Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 27 Apr 2025, 7:30 pm
Sanju Samson and Rajasthan Royals: ഐപിഎല്‍ 2025ല്‍ പോരാട്ടങ്ങള്‍ക്ക് ചൂടുപിടിച്ചതോടെ രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിനുള്ളില്‍ പിരിമുറുക്കം രൂക്ഷമാകുന്നതായി റിപോര്‍ട്ട്. ഒമ്പത് മാച്ചുകളില്‍ ഏഴിലും തോറ്റ് ഒമ്പതാം സ്ഥാനത്തായതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. ടീമിന്റെ പ്രകടനത്തില്‍ സഞ്ജു സാംസണും അസന്തുഷ്ടന്‍. ക്യാപ്റ്റനെ ചൊടിപ്പിച്ച മൂന്ന് പ്രധാന തീരുമാനങ്ങള്‍ ഇതാണ്.
രാഹുല്‍ ദ്രാവിഡ്, സഞ്ജു സാംസണ്‍ (ഫോട്ടോസ്- Samayam Malayalam) രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് വിവാദ തീരുമാനങ്ങളെച്ചൊല്ലി ഫ്രാഞ്ചൈസിയില്‍ വലിയ ആഭ്യന്തര സംഘര്‍ഷമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ് കളംവിട്ട സഞ്ജു തുടര്‍ന്നുള്ള രണ്ട് മല്‍സരങ്ങളിലും പങ്കെടുത്തില്ല. നാളെ (ഏപ്രില്‍ 28 തിങ്കള്‍) ഒന്നാംസ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കുമോയെന്ന് ടീം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സഞ്ജു ഒട്ടും ഹാപ്പിയല്ലേ? ക്യാപ്റ്റനെ ചൊടിപ്പിച്ചത് രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് തീരുമാനങ്ങളെന്ന് റിപോര്‍ട്ട്
ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സഞ്ജുവിന് ടീം മാനേജ്മെന്റിന്റെ പല തീരുമാനങ്ങളിലും അതൃപ്തി ഉണ്ടായിരുന്നു. ടീമിന്റെ മുന്നേറ്റങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന തന്റെ വിശ്വസ്ത സഹതാരങ്ങളെ ലേലത്തിന് മുമ്പ് നിലനിര്‍ത്താന്‍ മാനേജ്‌മെന്റ് തയ്യാറായിരുന്നു. ഇതിലുള്ള നിരാശ സഞ്ജു നേരത്തേ തന്നെ തുറന്ന് പറഞ്ഞിരുന്നു.
1. ജോസ് ബട്ട്ലറെ വിട്ടയക്കല്‍
കഴിഞ്ഞ സീസണില്‍ കിടിലന്‍ പ്രകടനം നടത്തിയ ജോസ് ബട്ട്ലറെ നിലനിര്‍ത്താത്തത് റോയല്‍സിന്റെ അമ്പരപ്പിക്കുന്ന തീരുമാനങ്ങളിലൊന്നായിരുന്നു. മാച്ച് വിന്നറും ഡ്രസ്സിംഗ് റൂമിലെ സഞ്ജുവിന്റെ വിശ്വസ്തനുമായിരുന്നു ബട്‌ലര്‍. അനുഭവസമ്പത്തുള്ള ഇംഗ്ലണ്ട് മുന്‍ നായകനെ ഒഴിവാക്കിയ മണ്ടന്‍ തീരുമാനം സഞ്ജുവിന് രസിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
ബട്‌ലറുടെ അഭാവം ഇത്തവണ രാജസ്ഥാന്റെ ബാറ്റിങ് നിരയെ ദുര്‍ബലവും അസ്ഥിരവുമാക്കി. കഴിഞ്ഞ സീസണുകളില്‍ അദ്ദേഹം രാജസ്ഥാനെ ഒറ്റയ്ക്കു കളികള്‍ ജയിപ്പിച്ചിരുന്നു. ബട്‌ലറാവട്ടെ ഗുജറാത്ത് ടൈറ്റന്‍സിനായി ബട്‌ലര്‍ തകര്‍പ്പന്‍ ഫോമിലും. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ ഒരു കാരണം ബട്‌ലറുടെ ബാറ്റിങ് ആണ്.
2. ട്രെന്റ് ബോള്‍ട്ടിനെ നിലനിര്‍ത്തിയില്ല
ഐപിഎല്ലിലെ ഏറ്റവും മികച്ച ന്യൂ-ബോള്‍ ബൗളര്‍മാരില്‍ ഒരാളായ ട്രെന്റ് ബോള്‍ട്ടിനെ വിട്ടയച്ചതും ഭിന്നതയ്ക്ക് ആക്കം കൂട്ടി. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി മത്സരങ്ങള്‍ നിയന്ത്രിക്കാനുമുള്ള ബോള്‍ട്ടിന്റെ കഴിവ് സഞ്ജുവിന് നന്നായറിയാം. പവര്‍പ്ലേകളില്‍ വെറ്ററന്‍ പേസറുടെ അഭാവം പ്രകടമായി. യുസ്വേന്ദ്ര ചഹലിനെയും വിട്ടയക്കുകയും ബൗളിങ് നിര നിരാശപ്പെടുത്തുകയും ചെയ്തതോടെ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാനുള്ള അവസരം സഞ്ജുവിന് നഷ്ടമായി.
3. വിദേശ റിക്രൂട്ട്മെന്റുകളുടെ അഭാവം
മികച്ച ഓള്‍റൗണ്ടറെ റിക്രൂട്ട് ചെയ്യാന്‍ ദീര്‍ഘകാലമായി റോയല്‍സിന് സാധിച്ചിരുന്നില്ല. ഇത്തവണ പ്രമുഖരെ വിട്ടയച്ചിട്ടും അതില്‍ മാറ്റമുണ്ടായില്ല. ഈ സീസണില്‍ മികച്ച വിദേശ കളിക്കാരുടെ അഭാവം പ്രകടമാണ്. എട്ട് വിദേശ താരങ്ങളെ എടുക്കാമായിരുന്നിട്ടും ആറു പേരെ മാത്രമാണ് ടീമിലുള്‍പ്പെടുത്തിയത്. ഇത് അവരുടെ പ്ലെയേഴ്‌സ് ഓപ്ഷനുകള്‍ പരിമിതമാക്കി.
ടീമിനുള്ളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും മാനേജ്മെന്റ് അത് ചെവിക്കൊണ്ടില്ല. പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കാന്‍ ഇതുവരെ സാധിക്കാത്തതും റോയല്‍സിന് തിരിച്ചടിയായി.
സഞ്ജുവും ദ്രാവിഡും തമ്മിലെന്ത്?
സഞ്ജു സാംസണുമായി ഭിന്നതയൊന്നുമില്ലെന്ന് ടീം ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയെങ്കിലും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ തമ്മിലുള്ള അന്തര്‍ലീനമായ പിരിമുറുക്കം ക്യാമ്പിനുള്ളിലെ അസ്വസ്ഥതയ്ക്ക് കാരണമായേക്കാമെന്നാണ് റിപോര്‍ട്ടുകള്‍. ദ്രാവിഡ് സംയമനപരമായ പെരുമാറ്റത്തിനും ദീര്‍ഘകാല കാഴ്ചപ്പാടിനും പേരുകേട്ടയാളാണ്. എന്നാല്‍, ഉടനടി ടീമിന് ഫലമുണ്ടാവുന്ന രീതികളാണ് സഞ്ജുവിന്റേത്.
തുറന്ന സംഘര്‍ഷമൊന്നുമില്ലെങ്കിലും നിര്‍ണായക തീരുമാനങ്ങളില്‍ സഞ്ജുവിന്റെ താല്‍പര്യങ്ങള്‍ ബലികഴിക്കപ്പെട്ടത് നിരാശയ്ക്ക് കാരണമായിട്ടുണ്ടന്ന് വ്യക്തം. അടുത്ത സീസണില്‍ സഞ്ജു റോയല്‍സില്‍ തുടരില്ലെന്ന സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. ടൈ വന്ന മല്‍സരത്തിനിടെ ടീമിന്റെ നിര്‍ണായക ചര്‍ച്ചയില്‍ പങ്കെടുക്കാതെ സഞ്ജു മാറിനില്‍ക്കുന്ന ദൃശ്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·