Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 18 Apr 2025, 11:03 pm
Sanju Samson vs Rahul Dravid: സഞ്ജു സാംസണുമായുള്ള തന്റെ പിണക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ മൗനം വെടിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്. ഐപിഎല്‍ മല്‍സരത്തിനിടെ (IPL 2025) ഡഗ്-ഔട്ടില്‍ നടന്ന നിര്‍ണായക മീറ്റിങില്‍ സഞ്ജു പങ്കെടുക്കാതെ മാറിനില്‍ക്കുന്ന വീഡിയോ ആണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.
രാഹുല്‍ ദ്രാവിഡ്, സഞ്ജു സാംസണ്‍. Photo: Getty Imagesഡഗ്-ഔട്ടില്‍ ദ്രാവിഡ് നടത്തിയ ടീം മീറ്റിങില്‍ സഞ്ജു അവഗണിക്കപ്പെടുന്ന വീഡിയോ വൈറലായിരുന്നു. സീസണില്‍ ആദ്യമായി സമനില വന്നതോടെ സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചിരുന്നു
സഞ്ജുവുമായി ഭിന്നതയുണ്ടോ? തുറന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡ്
രാജസ്ഥാന്‍ റോയല്‍സിലെ എല്ലാ തീരുമാനങ്ങളിലും സഞ്ജു ഭാഗവാക്കാണെന്നും തിരിച്ചുള്ള റിപോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ദ്രാവിഡ് പറഞ്ഞു. അഭ്യൂഹങ്ങള്‍ നിഷേധിച്ച ദ്രാവിഡ്, എല്ലാ തീരുമാനങ്ങളിലും സഞ്ജു അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി. സഞ്ജുവുമായി തനിക്ക് വല്ല ബന്ധമാണുള്ളതെന്നും റോയല്‍സിന്റെ ഓരോ ചര്‍ച്ചയിലും തീരുമാനത്തിലും അദ്ദേഹം പങ്കാളിയാണെന്നും വിശദീകരിച്ചു.
'മല്‍സരങ്ങള്‍ തോല്‍ക്കുകയും കാര്യങ്ങള്‍ ശരിയായി നടക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് വിമര്‍ശനങ്ങള്‍ ഉയരുക. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല അല്ലെങ്കില്‍ നന്നായി പ്രവര്‍ത്തിക്കുന്നില്ല എന്ന വിമര്‍ശനത്തെ നേരിടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. അത് നമുക്ക് ചിന്തിക്കാവുന്ന കാര്യമാണ്. എന്നാല്‍ അടിസ്ഥാനരഹിതമായ ഇത്തരം പ്രചാരണങ്ങളില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല'- ദ്രാവിഡ് പറഞ്ഞു.
നാളെ ശനിയാഴ്ച (ഏപ്രില്‍ 19) ആണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മല്‍സരം. ശക്തരായ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ആണ് എതിരാളികള്‍. ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാത്രി 7.30ന് മല്‍സരം ആരംഭിക്കും. വൈകീട്ട് മൂന്നിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും.
കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങിനിടെ വാരിയെല്ലിന് ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജു റിട്ടയേഡ് ഹര്‍ട്ട് ആയിരുന്നു. പരിക്ക് ഭേദമായതിനാല്‍ സഞ്ജു അടുത്ത മല്‍സരത്തില്‍ കളിക്കുമെന്നാണ് പ്രതീക്ഷ. സഞ്ജു കളിച്ചില്ലെങ്കില്‍ ആദ്യ മൂന്ന് മാച്ചുകളില്‍ സഞ്ജുവിന് പകരം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത റയാന്‍ പരാഗ് നായകനായേക്കും.
അടുത്ത മത്സരത്തില്‍ സഞ്ജു കളിക്കുമോ എന്ന് ഇപ്പോഴും സംശയത്തിലാണെന്ന് ടൈംസ് നൗ റിപോര്‍ട്ട് ചെയ്തു. 2025 ഐപിഎല്ലില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ മാത്രമുള്ള ആര്‍ആര്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. അവസാന സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിനും രണ്ട് വിജയങ്ങള്‍ മാത്രമാണ്. നെറ്റ് റണ്‍റേറ്റിന്റെ മികവിലാണ് അല്‍പം മുകളിലായത്.
പ്ലേഓഫിലേക്ക് യോഗ്യത നേടണമെങ്കില്‍ ആര്‍ആറിന് അടുത്ത അഞ്ചോ ആറോ മത്സരങ്ങളില്‍ വിജയിക്കേണ്ടതുണ്ട്. ആര്‍ആറിനെതിരെ ഒരു ജയം നേടിയാല്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിജയങ്ങളുള്ള എല്‍എസ്ജി രണ്ടാം സ്ഥാനത്തേക്ക് ഉയരും. അഞ്ച് വിജയങ്ങളുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് ഒന്നാമത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·