Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 9 Apr 2025, 11:04 pm
ബിസിസിഐയുടെ അച്ചടക്ക നടപടികളിലെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് കമന്റേറ്റര്‍ സൈമണ്‍ ഡൗള്‍. ഐപിഎല്‍ 2025 ലെ 'നോട്ട്ബുക്ക്' ആഘോഷത്തിന്റെ പേരില്‍ എല്‍എസ്ജി സ്പിന്നര്‍ ദിഗ്വേശ് രതിക്ക് ബിസിസിഐ പിഴ ചുമത്തിയിരുന്നു. ഇതേ കുറ്റം മൂന്നാം തവണ ആവര്‍ത്തിച്ചതിന് വിലക്ക് നേരിടാനിരിക്കെയാണ് ദിഗ്വേശിന് സൈമണ്‍ ഡൗളിന്റെ പിന്തുണ.
സുനില്‍ നരെയ്നിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ദിഗ്വേഷ് രതി തറയില്‍ എഴുതുന്നുവിക്കറ്റ് നേട്ടം വ്യത്യസ്തമായി ആഘോഷിച്ച ദിഗ്വേശിന്റെ രീതി ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിസിസിഐയുടെ അച്ചടക്ക നടപടിക്കും ഇത് കാരണമായി. സീസണിന്റെ തുടക്കത്തില്‍ പഞ്ചാബ് കിങ്സിന്റെ പ്രിയാന്‍ഷ് ആര്യയെ പുറത്താക്കിയപ്പോഴായിരുന്നു ആദ്യത്തെ ആഘോഷം. വിക്കറ്റ് നേട്ടം കൈവെള്ളയില്‍ എഴുതുന്നത് പോലെ ആംഗ്യം കാണിക്കുകയായിരുന്നു. ഇതിന് മാച്ച് ഫീയുടെ 25% പിഴയും ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി.
സീനിയര്‍ ഇന്ത്യന്‍ താരങ്ങള്‍ ഇതിനേക്കാള്‍ മോശമായി പെരുമാറിയിട്ടുണ്ട്; 'നോട്ട്ബുക്ക്' ആഘോഷത്തിന് ദിഗ്വേശ് രതിക്കെതിരെ നടപടിയെടുത്ത ബിസിസിഐക്കെതിരെ സൈമണ്‍ ഡൗള്‍
മുംബൈ ഇന്ത്യന്‍സിന്റെ നമന്‍ ധീറിനെതിരെയും ഇതേ ആംഗ്യം ആവര്‍ത്തിച്ചത് കൂടുതല്‍ വലിയ പിഴയ്ക്ക് കാരണമായി. 50% മാച്ച് ഫീ പിഴയും രണ്ട് ഡീമെറിറ്റ് പോയിന്റുകളുമാണ് ചുമത്തിയത്. ഇതോടെ മൂന്ന് ഡീമെറിറ്റ് പോയിന്റുകളായി.
ഏപ്രില്‍ 8 ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കെകെആറിന്റെ സുനില്‍ നരെയ്നിന്റെ വിക്കറ്റ് എടുത്തതിന് ശേഷം അല്‍പം വ്യത്യസ്തമായ നോട്ട് ബുക്ക് ആഘോഷമാണ് നടത്തിയത്. വിക്കറ്റ് നേട്ടം ദിഗ്വേശ് രതി വിരല് കൊണ്ട് തറയില്‍ എഴുതുന്നതായി കാണിക്കുകയായിരുന്നു. ഇത് വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് കാരണമായേക്കും.
കൈപ്പത്തിക്ക് പകരം നിലത്ത് എഴുതുന്നതായി അനുകരിച്ച് തന്റെ സിഗ്‌നേച്ചര്‍ ആഘോഷത്തിന്റെ ലളിതമായ പതിപ്പ് പുനരുജ്ജീവിപ്പിക്കുകയായിരുന്നു ദിഗ്വേശ്. എല്‍എസ്ജിക്കായി അഞ്ച് മത്സരങ്ങളില്‍ നിന്ന് ഡല്‍ഹി സ്വദേശി ഇതുവരെ 7 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. നര്‍മത്തിന് വേണ്ടിയുള്ള നിരുപദ്രവകരമായ ആഘോഷം മാത്രമാണിതെന്ന് സഹതാരങ്ങള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടെങ്കിലും ബിസിസിഐ അച്ചടക്ക സമിതി അത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
യുവ സ്പിന്നര്‍ക്കെതിരെ ബിസിസിഐ തുടര്‍ച്ചയായി സ്വീകരിക്കുന്ന അച്ചടക്ക നടപടികളെ സൈമണ്‍ ഡൗള്‍ വിമര്‍ശിച്ചു. ദിഗ്വേശ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും പിഴ ചുമത്തിയതിനെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന ഇന്ത്യന്‍ കളിക്കാര്‍ വളരെ മോശമായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും അവര്‍ക്ക് പിഴ ലഭിച്ചിട്ടില്ല. കളിക്കാരെ ശിക്ഷിക്കുന്നതിലെ പൊരുത്തക്കേട് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍എസ്ജിയുടെ ഷഹബാസ് അഹമ്മദും ദിഗ്വേശ് പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ദിഗ്വേശ് ആദ്യം പുറത്താക്കിയ പ്രിയാന്‍ഷ് ആര്യ അദ്ദേഹത്തിന്റെ വളരെ നല്ല സുഹൃത്താണ്. സൗഹൃദപരമായ ഒരു രീതിയിലാണ് അദ്ദേഹം അത് ചെയ്തത്. പക്ഷേ സസ്പെന്‍ഷന്റെ വക്കിലായതിനാല്‍, ദിഗ്വേശ് അത് ആവര്‍ത്തിക്കില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- ഷഹബാസ് പറഞ്ഞു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·