ലയണൽ മെസ്സിയുടെ ഹാട്രിക്കും ജർമനിയുടെ വൻ വിജയവും സമനിലകളുടെ പരമ്പരയുടെ ഉൾപ്പെടെ സംഭവബഹുലമായിരുന്നു ലോകകപ്പിന്റെ ആദ്യറൗണ്ട് മത്സരങ്ങൾ. വലിയ പ്രതീക്ഷകളുമായി എത്തിയ വമ്പൻ ടീമുകളെ സമനിലയിൽ തളച്ച് കുഞ്ഞൻ ടീമുകൾ കരുത്ത് കാട്ടി. ആക്രമണത്തേക്കാൾ, പ്രതിരോധ തന്ത്രങ്ങൾ മൈതാനത്ത് കൂടുതൽ ഫലവത്തായി. ഇങ്ങനെ, ആദ്യറൗണ്ടിലെ ലോകകപ്പ് മത്സരങ്ങളിൽ പല കാര്യങ്ങളും ശ്രദ്ധേയമായി.
താരവരവ്
ലോകകപ്പ് പ്രതീക്ഷകളുമായി എത്തിയ സൂപ്പർ താരങ്ങൾക്ക് മികച്ച തുടക്കമാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങളിൽ ലഭിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു മാത്രം കാലിടറി.
ലയണൽ മെസ്സി
അൾജീരിയയ്ക്കെതിരായ മത്സരത്തിൽ ഹാട്രിക് നേടിയാണ് മെസ്സി വരവറിയിച്ചത്. ശക്തരായ അർജന്റീനയ്ക്ക് മെസ്സിയുടെ മികച്ച ഫോം പ്രതീക്ഷ നൽകുന്നു.
വിനിസ്യൂസ്
ശക്തരായ മൊറോക്കോയ്ക്കെതിരെ സമനിലഗോൾ നേടിയ വിനിസ്യൂസ് മാത്രമാണ് ബ്രസീൽ നിരയിൽ പ്രതീക്ഷയ്ക്കൊത്തുയർന്നത്. മുന്നേറ്റനിര പൂർണ പരാജയമായ മത്സരത്തിൽ, വ്യക്തിഗത മികവിലൂടെയാണ് വിനിസ്യൂസ് ഗോൾ നേടിയത്.
കിലിയൻ എംബപെ
സെനഗലിനെതിരെ ഇരട്ട ഗോളുകൾ നേടിയാണ് കിലിയൻ എംബപെ ഫ്രാൻസിന്റെ കുതിപ്പിന് ഇന്ധനമായത്. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനുറച്ചിറങ്ങുന്ന ഫ്രാൻസിന് എംബപെയുടെ ഗോൾ സ്കോറിങ് മികവ് നിർണായകം.
എർലിങ് ഹാളണ്ട്
കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം ലോകകപ്പ് വേദിയിലെത്തിയ നോർവേക്ക് സ്വപ്ന തുടക്കമാണ് ഹാളണ്ട് നൽകിയത്. ഇരട്ടഗോളുകളുമായി ഹാളണ്ട് മുന്നിൽനിന്നപ്പോൾ നോർവേ ഇറാഖിനെ 4–1ന് തകർത്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോ
പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ പോർച്ചുഗലിനും ക്രിസ്റ്റ്യാനോയ്ക്കും സാധിച്ചില്ല. ഡിആർ കോംഗോയോട് സമനില വഴങ്ങിയ പോർച്ചുഗൽ നിരയിൽ ഏറ്റവും കൂടുതൽ വിമർശനമേറ്റതും ക്രിസ്റ്റ്യാനോയ്ക്ക്.
വീണവരും വാണവരും
വലിയ പ്രതീക്ഷയോടെ ലോകകപ്പിനെത്തിയ സ്പെയിനും പോർച്ചുഗലും ബ്രസീലും നെതർലൻഡ്സും സമനില വഴങ്ങിയപ്പോൾ, 7–1ന്റെ വമ്പൻ വിജയം നേടി ജർമനി കുതിപ്പു തുടങ്ങി. സെനഗലിനെതിരെ ആദ്യപകുതിയിൽ പരുങ്ങിയെങ്കിലും രണ്ടാം പകുതിയിൽ ഫ്രാൻസ് ഗംഭീര തിരിച്ചുവരവ് നടത്തി. ശക്തരായ ക്രൊയേഷ്യയയ്ക്കെതിരെ 4–2ന്റെ ആധികാരിക വിജയവുമായി ഇംഗ്ലണ്ട് കരുത്തറിയിച്ചു. മൗറീഷ്യോ പോച്ചെറ്റിനോയുടെ തന്ത്രങ്ങൾ മൈതാനത്ത് ഫലം കണ്ടതോടെ യുഎസ്എയും ശക്തി തെളിയിച്ചു. മികച്ച പ്രകടനം നടത്തിയ ഐവറി കോസ്റ്റും നോർവേയും യുഎസ്എയും കറുത്ത കുതിരകളാകാൻ സാധ്യതയുള്ള ടീമുകളാണ്. ചെറുടീമുകളുടെ പ്രതിരോധ തന്ത്രങ്ങൾ മൈതാനത്ത് വലിയ വിജയം നേടുന്നതും ഇത്തവണ കണ്ടു. പൊസിഷനൽ പ്ലേയും പാസിങ് ഗെയിമും മാത്രം തന്ത്രമാക്കി ഇറങ്ങിയ വലിയ ടീമുകൾ, പ്രതിരോധപ്പൂട്ടുകളുമായി ഇറങ്ങിയ ദുർബല ടീമുകൾക്കെതിരെ വിയർത്തു.
ഏഷ്യൻ – ആഫ്രിക്കൻ സമനിലപ്പൂട്ട്
യൂറോപ്യൻ രാജ്യങ്ങളും ലാറ്റിനമേരിക്കൻ രാജ്യങ്ങളും വാണിരുന്ന ലോകകപ്പ് വേദിയിൽ ഏഷ്യൻ രാജ്യങ്ങളുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും സമനിലക്കരുത്ത് ലോകം കണ്ടു. കിരീട സാധ്യതയുള്ള നെതർലൻഡ്സിനെ ജപ്പാൻ 2–2നും ബൽജിയത്തെ ഈജിപ്ത് 1–1നും യുറഗ്വായിയെ സൗദി അറേബ്യ 1–1നും സ്പെയിനിനെ കാബോ വെർദെ 0–0നും പോർച്ചുഗലിനെ ഡിആർ കോംഗോ 1–1നും ചെക്ക് റിപ്പബ്ലിക്കിനെ ദക്ഷിണാഫ്രിക്ക 1–1നും സമനില പിടിച്ചു. ഇറാൻ– ന്യൂസീലൻഡ് മത്സരവും 2–2 സമനിലയായി. ആഫ്രിക്കൻ കരുത്തരായ മൊറോക്കോ, ശക്തരായ ബ്രസീലിനെ 1–1 സമനിലയിൽ തളച്ചതും ആദ്യറൗണ്ടിൽ കണ്ടു.
പവറോടെ മെസ്സി !
ആദ്യറൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഫിഫ പവർ റാങ്കിങ് കണക്കുകൾ അനുസരിച്ച് മൈതാനത്ത് കണ്ട ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്. 3 ഗോളുകൾ മാത്രമല്ല, അർജന്റീനയുടെ മുന്നേറ്റങ്ങളിൽ മെസ്സി നിർണായക സാന്നിധ്യമായിരുന്നു. 23 തവണ അൾജീരിയയുടെ മധ്യനിരയിൽനിന്നും പന്ത് സ്വീകരിച്ച മെസ്സി, പ്രതിരോധനിര ഭേദിച്ച് 12 പാസുകളാണ് മുന്നേറ്റത്തിനായി സഹകളിക്കാർക്ക് നൽകിയത്. ഇരട്ടഗോളുകൾ നേടിയ ന്യൂസീലൻഡ് താരം എലൈജ ജസ്റ്റും ഫ്രാൻസിന്റെ കിലിയൻ എംബപെയും സ്വീഡൻ താരം യാസിൻ അയാരിയും മികച്ച പ്രകടനവുമായി മെസ്സിക്ക് പിന്നാലെയുണ്ട്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യറൗണ്ട് മത്സരങ്ങളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കി എഴുതിയത്
English Summary:





English (US) ·