Published: February 11, 2026 10:49 PM IST Updated: February 12, 2026 07:40 AM IST
1 minute Read
ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പിൽ നമീബിയയ്ക്കെതിരായ മത്സരത്തിനു മുൻപ് ഇന്ത്യയ്ക്കു തിരിച്ചടിയായി ഓപ്പണർ ഇഷാൻ കിഷന്റെ പരുക്ക്. ബുധനാഴ്ച ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ പരിശീലിക്കുന്നതിനിടെ പേസർ ജസ്പ്രീത് ബുമ്രയെറിഞ്ഞ പന്തിടിച്ചാണ് ഇഷാൻ കിഷനു പരുക്കേൽക്കുന്നത്. വേദന സഹിക്കാനാകാതെ ഗ്രൗണ്ടില്‍ കിടക്കുന്ന ഇഷാന്റെ ചിത്രങ്ങൾ പുറത്തുവന്നു. അതേസമയം ഇഷാന്റെ പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. താരങ്ങൾക്ക് ‘ഓപ്‍ഷണൽ’ പരിശീലനത്തിന് അവസരമുണ്ടായിരുന്ന ബുധനാഴ്ച ഇഷാൻ നെറ്റ്സിൽ പരിശീലിക്കുന്നതിനിടെയാണു പരുക്കേറ്റത്.
ചികിത്സ തേടിയശേഷം കുറച്ചുനേരം കൂടി പരിശീലിച്ചാണ് ഇഷാൻ ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. പരുക്കു ഗുരുതരമല്ലെങ്കില്‍ നമീബിയയ്ക്കെതിരെ ഇഷാൻ കിഷന്‍ ഓപ്പണറായി തന്നെ കളിക്കാനിറങ്ങും. വ്യാഴാഴ്ച നടക്കുന്ന പോരാട്ടത്തിൽ ഇഷാന്‍ കിഷനും സഞ്ജു സാംസണും ഇന്ത്യയ്ക്കു വേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്നാണു വിവരം. അണുബാധയേറ്റ അഭിഷേക് ശർമ ആശുപത്രി വിട്ടെങ്കിലും വിശ്രമം അനുവദിക്കാനാണു സാധ്യത. പാക്കിസ്ഥാനെതിരായ നിർണായക മത്സരം ഈയാഴ്ച തന്നെ നടക്കാനുള്ളതിനാൽ നമീബിയയ്ക്കെതിരെ താരം കളിച്ചേക്കില്ല.
അണുബാധയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അഭിഷേക് ശർമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുഎസിനെതിരായ മത്സരത്തിനു മുൻപു തന്നെ അഭിഷേകിന് വയറ്റിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും, ഈ മത്സരം കളിച്ചതോടെ ആരോഗ്യനില വഷളായെന്നുമാണു വിവരം. കടുത്ത പനിയുണ്ടായതിനെ തുടർന്നു താരത്തിന് ‘ഡ്രിപ്’ ഇട്ടിരുന്നു. അരുണ്‍ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ പരിശീലനത്തിന് ഇറങ്ങാൻ അഭിഷേകിന് ഇതുവരെ സാധിച്ചിട്ടില്ല.
യുഎസിനെതിരായ ആദ്യ മത്സരത്തിൽ അഭിഷേക് ഗോൾഡൻ ഡക്കായിരുന്നു. ബാറ്റിങ്ങിനു ശേഷം താരം ഫീൽഡിങ്ങിന് ഇറങ്ങിയുമില്ല. അഭിഷേകിനു പകരം സഞ്ജു സാംസണായിരുന്നു ഫീൽഡറായി കളിച്ചത്. ഈ സാഹചര്യത്തില്‍ സഞ്ജു സാംസണും ഇഷാൻ കിഷനുമായിരിക്കും ന്യൂഡൽഹിയിൽ ഓപ്പണർമാരാകുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഇഷാനും പരുക്കേൽക്കുന്നത്.
English Summary:







English (US) ·