Published: May 22, 2026 12:14 PM IST Updated: May 22, 2026 12:28 PM IST
1 minute Read
അഹമ്മദാബാദ് ∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ 89 റൺസ് തോൽവിയോടെ ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും തിരിച്ചടി. മത്സരത്തിനു പിന്നാലെ ഐപിഎൽ ഗവേണിങ് കൗൺസിൽ ചെന്നൈ ടീമിനെതിരെ കടുത്ത നടപടി സ്വീകരിച്ചു. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് പിഴ ശിക്ഷ വിധിച്ചത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനും 24 ലക്ഷം രൂപ പിഴ ചുമത്തി. ഈ സീസണിൽ രണ്ടാം തവണയാണ് ചെന്നൈ കുറഞ്ഞ ഓവർ നിരക്കിൽ ശക്ഷിക്കപ്പെടുന്നത്. ഇതിനാലാണ് ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള മുഴുവൻ ടീമംഗങ്ങൾക്കും പിഴ ശിക്ഷ ലഭിച്ചത്.
ഐപിഎലിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘‘അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ, കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന് പിഴ ചുമത്തിയിരിക്കുന്നു. കുറഞ്ഞ ഓവർ നിരക്കുമായി ബന്ധപ്പെട്ട ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം, ഈ സീസണിൽ അദ്ദേഹത്തിന്റെ ടീം വരുത്തുന്ന രണ്ടാമത്തെ നിയമലംഘനം ആയതിനാൽ (ആദ്യത്തെ നിയമലംഘനം 18-ാം മത്സരത്തിലായിരുന്നു), ഗെയ്ക്‌വാദിന് 24 ലക്ഷം രൂപ പിഴ ചുമത്തി. ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള പ്ലെയിങ് ഇലവനിലെ ബാക്കി അംഗങ്ങൾക്ക് 6 ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീയുടെ 25 ശതമാനമോ, ഇതിൽ ഏതാണോ കുറവ്, അത് പിഴയായി ഈടാക്കും.’’
മത്സരത്തിൽ 89 റൺസിന്റെ ദയനീയ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്. മുനയൊടിഞ്ഞ ബോളിങ്ങിനെതിരെ തകർത്തടിച്ച് ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു ചെയ്യാനിറങ്ങിയ ചെന്നൈയ്ക്ക് ഇന്നിങ്സിലെ ആദ്യപന്തിൽത്തന്നെ സഞ്ജു സാംസണെ നഷ്ടമായി. പിന്നീട് തുടർച്ചയായി വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. 17 പന്തിൽ 47 റൺസുമായി തകർത്തടിച്ച ശിവം ദുബെയെ റാഷിദ് ഖാന്റെ പന്തിൽ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പറന്നുപിടിച്ചതോടെ ചെന്നൈയുടെ കഥ കഴിഞ്ഞു.
നേരത്തേ, ഓപ്പണർമാരായ ശുഭ്മൻ ഗില്ലും (37 പന്തിൽ 64) സായ് സുദർശനും (53 പന്തിൽ 84) തുടങ്ങിയ ബാറ്റിങ് വെടിക്കെട്ട് പിന്നാലെ വന്ന ജോസ് ബട്‌ലറും (27 പന്തിൽ 57*) ഏറ്റെടുത്തതോടെയാണു ഗുജറാത്ത് മികച്ച സ്കോറിലെത്തിയത്.
English Summary:







English (US) ·