Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 14 Apr 2025, 9:31 pm
IPL 2025 CSK vs LSG: ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് താരം ഐപിഎല്‍ അരങ്ങേറ്റത്തിന്. എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഷെയ്ഖ് റഷീദ് (Shaik Rasheed) ഓപണര്‍ റോളിലെത്തും. ആന്ധ്രാപ്രദേശിനായി എല്ലാ ഫോര്‍മാറ്റിലും കളിച്ച റഷീദ് രഞ്ജി ട്രോഫിയില്‍ ഡബിള്‍ സെഞ്ചുറിയും ടി20യില്‍ സെഞ്ചുറിയും നേടിയിരുന്നു.
ഹൈലൈറ്റ്:
- ഷെയ്ഖ് റഷീദ് ഐപിഎല്‍ അരങ്ങേറ്റത്തിന്
- സിഎസ്‌കെ പ്ലെയിങ് ഇലവനില്‍ ഇടംനേടി
- എല്‍എസ്ജിക്കെതിരേ ഓപണര്‍ റോളില്‍
ഷെയ്ഖ് റഷീദ് വിരാട് കോഹ്‌ലിക്കൊപ്പംഷെയ്ഖ് റഷീദ് ആരാണ്? ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് താരം ഇന്ന് കളത്തില്‍; എംഎസ് ധോണിയുടെ സിഎസ്‌കെയില്‍ ഓപണര്‍
ഈ സീസണിലുടനീളം സിഎസ്‌കെയുടെ ബാറ്റിങില്‍ പ്രശ്നങ്ങള്‍ പ്രകടമാണ്. ഇതോടെയാണ് ഇന്ന് എല്‍എസ്ജിക്കെതിരെ പരീക്ഷണം നടത്താന്‍ റഷീദിനെ ഇറക്കുന്നത്. ഫോമിലുള്ള റുതുരാജ് ഗെയ്ക്‌വാദ് പരിക്കേറ്റ് പുറത്തുപോയതും കനത്ത തിരിച്ചടിയായി. റുതുരാജിന്റെ അഭാവത്തില്‍ എംഎസ് ധോണിയെ സിഎസ്‌കെയുടെ പുതിയ ക്യാപ്റ്റനായി നിയോഗിച്ചിരുന്നു.
2022 അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 94 റണ്‍സും ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ അര്‍ധസെഞ്ചുറിയും നേടിയതോടെ റഷീദ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ആന്ധ്രാപ്രദേശിനായി ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ എല്ലാ ഫോര്‍മാറ്റുകളിലും അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചു.
ആന്ധ്രയ്ക്കായി 19 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അദ്ദേഹം 37.42 ശരാശരിയില്‍ 1204 റണ്‍സ് നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരെ 203 റണ്‍സ് നേടി. 2024-25 രഞ്ജി ട്രോഫിയില്‍ 12 മത്സരങ്ങളില്‍ നിന്ന് 627 റണ്‍സ് കരസ്ഥമാക്കി. 13 ടി20 മത്സരങ്ങളില്‍ കളിച്ച അദ്ദേഹം സെഞ്ചുറി (പുറത്താവാതെ 100 റണ്‍സ്) ഉള്‍പ്പെടെ 352 റണ്‍സും നേടിയിട്ടുണ്ട്.
2023ലാണ് റഷീദ് ആദ്യമായി സിഎസ്‌കെയില്‍ എത്തുന്നത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് കരാറിലെത്തിയെങ്കിലും ട്രോഫി ഉയര്‍ത്തിയ ടീമിനായി കളിക്കാന്‍ അവസരം ലഭിച്ചില്ല. 2024 ല്‍ സിഎസ്‌കെ അദ്ദേഹത്തെ നിലനിര്‍ത്തിയെങ്കിലും ബെഞ്ചില്‍ തന്നെയായിരുന്നു സ്ഥാനം. 2025ല്‍ സിഎസ്‌കെ 30 ലക്ഷം രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കുകയും ഇപ്പോള്‍ ആറ് മത്സരങ്ങള്‍ക്ക് ശേഷം ലീഗില്‍ അരങ്ങേറ്റം കുറിക്കുകയുമാണ്.
ഇന്നത്തെ മത്സരത്തില്‍ സിഎസ്‌കെ രണ്ട് വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഷെയ്ക് റഷീദിനെ കൂടാതെ, രവിചന്ദ്രന്‍ അശ്വിന് പകരം ജാമി ഓവര്‍ട്ടണ്‍ ഇടംപിടിച്ചു. ഈ സീസണില്‍ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ചെങ്കിലും ശേഷം തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോറ്റ സിഎസ്‌കെ തിരിച്ചുവരാനുള്ള കഠിനശ്രമത്തിലാണ്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·