Published: June 28, 2026 05:45 PM IST Updated: June 28, 2026 10:41 PM IST
2 minute Read
ബെൽഫാസ്റ്റ്∙ അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിലും ഇന്ത്യയ്ക്കു തോൽവി. ബെൽഫാസ്റ്റിൽ നടന്ന രണ്ടാം പോരാട്ടത്തിൽ ഒരു റണ്ണിനാണ് ആതിഥേയർ വിജയിച്ചത്. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര 2–0ന് അയർലൻഡ് സ്വന്തമാക്കി. ട്വന്റി20 ലോകകപ്പ് വിജയിച്ച ശേഷം നടന്ന ആദ്യ പരമ്പരയിലാണ് അയര്‍ലൻഡിനോട് ഇന്ത്യ സമ്പൂർണ തോൽവി വഴങ്ങിയത്. ശ്രേയസ് അയ്യർ ട്വന്റി20 ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പര കൂടിയാണ് ഇന്ത്യ കൈവിട്ടത്. രണ്ടാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത അയർലൻഡ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുത്തു. മറുപടിയില്‍ ഇന്ത്യയ്ക്ക് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 153 റൺസിലെത്താൻ മാത്രമേ സാധിച്ചുള്ളൂ.
What you should work next
അർധ സെഞ്ചറി നേടിയ മധ്യനിര താരം തിലക് വർമാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 46 പന്തുകൾ നേരിട്ട തിലക് വർമ 55 റൺസെടുത്തു. ഹർഷിത് റാണ (10 പന്തിൽ 21), ശിവം ദുബെ (16 പന്തിൽ 20), അക്ഷർ പട്ടേൽ (18 പന്തിൽ 14) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ. ഓപ്പണർമാരായ അഭിഷേക് ശർമയും സഞ്ജു സാംസണും നേരിട്ട ആദ്യ പന്തുകളിൽ തന്നെ പുറത്തായതോടെ പ്രതിരോധത്തിലായ ഇന്ത്യയ്ക്ക് മത്സരത്തില്‍ തിരിച്ചുവരവ് സാധ്യമായില്ല. ആദ്യ ആറോവറുകളിൽ 41 റൺസെടുത്ത ഇന്ത്യയ്ക്ക് നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. 14.2 ഓവറിലാണ് ടീം സ്കോർ 100 പിന്നിട്ടത്. തിലക് വർമയുടെ ചെറുത്തുനിൽപാണ് വലിയ നാണക്കേടില്‍നിന്ന് ഇന്ത്യയെ രക്ഷിച്ചത്. അയർലൻഡിനായി രാജസ്ഥാൻ സ്വദേശിയായ ജയ് മൂന്ദ്ര, മാറ്റ് ഹൊളാര്‍ഡ് എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.
ആദ്യം ബാറ്റു ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസെടുത്തത്. മൂന്നു വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരൻ പ്രിൻസ് യാദവ്, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്, ശിവം ദുബെ, ഒരു വിക്കറ്റെടുത്ത ഹർഷിത് റാണ എന്നിവരാണ് അയർലൻഡിനെ താരതമ്യേന ചെറിയ സ്കോറിലൊതുക്കിയത്. അർധസെഞ്ചറി നേടിയ ഹാരി ടെക്ടർ (47 പന്തിൽ 53) ആണ് അയർലൻഡിന്റെ ടോപ് സ്കോറർ. ബെഞ്ചമിൻ കാലിറ്റ്സ് 23 പന്തിൽ 37 റൺസെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിനെ തുടക്കം മുതൽ ഇന്ത്യ പിടിച്ചുകെട്ടുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ടിം ടെക്ടറിനെ (6 പന്തിൽ 5) വീഴ്ത്തി ഹർഷിത് റാണ ആദ്യ പ്രഹരം നൽകി. തൊട്ടടുത്ത ഓവറിൽ തന്നെ മറ്റൊരു ഓപ്പണർ റോസ് അഡയറിനെ (7 പന്തിൽ 16) അർഷ്ദീപ് സിങ്ങും വീഴ്ത്തി. മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹാരി ടെക്ടർ– ക്യാപ്റ്റൻ ലോർകെൻ ടക്കർ സഖ്യ പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും എട്ടാം ഓവറിൽ ലോർകെനെ പുറത്താക്കി അരങ്ങേറ്റക്കാരൻ പ്രിൻസ് യാദവ് കൂട്ടുകെട്ട് പൊളിച്ചു.
നാലാം വിക്കറ്റിൽ ഒന്നിച്ച ഹാരി ടെക്ടർ– ബെഞ്ചമിൻ കാലിറ്റ്സ് സഖ്യമാണ് അയർലൻഡ് സ്കോർ 100 കടത്തിയത്. ഇരുവരും ചേർന്ന് 65 റൺസ് കൂട്ടിച്ചേർത്തു. 15–ാം ഓവറിൽ ബെഞ്ചമിനെ പുറത്താക്കി ശിബം ദുബെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ആർക്കു കാര്യമായ സംഭാവന നൽകാനായില്ല. അവസാന ഓവർ വരെ ഒരുവശത്ത് ഉറച്ചു നിന്ന് ഹാരിയാണ് അയർലൻഡ് സ്കോർ 150 കടത്തിയത്. ഒരു സിക്സും അഞ്ച് ഫോറുമാണ് ഹാരിയുടെ ബാറ്റിൽനിന്നു പിറന്നത്.
English Summary:





English (US) ·