ഡാലസ്∙ ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച് ഒൻപതു പോയിന്റുനായി അർജന്റീന ഇനി നോക്കൗട്ട് കളിക്കും. അവസാന ഗ്രൂപ്പ് മത്സരത്തിൽ ജോർദനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അർജന്റീന തകർത്തത്. ജിയോവാനി ലോ സെൽസോ –(19–ാം മിനിറ്റ്), ലൗറ്റാരോ മാർട്ടിനെസസ് (31–ാം മിനിറ്റ്), ലയണൽ മെസ്സി (81–ാം മിനിറ്റ്) എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. 55–ാം മിനിറ്റിൽ മൂസ അൽതമാരിയാണ് ജോർദന്റെ ആശ്വാസ ഗോൾ നേടിയത്.
What you should work next
സ്റ്റാർട്ടിങ് ലൈനപ്പിൽ ഒൻപതു മാറ്റങ്ങളുമായാണ് അർജന്റീന ഇറങ്ങിയത്. 60–ാം മിനിറ്റിലാണ് ലയണൽ മെസ്സി കളത്തിലിറങ്ങിയത്. 81–ാം മിനിറ്റിൽ നേടിയ ഗോളോടെ ഈ ലോകകപ്പിൽ മെസ്സിയുടെ ഗോൾ നേട്ടം ആറായി. നോക്കൗട്ടിൽ കാബോ വെർദയാണ് അർജന്റീനയുടെ എതിരാളികൾ. എല്ലാ മത്സരങ്ങളും തോറ്റ ജോർദൻ പുറത്തായി.
ആദ്യ പകുതിയിൽ രണ്ടു ഗോളുകളാണ് അർജന്റീന നേടിയത്. അർജന്റീനയ്ക്ക് അനുകൂലമായ ഫ്രീകിക്കും പെനൽറ്റിയുമാണ് ടീമിന് സുവർണാവസരങ്ങൾ നൽകിയത്. 19-ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് എടുത്ത ജിയോവാനി ലോ സെൽസോ മനോഹരമായൊരു കർവിങ് ഷോട്ടിൽ ഗോൾ വല കുലുക്കി. 31-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലൗട്ടാരോ മാർട്ടിനസും മുതലാക്കി.
അതേസമയം മികച്ച പ്രതിരോധമാണ് ജോർദൻ മത്സരത്തിലുടനീളം കാഴ്ചവച്ചത്. ജോർദാന്റെ ബോക്സിനകത്ത് അർജന്റീന നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും പ്രതിരോധം മറികടക്കാനായില്ല. ആറാം മിനിറ്റിൽ അർജന്റീനയുടെ ജിയോവാനി ലോ സെൽകോ ജോർദാന്റെ ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. ആദ്യ പകുതിയിൽ ഒട്ടേറെ അവസരങ്ങളും അർജന്റീനയ്ക്ക് നഷ്ടമായി.
31-ാം മിനിറ്റിൽ ജോര്‍ദന്റെ അല്‍ റഷ്ദാന്‍ ബോക്‌സിനകത്തുവച്ച് അര്‍ജന്റീന താരം സെനെസിയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് പെനല്‍റ്റി ലഭിച്ചത്. പെനൽറ്റി എടുത്ത ലൗറ്റാരോ മാർട്ടിനെസ് ഗോൾ കീപ്പറെ കബളിപ്പിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ പന്ത് വലയിലെത്തിച്ചു. ആദ്യ പകുതിയുടെ അധിക സമയത്തും അർജന്റീനയ്ക്ക് മികച്ച അവസരം ലഭിച്ചു. ബോക്സിന് പുറത്തുനിന്ന് എടുത്ത ഫ്രീകിക്ക് പോസ്റ്റിന്റെ തൊട്ടുമുന്നിലായി, ഇടതു വിങ്ങിലുണ്ടായിരുന്ന ജൂലിയൻ അൽവാരെസ് ഹെഡ് ചെയ്തെങ്കിലും നേരിയ വ്യത്യാസത്തിൽ പന്ത് പുറത്തേക്ക് പോയി. റഫി ഹാഫ് ടൈം വിസിൽ മുഴക്കിയപ്പോൾ അർജന്റീന–2 ജോർദൻ–0.
രണ്ടാം പകുതിയുടെ തുടക്കത്തിൽ 47-ാം മിനിറ്റിൽ അർജന്റീന വീണ്ടും ഗോൾ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. മത്സരത്തിലുടനീളം അർജന്റീന ആധിപത്യം പുലർത്തിയെങ്കിലും 55–ാം മിനിറ്റിൽ ജോർദൻ ആദ്യ ഗോൾ നേടി. മൂസ അൽതമാരിയാണ് അർജന്റീനയുടെ ഗോൾ വല കുലുക്കിയത്. ബോക്സിന്റെ വലതുവിങ്ങിൽനിന്നു പോസ്റ്റിന് മുൻപിലേക്ക് ഇഹ്സാൻ ഹദ്ദാദ് നൽകിയ പാസ് മൂസ അൽതമാരി സ്ലൈഡ് ചെയ്ത് പോസ്റ്റിനകത്തേക്ക് തട്ടിയിട്ടു. ഡൈവ് ചെയ്ത ഗോൾ കീപ്പറുടെ കയ്യും മറികടന്ന് ഗോൾ വല കുലുക്കി.
60–ാം മിനിറ്റിലാണ് മെസ്സി കളത്തിലിറങ്ങിയത്. 81–ാം മിനിറ്റിൽ പന്തുമായി ജോർദാൻ പോസ്റ്റ് ലക്ഷ്യമാക്കി മുന്നേറിയ മെസ്സിയെ ബോക്സിന് തൊട്ടുപുറത്തുവച്ച് അമീർ ജാമസ് ഫൗൾ ചെയ്ത് വീഴ്ത്തി. തുടർന്ന് റഫറി ഫ്രീകിക്ക് അനുവദിച്ചു. ബോക്സിന് പുറത്ത് ഗോൾ പോസ്റ്റിന് മുന്നിൽ നിന്ന് ഫ്രീകിക്ക് എടുത്ത മെസ്സി, ജോർദാൻ പ്രതിരോധ നിരയെയും മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയിലൂടെ പന്ത് വലയിലെത്തിച്ചു, ടൂർണമെന്റിൽ മെസ്സിയുടെ ആറാം ഗോൾ, ലോകകപ്പിലെ 19–ാം ഗോൾ. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ അർജന്റീന–3, ജോർദൻ–1.
English Summary:





English (US) ·