Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 16 Apr 2025, 6:15 pm
Sanju Samson successful IPL 2025: സഞ്ജു സാംസണിന്റെ അഭാവത്തില്‍ റിയാന്‍ പരാഗിനെ ക്യാപ്റ്റനാക്കാനുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) തീരുമാനം ശരിയായിരുന്നുവെന്ന് ടീമിലെ സീനിയര്‍ താരം. ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ നായകസ്ഥാനം ഏറ്റെടുക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റിയാന്‍ പരാഗ്, സഞ്ജു സാംസണ്പരിചയസമ്പത്ത് കുറഞ്ഞ പരാഗിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചതിനെതിരേ ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുകയുണ്ടായി. ആദ്യ രണ്ട് മാച്ചുകളും തോല്‍ക്കുകയും മൂന്നാം മല്‍സരത്തില്‍ നേരി മാര്‍ജിനില്‍ രക്ഷപ്പെടുകയും പരാഗിന്റെ വ്യക്തിഗത പ്രകടനം താഴുകയും ചെയ്തതോടെ ഇത് ശക്തമായി.
സഞ്ജുവിന് പകരം പരാഗിനെ ക്യാപ്റ്റനാക്കിയത് പാളിയോ? തുറന്നു പറഞ്ഞ് സീനിയര്‍ താരം, നായകനാവാന്‍ തയ്യാറെന്ന്
ഐപിഎല്‍ ക്യാപ്റ്റന്‍സിയില്‍ അനുഭവസമ്പത്തുള്ള നിതീഷ് റാണയെ തഴഞ്ഞ്് പരാഗിനെ ഉയര്‍ത്തിക്കൊണ്ടു വന്നത് ഫ്രാഞ്ചൈസി മാനേജ്‌മെന്റിന്റെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു. സഞ്ജുവിന് പകരം അടുത്ത സീസണില്‍ പരാഗിനെയാണ് റോയല്‍സ് നായകസ്ഥാനത്തേക്ക് കാണുന്നതെന്നും റിപോര്‍ട്ടുകള്‍ വന്നു.
നിതീഷ് റാണ മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ക്യാപ്റ്റനായിരുന്നു. 2023ലെ ഐപിഎല്ലില്‍ പരിക്കു കാരണം ശ്രേയസ് അയ്യര്‍ക്കു സീസണ്‍ മുഴുവന്‍ നഷ്ടമായപ്പോള്‍ ചുമതല നല്‍കുകയായിരുന്നു. റാണയ്ക്ക് കെകെആറിനെ പ്ലേ ഓഫിലെത്തിക്കാനായതുമില്ല.
എന്നാല്‍, പരാഗിന് നേതൃസ്ഥാനം കൈമാറിയതിലൂടെ റോയല്‍സ് അബദ്ധമൊന്നും കാണിച്ചില്ലെന്നാണ് നിതീഷ് റാണയുടെ അഭിപ്രായം. ആര്‍ആറിന്റെ തീരുമാനം ശരിയായിരുന്നുവെന്നും എന്നാല്‍ തന്നോട് ചോദിച്ചിരുന്നെങ്കില്‍ സന്തോഷത്തോടെ ക്യാപ്റ്റന്‍സി സ്വീകരിക്കുമായിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
2019 മുതല്‍ പരാഗ് ടീമിനൊപ്പമുള്ളതിനാല്‍ അദ്ദേഹത്തിന് നേതൃസ്ഥാനം നല്‍കുന്നത് ശരിയായ തീരുമാനമാണെന്ന് റാണ പറഞ്ഞു. തനിക്ക് ക്യാപ്റ്റന്‍സി റോള്‍ ലഭിച്ചിരുന്നെങ്കില്‍ താന്‍ അത് ഏറ്റെടുക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'അവര്‍ എന്നോട് ചോദിച്ചിരുന്നെങ്കില്‍, തീര്‍ച്ചയായും, ഞാന്‍ സന്തോഷത്തോടെ ക്യാപ്റ്റന്‍സി സ്വീകരിക്കുമായിരുന്നു. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീമിന് എന്താണ് ശരി എന്നതാണ്. അവര്‍ ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാന്‍ കരുതുന്നു'- നിതീഷ് പറഞ്ഞു.
'കെകെആറിന്റെ ക്യാപ്റ്റനായപ്പോള്‍, 6-7 വര്‍ഷമായി ഞാന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ടീം സംസ്‌കാരവും സാഹചര്യങ്ങളും എനിക്ക് മനസ്സിലായതിനാല്‍ ക്യാപ്റ്റന്‍സിക്ക് അത് വളരെയധികം സഹായിച്ചു. ആര്‍ആറിന്റെ കാര്യത്തില്‍ റിയാന്‍ പരാഗിന് എന്നേക്കാള്‍ ടീമിന്റെ കാര്യങ്ങള്‍ നന്നായി അറിയാമെന്ന് ഞാന്‍ കരുതുന്നു. മാനേജ്മെന്റിന്റെ ശരിയായ തീരുമാനമാണിതെന്ന് ഞാന്‍ കരുതുന്നു-അദ്ദേഹം വിശദീകരിച്ചു.
ഈ സീസണില്‍ ടീമിലെ പ്രധാന ബാറ്ററായ റാണയ്ക്ക് കൂടുതല്‍ തിളങ്ങാനായിട്ടില്ല. ഇതേക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കുറച്ച് മത്സരങ്ങളില്‍ ബാറ്റ് ചെയ്യാന്‍ നല്ല അവസരങ്ങള്‍ ലഭിച്ചില്ല. എങ്കിലും, ടീമിന് ഏറ്റവും മികച്ചത് നല്‍കാന്‍ ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്ന് റാണ കൂട്ടിച്ചേര്‍ത്തു.
ഗ്രൗണ്ടില്‍ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. ചിലപ്പോള്‍ മത്സര സാഹചര്യം മറ്റൊന്ന് ആവശ്യപ്പെടുന്നു. ഐപിഎല്‍ പോലുള്ള പോരാട്ടങ്ങളില്‍ പലപ്പോഴും ഇടത്-വലത് കോമ്പിനേഷന്‍ വളരെ പ്രധാനമാകും. രണ്ട് മത്സരങ്ങളില്‍, എനിക്ക് ബാറ്റ് ചെയ്യാന്‍ കൂടുതല്‍ അവസരം ലഭിച്ചിരുന്നില്ല- റാണ പറഞ്ഞു.
ടീം എന്നില്‍ നിന്ന് എന്ത് ആവശ്യപ്പെട്ടാലും, അത് നിറവേറ്റാന്‍ ഞാന്‍ പരമാവധി ശ്രമിക്കുന്നു. ആദ്യം ഞാന്‍ വളരെ പിന്നിലായി ബാറ്റ് ചെയ്യാനിറങ്ങി. മൂന്നാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ അതെ എന്ന് പറഞ്ഞു, 80 ഓളം റണ്‍സ് നേടി. അതിനാല്‍ ടീം എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് നല്‍കാന്‍ ശ്രമിക്കുന്നു. എപ്പോഴും അതിന് സമ്മതമാണ്-നിതീഷ് പറഞ്ഞു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·