Published: May 09, 2026 08:56 PM IST Updated: May 09, 2026 09:07 PM IST
1 minute Read
ധാക്ക ∙ മത്സരം ബംഗ്ലദേശും പാക്കിസ്ഥാനും തമ്മിൽ; പക്ഷേ പ്ലേയിങ് ഇലവൻ ഇന്ത്യയുടേത്. ധാക്ക നാഷനൽ സ്റ്റേഡിയത്തിൽ ബംഗ്ലദേശും പാക്കിസ്ഥാനും തമ്മിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെയുണ്ടായ ഒരു വലിയ അബദ്ധമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിനം പാക്കിസ്ഥാൻ പ്ലേയിങ് ഇലവനിലുള്ള താരങ്ങളുടെ പേരും അവരുടെ സ്റ്റാറ്റിസ്റ്റിക്സുകളും സ്ക്രീനിൽ പ്രദർശിപ്പിക്കാനാണ് ബ്രോഡ്കാസ്റ്റർമാർ ശ്രമിച്ചത്. എന്നാൽ പാക്കിസ്ഥാന്റെ പ്ലേയിങ് ഇലവന് പകരം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ ഗ്രാഫിക്സിൽ തെറ്റായി കാണിക്കുകയായിരുന്നു.
ടീമിന്റെ പേരും ഗ്രാഫിക്സിന്റെ നിറവുമെല്ലാം ശരിയായെങ്കിലും താരങ്ങളെല്ലാം ഇന്ത്യക്കാരായിരന്നു. രോഹിത് ശർമയെ പാക്കിസ്ഥാന്റെ ക്യാപ്റ്റനായിട്ടാണ് ഗ്രാഫിക്സിൽ രേഖപ്പെടുത്തിയത്. ശുഭ്മൻ ഗിൽ, തിലക് വർമ, ശിവം ദുബെ, ജിതേഷ് ശർമ, റിങ്കു സിങ്, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, മുകേഷ് കുമാർ തുടങ്ങിയ പേരുകളും ഗ്രാഫിക്സിൽ ഉൾപ്പെട്ടിരുന്നു - ഇവരെല്ലാം ഇന്ത്യയുടെ ടീമിന്റെ ഭാഗമാണ്. ഈ ഗുരുതരമായ പിശക് പെട്ടെന്നുതന്നെ സൈബർലോകത്ത് ചർച്ചയാകുകയും ട്രോളുകൾ നിറയുകയും ചെയ്തു. ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
മത്സരത്തിൽ, ബംഗ്ലദേശ് ആദ്യ ഇന്നിങ്സിൽ 413 റൺസിന് ഓൾഔട്ടായിരുന്നു. സെഞ്ചറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ (130 പന്തിൽ 101), അർധസെഞ്ചറി നേടിയ മോമിനുൽ ഹഖ് (200 പന്തിൽ 91), മുസ്തഫിസുർ റഹിം (179 പന്തിൽ 71) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ബംഗ്ലദേശ് മികച്ച സ്കോറിലെത്തിയത്. 12 ഫോറുകളുടെയും രണ്ട് സിക്സറുകളുടെയും അകമ്പടിയോടെ വെറും 129 പന്തിൽ നിന്നാണ് ഷാന്റോ തന്റെ ഒൻപതാം ടെസ്റ്റ് സെഞ്ചറി നേടിയത്. പാക്കിസ്ഥാനായി പേസർ മുഹമ്മദ് അബ്ബാസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഷഹീൻ അഫ്രീദി മൂന്നു വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ, രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 1ന് 179 എന്ന നിലയിലാണ്. അസാൻ അവായിസ് (133 പന്തിൽ 85*), അബ്ദുല്ല ഫസൽ (78 പന്തിൽ 37*) എന്നിവരാണ് ക്രീസിൽ.
English Summary:







English (US) ·