Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 28 Mar 2025, 11:30 pm
IPL 2025 RCB vs CSK: രണ്ടാം മത്സരത്തില്‍ ചിരവൈരികളായ സിഎസ്‌കെയെ പരാജയപ്പെടുത്തി ആര്‍സിബി ഐപിഎല്‍ 2025 പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ചെന്നൈ ചെപ്പോക്കില്‍ നടന്ന ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തില്‍ എംഎസ് ധോണിയുടെ ഹോം ടീമിനെ 50 റണ്‍സിന് വിരാട് കോഹ്‌ലിയും സംഘവും തകര്‍ത്തു.
ഹൈലൈറ്റ്:
- ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ജയം
- 50 റണ്‍സിന് സിഎസ്‌കെയെ വീഴ്ത്തി
- ജോഷ് ഹേസില്‍വുഡിന് മൂന്ന് വിക്കറ്റ്
സിഎസ്‌കെ-ആര്‍സിബി മല്‍സരത്തില്‍ നിന്ന്ബദ്ധവൈരികളെ വീഴ്ത്തി; ഐപിഎല്‍ 2025ല്‍ സിഎസ്‌കെയെ തകര്‍ത്ത് ആര്‍സിബി ഒന്നാം സ്ഥാനത്ത്
120 പന്തില്‍ 197 റണ്‍സ് വിജയലക്ഷ്യവുമായി ചേസിങ് ആരംഭിച്ച സിഎസ്‌കെയ്ക്ക് രാഹുല്‍ ത്രിപാദി (5), റുതുരാജ് ഗെയ്ക്‌വാദ് (0), ദീപക് ഹൂഡ (4), സാം കറന്‍ (8) എന്നിവരെ അതിവേഗം നഷ്ടമായി. ഓസ്‌ട്രേലിയന്‍ പേസര്‍ ആദ്യ രണ്ട് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടിയതോടെ 8.5 ഓവറില്‍ നാലിന് 52 എന്ന നിലയില്‍ സിഎസ്‌കെ പതറി.
ഓപണര്‍ രച്ചിന്‍ രവീന്ദ്ര ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും ഇന്നിങ്‌സ് റണ്‍റേറ്റ് താഴ്ന്ന നിലയിലായിരുന്നു. ശിവം ദുബെ രവീന്ദ്രയ്‌ക്കൊപ്പം നിന്ന് കരകയറ്റാന്‍ ശ്രമിച്ചു. എന്നാല്‍ 31 പന്തില്‍ 41 റണ്‍സെടുത്ത് നില്‍ക്കെവ രവീന്ദ്രയെയും 15 പന്തില്‍ 19 റണ്‍സെടുത്ത ശിവം ദുബെയെയും യാഷ് ദയാല്‍ വീഴ്ത്തി ആര്‍സിബിയുടെ ആധിപത്യം ഉറപ്പിച്ചു.
ആര്‍ അശ്വിന്‍ (11) കൂടി പുറത്തായതോടെ ഒമ്പതാമനായി എംഎസ് ധോണിയെത്തിയെങ്കിലും വിജയലക്ഷ്യം ഏറെ അകലെയായിരുന്നു. 16 പന്തില്‍ 30 റണ്‍സുമായി ധോണി പുറത്താവാതെ നിന്നു. രവീന്ദ്ര ജഡേജ (19 പന്തില്‍ 25) ആണ് അവസാനം പുറത്തായത്. ആര്‍സിബിക്ക് വേണ്ടി ഹേസില്‍വുഡ് നാല് ഓറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ അര്‍ധ സെഞ്ചുറി (32 പന്തില്‍ 51) നേടി. ഓപണര്‍ ഫിസിപ് സാള്‍ട്ട് 16 പന്തില്‍ 32 റണ്‍സ് അടിച്ചെടുത്തു. വിരാട് കോഹ്‌ലി 30 പന്തില്‍ 31 നേടി. 14 പന്തില്‍ 27 റണ്‍സ് വാരിക്കൂട്ടി ദേവ്ദത്ത് പടിക്കലും 8 പന്തില്‍ 22 റണ്‍സോടെ ടിം ഡോവിഡും റണ്‍റേറ്റ് ഉയര്‍ത്തി. ജിതേഷ് ശര്‍മ (12), ലിയാം ലിവിങ്‌സ്റ്റണ്‍ (10) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.
സിഎസ്‌കെയ്ക്ക് വേണ്ടി നൂര്‍ അഹ്‌മദ് നാല് ഓവറില്‍ 36 റണ്‍സിന് മൂന്ന് വിക്കറ്റും മതീഷ പതിരാന നാല് ഓവറില്‍ 36 റണ്‍സിന് രണ്ട് വിക്കറ്റും വീഴ്ത്തി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·