ലോകഫുട്ബോൾ ചരിത്രം ദിദിയെ ദെഷാമിനു മുന്നിൽ പുതിയൊരു വാതിൽ തുറക്കുകയാണ്. 1998ൽ ഫ്രാൻസ് ടീമംഗമായി ലോകകപ്പ് നേടിയ ദെഷാം 2018ൽ പരിശീലകനായും ട്രോഫി ഉയർത്തി. ഇത്തവണ ഒരിക്കൽക്കൂടി ഫ്രാൻസ് ചാംപ്യന്മാരായാൽ, പരിശീലകനായി രണ്ടു തവണയും കളിക്കാരനായി ഒരു തവണയും ലോകകപ്പ് നേടുന്ന ആദ്യത്തെയാളാകും ദെഷാം. ലോകകപ്പ് പ്രതീക്ഷകളെക്കുറിച്ച് അമ്പത്തിയേഴുകാരൻ ദിദിയെ ദെഷാം സംസാരിക്കുന്നു...
മുൻകാലത്തെ 2 ലോകകപ്പ് വിജയങ്ങളിൽ അഭിമാനം തോന്നാറുണ്ടോ?1998, 2018 ലോകകപ്പ് വിജയങ്ങളുടെ ഓർമ എക്കാലവും എന്റെയൊപ്പമുണ്ടാകും എന്നതു സത്യമാണ്. എന്നാൽ, ഇനി നമ്മൾ എന്തു ചെയ്യുന്നു എന്നതിലാണു കാര്യം.
കളിക്കാരനും കോച്ചുമായി ലോകകപ്പ് നേടി. അത്തരമൊരു അനുഭവം വ്യത്യസ്തമല്ലേ?1998ലെയും 2018ലെയും ലോകകപ്പ് നേട്ടങ്ങൾ തികച്ചും മാന്ത്രികമായ അനുഭവമായിരുന്നു. ഇതിന്നിടയിൽ എന്റെ ചുമതലകൾ മാറിയിട്ടുണ്ട് എന്നു മാത്രം. ക്ലബ് തലത്തിലും ചാംപ്യൻസ് ലീഗിലുമൊക്കെ ട്രോഫികൾ നേടാൻ ഭാഗ്യമുണ്ടായിട്ടുണ്ട്, എന്നാൽ ലോക ചാംപ്യനാകുന്നതിനെക്കാൾ വലുതായി ഒന്നുമില്ല.
കളിക്കാരനായും കോച്ചായും ലോകകപ്പ് നേടിയവർ 3 പേരാണല്ലോ. അന്തരിച്ച മാരിയോ സഗാലോയും ഫ്രാൻസ് ബെക്കൻബോവറും പിന്നെ താങ്കളും. ഈ ലോകകപ്പ് കൂടി നേടിയാൽ അവരെ മറികടന്ന് ഒറ്റയ്ക്കൊരു റെക്കോർഡ്..?വളരെ നല്ല കാര്യമാണ്. ഖത്തർ ലോകകപ്പ് പോലെ ഇത്തവണയും ഫ്രാൻസ് ഫേവറിറ്റുകളുടെ പട്ടികയിലുണ്ട്. ഞങ്ങളുടെ നിലവിലെ പ്രകടനം തന്നെയാണ് ഈ പ്രതീക്ഷകൾക്കു കാരണം. ഞങ്ങൾ 2018 ലോകകപ്പ് നേടുകയും 2022ൽ ഫൈനലിലെത്തുകയും ചെയ്തു. അതിനാൽ ഇത്തവണത്തെ ഫൈനലിലും ഫ്രാൻസ് ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. ലോകകപ്പ് ട്രോഫി യാഥാർഥ്യബോധത്തോടെ ലക്ഷ്യമിടാൻ കഴിയുന്ന 12 ടീമുകളിൽ ഒന്നാണ് ഞങ്ങൾ.
2002 ലോകകപ്പിലെ ആദ്യമത്സരത്തിൽ ഫ്രാൻസിനെ അട്ടിമറിച്ച സെനഗലുമായാണല്ലോ ഇത്തവണയും ആദ്യത്തെ മത്സരം?ആ തോൽവിയുടെ സമയത്ത്, ഇന്നത്തെ ടീമിലുള്ള കളിക്കാർ ജനിക്കുകയോ കാര്യങ്ങൾ മനസ്സിലാക്കാൻ പ്രായമാവുകയോ ചെയ്തിരുന്നില്ല. അതൊക്കെ ചരിത്രമായി മാത്രം കണ്ടാൽ മതി. ഇതൊരു പുതിയ അധ്യായമാണ്. ആഫ്രിക്കയിലെ മികച്ച ഫുട്ബോൾ ടീമാണ് സെനഗൽ.
എംബപെ, ഡെംബലെ, തുറാം.. ഒട്ടേറെ പ്രതിഭകളുടെ ടീമാണല്ലോ ഇത്തവണ ഫ്രാൻസ്?ശരിയാണ്. വ്യക്തിഗത മികവിൽ ഫ്രാൻസ് സമ്പന്നരാണ്. ഓരോ പെസിഷനിലും എനിക്ക് ഒട്ടേറെ ഓപ്ഷനുകളുമുണ്ട്. പക്ഷേ, ടീമെന്ന നിലയിൽ ശരിയായ കെമിസ്ട്രി ആവശ്യമാണ്. പരസ്പര പൊരുത്തവും മികച്ച കൂട്ടുകെട്ടുകളും വേണം.
എന്തെങ്കിലും പോരായ്മകൾ ചൂണ്ടിക്കാട്ടാനുണ്ടോ?അങ്ങനെയില്ല. എങ്കിലും പരിചയസമ്പത്തിന്റെ കുറവ് ഒരു വസ്തുതയാണ്. 2018ൽ ലോകകപ്പ് നേടിയ ടീമിന് 2014 ലോകകപ്പിലെയും 2016 യൂറോ കപ്പിലെയും പരിചയസമ്പത്തുണ്ടായിരുന്നു. പക്ഷേ, ഇത്തവണ പരിചയസമ്പത്ത് കുറവുള്ള യുവതാരങ്ങളാണ് ടീമിലധികവും.
ലോകകപ്പിനു ശേഷമുള്ള ഭാവി പരിപാടികൾ എന്തൊക്കെയാണെന്ന ചോദ്യത്തിൽനിന്ന് ദെഷാം ഒഴിഞ്ഞു മാറി. ‘‘എന്റെ പ്രഫഷനൽ ജീവിതത്തിന്റെ ഗതി നിർണയിച്ചത് ഫ്രാൻസ് ടീമാണ്. ആകെ 25 വർഷം, 11 വർഷം കളിക്കളത്തിലും 14 വർഷം ഡഗൗട്ടിലും. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണിത്. ഇതിലും മികച്ചതൊന്നും ഇനി കണ്ടെത്താനാകുമെന്ന് എനിക്കു തോന്നുന്നില്ല’’. ഫിഫ ഡോട്ട് കോമിനോടു ദെഷാം പറഞ്ഞു.
English Summary:





English (US) ·