Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 18 Apr 2025, 7:04 pm
Sanju Samson and Rajasthan Royals: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നിര്‍ണായകമായ സൂപ്പര്‍ ഓവറിന് മുമ്പ് നടന്ന ടീം ചര്‍ച്ചയില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടുനിന്ന വീഡിയോ ഓണ്‍ലൈനില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമായി. സഞ്ജുവും ദ്രാവിഡും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ഇത് ആക്കം കൂട്ടി. ആര്‍ആര്‍ ക്യാമ്പില്‍ പന്തിയല്ലെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു.
രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണും മല്സരത്തിനിടെഎല്ലാ കാലത്തും ക്യാപ്റ്റനായി ഇരിക്കാനാവില്ലെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സഞ്ജു സാംസണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റോയല്‍സിന്റെ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം സഞ്ജുവിന് പകരം റിയാന്‍ പരാഗ് ആയിരുന്നു ക്യാപ്റ്റന്‍. അടുത്ത സീസണില്‍ പരാഗിനെ ആണ് ക്യാപ്റ്റനായി ആര്‍ആര്‍ മാനേജ്‌മെന്റ് കാണുന്നതെന്നും സൂചനകള്‍ വന്നു. റോയല്‍സിന്റെ രണ്ടാമത്തെ ഹോം ഗ്രൗണ്ട് സ്ഥിതിചെയ്യുന്ന അസമില്‍ നിന്നുള്ള യുവ ക്രിക്കറ്ററായ പരാഗിനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ക്യാപ്റ്റന്‍സി പരിചയമുള്ള സീനിയര്‍ താരം ടീമിലുണ്ടായിട്ടും അവഗണിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സഞ്ജുവിനെ അവഗണിക്കുന്നോ? കൂടുതല്‍ സൂചനകള്‍ പുറത്ത്, ദ്രാവിഡുമായി ഭിന്നത? റോയല്‍സില്‍ പന്തിയല്ല കാര്യങ്ങള്‍
സഞ്ജുവിന്റെ പരാമര്‍ശം റോയല്‍സില്‍ അദ്ദേഹത്തിന്റെ ഭാവി സുരക്ഷിതമല്ലെന്ന ഊഹാപോഹങ്ങള്‍ക്കും കാരണമായി. ഐപിഎല്‍ 2025 താരലേലത്തിന് മുന്നോടിയായി ടീമില്‍ നിലനിര്‍ത്തേണ്ട താരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ സഞ്ജുവിന്റെ താല്‍പര്യങ്ങള്‍ അവഗണിക്കപ്പെട്ടിരുന്നു. ലേലത്തിന് മുമ്പായി റോയല്‍സില്‍ ചുമതലയേറ്റ രാഹുല്‍ ദ്രാവിഡിന്റെ താല്‍പര്യങ്ങളും പ്രധാനമായി.
റോയല്‍സിന്റെ റിട്ടന്‍ഷന്‍ ലിസ്റ്റില്‍ സഞ്ജുവിന്റെ ഇഷ്ടതാരങ്ങളിലും പലരും ഉണ്ടായിരുന്നില്ല. വെടിക്കെട്ട് വീരന്‍ ജോസ് ബട്‌ലര്‍, ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്‌വേന്ദ്ര ചഹല്‍, പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിന്‍ എന്നിവരെ നിലനിര്‍ത്താന്‍ സഞ്ജു ആഗ്രഹിച്ചിരുന്നു. ഇവരെ കൈയൊഴിഞ്ഞത് ഇത്തവണ റോയല്‍സിന് കനത്ത തിരിച്ചടിയായി മാറുകയും ചെയ്തു.
ഇഷ്ട താരങ്ങളെ നിലനിര്‍ത്താന്‍ കഴിയാത്തതിലുള്ള നിരാശ സഞ്ജു തുറന്നുപറഞ്ഞിരുന്നു. എല്ലായ്‌പ്പോഴും ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ വന്നുകൊള്ളണമെന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. ഏതാനും ദിവസം മുമ്പ് നല്‍കിയ അഭിമുഖത്തില്‍ ദ്രാവിഡ് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ വാനോളം പുകഴ്ത്തിയിരുന്നു. അനുഭവജ്ഞാനത്തിലൂടെ ഉയര്‍ന്നുവന്ന ലീഡറാണ് സഞ്ജുവെന്നും സഹതാരങ്ങളുമായി ഏറ്റവും അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളതെന്നും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ജിജ്ഞാസ സഞ്ജുവിന്റെ പ്രത്യേകതയാണെന്നും ദ്രാവിഡ് അഭിപ്രായപ്പെയുകയുണ്ടായി.
സൂപ്പര്‍ ഓവറിന് മുമ്പ് നടന്ന ടീം ചര്‍ച്ചയില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടുനിന്ന വീഡിയോ ആണ് റോയല്‍സില്‍ പന്തിയല്ല കാര്യങ്ങളെന്ന വ്യാപക ചര്‍ച്ചയ്ക്ക് കാരണമായത്. പ്രധാന സപ്പോര്‍ട്ട് സ്റ്റാഫും ടീം അംഗങ്ങളും ഉള്‍പ്പെട്ട കൂടിയാലോചനയില്‍ ദ്രാവിഡ് കളിക്കാരെ അഭിസംബോധന ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍, ഒരു സഹതാരം ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടും ക്ഷണം നിരസിച്ച് സഞ്ജു വിട്ടുനില്‍ക്കുകയായിരുന്നു.
ടീമിനുള്ളിലെ ഐക്യത്തെയും ആശയവിനിമയത്തെയും ആരാധകരും കമന്റേറ്റര്‍മാരും ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഏറ്റവും നിര്‍ണായകമായ ഘട്ടത്തില്‍ ക്യാപ്റ്റനും പരിശീലക സംഘവും തമ്മില്‍ ഏകോപനമില്ലാതെ പോത് നിസ്സാരമായി കാണാനാവില്ല.
ഏഴ് മാച്ചുകളില്‍ അഞ്ചിലും തോറ്റ റോയല്‍സ് നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണിപ്പോള്‍. പ്ലേ ഓഫ് അഭിലാഷങ്ങള്‍ പൂവണിയണമെങ്കില്‍ കൂടുതല്‍ വിജയങ്ങളുമായി ശക്തമായി തിരിച്ചെത്തേണ്ടതുണ്ട്. കഴിഞ്ഞ സീസണില്‍ റോയല്‍സ് മികച്ച മുന്നേറ്റം നടത്തിയിരുന്നു. ലേലത്തിന് ശേഷം ടീമില്‍ വന്ന മാറ്റങ്ങള്‍ അവരുടെ പ്രകടനത്തെ ബാധിച്ചുവെന്ന് നിസ്സംശയം പറയാം.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·