Published: June 03, 2026 04:59 PM IST Updated: June 03, 2026 05:38 PM IST
2 minute Read
ബെംഗളൂരു ∙ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കു മുന്നോടിയായി ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരോട് ഫിറ്റ്നസ് തെളിയിക്കാൻ നിർദേശിച്ച് ബിസിസിഐ. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) ഇരുവരും റിപ്പോർട്ട് ചെയ്യണമെന്നാണ് ബിസിസിഐ നിർദേശം. ഇതനുസരിച്ച് ഹാർദിക് പാണ്ഡ്യ ഉടൻ ഇവിടെയെത്തുമെന്നും ഒരാഴ്ച ഇവിടെ പരിശീലനം നടത്തുമെന്നുമാണ് വിവരം. എന്നാൽ രോഹിത് എപ്പോഴാണ് എത്തുന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഹിത് ശർമയും ഹാർദിക് പാണ്ഡ്യും ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവരുടെയും പങ്കാളിത്തം കായികക്ഷമത തെളിയിക്കുന്നതിന് വിധേയമായിരിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു.
What you should work next
ഐപിഎൽ സീസണിലെ ആദ്യഘട്ട മത്സരങ്ങളിൽ കളിച്ച മുംബൈ ഇന്ത്യൻസ് താരമായ രോഹിത്, പിന്നീട് പരുക്കേറ്റതിനെ തുടർന്ന് ഇറങ്ങിയിരുന്നില്ല. മുംബൈ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയ്ക്കും ചില മത്സരങ്ങൾ നഷ്ടമായിരുന്നു. പൂർണ കായികക്ഷമത വീണ്ടെടുത്തെങ്കിൽ മാത്രമേ ദേശീയ ടീമിൽ കളിക്കാൻ അനുവദിക്കൂ. ട്വന്റി20യിൽനിന്നും ടെസ്റ്റിൽനിന്നും വിരമിച്ച രോഹിത് ശർമ നിലവിൽ ഏകദിനത്തിൽ മാത്രമാണ് കളിക്കുന്നത്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിടുന്ന താരത്തിന് ഏകദിന പരമ്പരകളിലെ പ്രകടനം നിർണായകമാകും. അഫ്ഗാനിസ്ഥാനെതിരായ ഏകദിനത്തിൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ താരത്തിന് തിരിച്ചടിയാകും.
∙ നെറ്റ്സിൽ പന്തെറിയാൻ അക്വിബ് നബിരഞ്ജി ട്രോഫിയിൽ മിന്നും പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ടീമിൽ ഇടം കിട്ടാതിരുന്ന ജമ്മു കശ്മീർ ബോളർ അക്വിബ് നബി ഇനി നെറ്റ്‍സിൽ പന്തെറിയും. അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കു മുന്നോടിയായുള്ള ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനായണ് അക്വിബ് നബിയെ നെറ്റ് ബോളറായി ഉൾപ്പെടുത്തിയത്. അക്വബിനെ കൂടാതെ മറ്റ് ആറു ബോളർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ടീമിലെ പ്രധാന പേസർമാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ വർക്‌ലോഡ് കുറയ്ക്കുന്നതിനായാണ് ബാറ്റർമാരുടെ പരിശീലനത്തിന് മറ്റു ബോളർമാരെ ഉൾപ്പെടുത്തിയത്. ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ ഇരുവരും ഐപിഎൽ ഫൈനൽ വരെയുള്ള മത്സരങ്ങൾ കളിച്ചിരുന്നു.
രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായയക പങ്കുവഹിക്കുകയും ടൂർണമെന്റിൽ 60 വിക്കറ്റുകൾ നേടി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാകുകയും ചെയ്ത ചെയ്ത അക്വിബ് നബിയെ മറികടന്നാണ് പഞ്ചാബ് പേസർ ഗുർനൂർ ബ്രാർ ഇന്ത്യൻ ടീമിലിടം നേടിയത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. അക്വിബ് ഇതുവരെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവർക്കൊപ്പം സ്റ്റാൻഡ്-ബൈ താരങ്ങളുടെ പട്ടികയിലുണ്ടെന്നാണ് വിവരം. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് ജൂൺ 6ന് മുല്ലൻപുരിൽ ആരംഭിക്കും. 14,17, 20 തീയതികളിലാണ് ഏകദിന മത്സരങ്ങൾ.
ഏകദിന ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, രോഹിത് ശർമ, വിരാട് കോലി, കെ.എൽ.രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, ഹർഷ് ദുബെ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ.
ടെസ്റ്റ് ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, കെ.എൽ.രാഹുൽ, സായ് സുദർശൻ, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുതാർ, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ, ധ്രുവ് ജുറേൽ.
English Summary:





English (US) ·