Published: September 15, 2026 10:38 AM IST Updated: September 15, 2026 02:38 PM IST
1 minute Read
കൊച്ചി ∙ ലോകത്തിലെ ഏറ്റവും പ്രശസ്തവും വെല്ലുവിളി നിറഞ്ഞതുമായ അൾട്രാ ട്രെയിൽ റണ്ണിങ് മത്സരമായ അൾട്രാ ട്രെയിൻ ഡു മോണ്ട് ബ്ലാങ്ക് (യുടിഎംബി) വിജയകരമായി പൂർത്തിയാക്കി കൊച്ചി സ്വദേശിയായ വിജയൻ പിള്ള. കസ്റ്റംസ് ആൻഡ് ജിഎസ്ടി വകുപ്പിൽ ഡപ്യൂട്ടി കമ്മിഷണറായ വിജയൻ, എട്ടു വർഷം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയത്. യുടിഎംബി പൂർത്തിയാക്കുന്ന രണ്ടാമത്തെ മലയാളിയാണ് 53 വയസ്സുകാരനായ വിജയൻ പിള്ള.
13 വർഷങ്ങൾക്ക് മുൻപാണ് മരട് സ്വദേശിയായ വിജയൻ എൻഡ്യൂറൻസ് സ്പോർട്സ് രംഗത്തേക്ക് കടന്നുവന്നത്. ഈ വർഷം ഓഗസ്റ്റ് 28 മുതൽ 30 വരെ നടന്ന മത്സരത്തിലാണ് വിജയൻ പങ്കെടുത്തതും ഫിനിഷ് ലൈൻ തൊട്ടതും. രണ്ട് ദിവസത്തോളം ഉറക്കമില്ലാതെ നീണ്ട കടുത്ത ശാരീരിക-മാനസിക വെല്ലുവിളികൾ അതിജീവിച്ച് വെറും 46 മണിക്കൂറിനുള്ളിൽ അദ്ദേഹം മത്സരം പൂർത്തിയാക്കി.
സാധാരണ മാരത്തണിന്റെ ഏകദേശം നാലിരട്ടിയിലധികം ദൂരമുള്ള യുടിഎംബി എന്ന പർവത ഓട്ടമത്സരം ലോകത്തിലെ തന്നെ ഏറ്റവും ദുഷ്കരമായ ഒന്നാണ്. ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ് എന്നീ മൂന്ന് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മോണ്ട് ബ്ലാങ്ക് പർവതനിരയിലൂടെ 171 കിലോമീറ്റർ (100 മൈൽ) ദൂരമാണ് ഓടേണ്ടത്. ഏകദേശം 10,000 മീറ്ററിലധികം ഉയർച്ചയും ഇറക്കവും ഉള്ള പർവതപാതകളാണിത്. കഠിനമായ തണുപ്പ്, കനത്ത മഴ, ചെളി നിറഞ്ഞ പാതകൾ, രാത്രിയിലെ ഓട്ടം എന്നിവ അതിജീവിക്കണം. ഉറക്കമില്ലായ്മ, അമിതമായ ക്ഷീണം, പോഷകാഹാര പ്രശ്നങ്ങൾ എന്നിവ കാരണം ലോകോത്തര റണ്ണർമാർ പോലും ഈ മത്സരം പൂർത്തിയാക്കാനാകാതെ വഴിമധ്യേ പിന്മാറാറുണ്ട്.
ആഗോളതലത്തിൽ കടുത്ത മത്സരമുള്ളതിനാൽ യുടിഎംബിയിൽ പ്രവേശനം നേടുക എന്നത് തന്നെ അതീവ സങ്കീർണ്ണമാണ്. വിവിധ രാജ്യാന്തര യോഗ്യതാ മത്സരങ്ങൾ പൂർത്തിയാക്കി ആവശ്യമായ പോയിന്റുകൾ നേടിയ ശേഷം, കഠിനമായ നറുക്കെടുപ്പിലൂടെ മാത്രമാണ് ഇതിലേക്ക് മത്സരാർഥികളെ തിരഞ്ഞെടുക്കുന്നത്.
English Summary:






English (US) ·