Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 23 Apr 2025, 12:29 am
ഐപിഎല്‍ അരങ്ങേറ്റത്തിലെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ നേടിയ അദ്ഭുത ബാലന്‍ വൈഭവ് സൂര്യവന്‍ഷിയെ (Vaibhav Suryavanshi) പ്രശംസിച്ച് മുന്‍ പാക് ക്രിക്കറ്റര്‍. പാകിസ്താന്‍ ക്രിക്കറ്റിലെ സമീപനത്തെയും അദ്ദേഹം വിമര്‍ശിച്ചു.
വൈഭവ് സൂര്യവംശിഐപിഎല്ലില് കളിക്കുന്ന പ്രായം കുറഞ്ഞ താരമായ വൈഭവ് അരങ്ങേറ്റത്തില്‍ തന്നെ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് തൂക്കിയാണ് വൈഭവിന്റെ തുടക്കം. കന്നി ഐപിഎല്‍ മാച്ചില്‍ ഓപണറായി ഇറങ്ങി 30 റണ്‍സും നേടി. മൂന്ന് സിക്‌സറുകളും രണ്ട് ഫോറുകളും സഹിതമാണ് ഇത്രയും റണ്‍സ് നേടിയത്.
'പാകിസ്താനില്‍ ആണെങ്കില്‍ അദ്ദേഹത്തെ പുറത്താക്കും'- വണ്ടര്‍ ബോയ് വൈഭവ് സൂര്യവന്‍ഷിയെ കുറിച്ച് മുന്‍ പാക് ക്രിക്കറ്റര്‍
15 വയസ്സ് തികയുന്നതിന് മുമ്പ് ഐപിഎല്ലില്‍ 30+ റണ്‍സ് നേടുന്ന ആദ്യ താരമാണ്.
ടി20 ചരിത്രത്തില്‍ തന്നെ 30+ റണ്‍സ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോഡിനും ഉടമയായി. 15 വയസ്സിന് മുമ്പ് ഐപിഎല്ലില്‍ ഒരു ഫോറും ഒരു സിക്‌സറും നേടുന്ന ആദ്യ താരമെന്ന നേട്ടവും കൈവരിച്ചു.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് വൈഭവ് പാഡണിയുന്നത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ ആയിരുന്നു അരങ്ങേറ്റം. ഇംപാക്റ്റ് പ്ലെയറായാണ് ബാറ്റിങിനിറങ്ങിയത്. ആദ്യ പന്തില്‍ തന്നെ ഷാര്‍ദുല്‍ താക്കൂറിനെതിരെ സിക്സര്‍ നേടിയതുള്‍പ്പെടെ 14കാരന്റെ നിര്‍ഭയമായ തുടക്കം ബാസിത് അലിയുടെ പ്രശംസ പിടിച്ചുപറ്റി.
'14 വയസ്സുള്ള ഒരു കുട്ടി ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ച രീതി ഏറെ സവിശേഷമാണ്. ആദ്യ പന്തില്‍ സിക്‌സ് അടിക്കാന്‍ ശ്രമിച്ച് പുറത്തായാല്‍ എന്ത് സംഭവിക്കുമായിരുന്നു? പാകിസ്താനിലാണെങ്കില്‍ അവനെ പുറത്താക്കൂ എന്ന് ആളുകള്‍ പറയും. എന്നാല്‍ യുവതാരങ്ങള്‍ക്ക് ഇങ്ങനെയാണ് ഇന്ത്യ ആത്മവിശ്വാസം നല്‍കുന്നത്. അത് പിന്നീട് ഫലം ചെയ്യും'- ബാസിത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
വൈഭവിനെ 1.1 കോടി രൂപയ്ക്ക് ആണ് ആര്‍ആര്‍ ലേലത്തില്‍ പിടിച്ചത്. ബീഹാറില്‍ സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നാണ് ഉയര്‍ന്നുവന്നത്. മകന് ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ സാമ്പത്തികമായി സഹായിക്കുന്നതിന് അദ്ദേഹത്തിന്റെ പിതാവ് സഞ്ജീവ് സൂര്യവന്‍ഷി തന്റെ കൃഷിയിടം വിറ്റു. വൈഭവിന്റെ കഠിന പരിശീലന രീതിയെയും പിന്തുണ നല്‍കുന്ന കുടുംബത്തെയും പ്രശംസിച്ച് വൈഭവിന്റെ പരിശീലകനായ മനീഷ് ഓജയാണ് മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ഐപിഎല്ലില്‍ ഓപണറായി ഇറങ്ങുമ്പോള്‍ ഫാസ്റ്റര്‍ ബൗളര്‍മാരെ നേരിടാന്‍ വൈഭവിന് റോയല്‍സ് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. 150 കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ പന്തുകള്‍ എറിയാന്‍ കഴിയുന്ന മെഷീന്‍ ഉപയോഗിച്ചായിരുന്നു പരിശീലനം.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·