഒരു റണ്‍സ് പിന്നില്‍ എത്തിയിരുന്നു. വരാനിരിക്കുന്ന മത്സരങ്ങളില്‍ റോയല്‍സിന് കൂടുതല്‍ ശക്തമായ പോരാട്ടം കാഴ്ചവയ്‌ക്കേണ്ടിവരും.
![]()
സഞ്ജു ഇംപാക്റ്റ് സബ് ആയാണ് കഴിഞ്ഞ രണ്ടു മാച്ചിലും കളിച്ചത്. ടീമിന്റെ നാലാം മല്‍സരം മുതല്‍ സഞ്ജു വിക്കറ്റ് കീപ്പര്‍ കം ഓപണിങ് ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ആം ബാന്‍ഡ് അണിഞ്ഞും കളത്തിലുണ്ടാവും.
സഞ്ജു നായകസ്ഥാനത്തേക്ക് ഇനി മടങ്ങിയെത്തിയേക്കില്ലെന്ന് കരുതുന്നവരുണ്ട്. റോയല്‍സ് നല്‍കിയിരുന്ന പിന്തുണ സഞ്ജുവിന്റെ കരിയറില്‍ വലിയ പുരോഗതിക്ക് കാരണമായിരുന്നു. രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തേക്ക് വന്നതോടെ സഞ്ജുവിന് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും സാധിക്കില്ല. ജോസ് ബട്ലര്‍, യുസ് വേന്ദ്ര ചഹല്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെ കൈയൊഴിയാനുള്ള റോയല്‍സിന്റെ തീരുമാനത്തോട് സഞ്ജുവിന് താല്‍പര്യം ഉണ്ടായിരുന്നില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങളും സംഭവിക്കാമെന്ന് സഞ്ജു ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·