Published: September 01, 2025 08:29 PM IST
1 minute Read
തിരുവനന്തപുരം∙ കെസിഎലിൽ ആലപ്പി റിപ്പിൾസിനെതിരെ തൃശൂർ ടൈറ്റൻസിന് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ അവസാന ഓവറിൽ ലക്ഷ്യത്തിലെത്തി. തൃശൂരിന് വേണ്ടി നാല് വിക്കറ്റുകൾ വീഴ്ത്തിയ സിബിൻ ഗിരീഷാണ് പ്ലെയർ ഓഫ് ദി മാച്ച്. വിജയത്തോടെ പത്ത് പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തേയ്ക്ക് മുന്നേറി. ഇതോടെ തൃശൂരിന്റെ സെമി പ്രവേശ സാധ്യത വർധിച്ചു.
മത്സത്തിലെ ആദ്യ പന്തിൽ തന്നെ ആലപ്പിക്കു പ്രഹരമേൽപ്പിച്ചായിരുന്നു തൃശൂർ ടൈറ്റൻസിന്റെ തുടക്കം. ഇല്ലാത്ത റണ്ണിനായോടിയ ഓപ്പണർ മുഹമ്മദ് അസറുദ്ദീൻ പുറത്തായത് ആലപ്പിക്ക് വൻ തിരിച്ചടിയായി. ചില കൂറ്റൻ ഷോട്ടുകളിലൂടെ അഭിഷേക് പി.നായർ പ്രതീക്ഷ നൽകിയെങ്കിലും നാലാം ഓവറിൽ അഭിഷേകിനെയും ജലജ് സക്സേനയെയും വിനോദ് കുമാർ പുറത്താക്കിയതോടെ കളിയുടെ നിയന്ത്രണം തൃശൂർ സ്വന്തമാക്കി. അഭിഷേക് 22ഉം ജലജ് സക്സേന ഒരു റണ്ണും നേടി. തുടർന്നെത്തിയ മുഹമ്മദ് കൈഫും നാല് റൺസുമായി മടങ്ങി.
അഞ്ചാം വിക്കറ്റിൽ ഒരുമിച്ച ശ്രീരൂപിന്റെയും ടി.കെ.അക്ഷയ്‌യുടെയും പ്രകടനമാണ് ആലപ്പിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ശ്രീരൂപ് 24 റൺസുമായി മടങ്ങി. അവസാന ഓവർ വരെ ഉറച്ചുനിന്ന അക്ഷയ് ആണ് ആലപ്പിയുടെ ടോപ് സ്കോറർ. അക്ഷയ് 38 പന്തുകളിൽ നിന്ന് 49 റൺസ് നേടി. അക്ഷയ്‌യുടേത് അടക്കം നാല് വിക്കറ്റുകൾ വീഴ്ത്തിയ സിബിൻ ഗിരീഷാണ് തൃശൂർ ബോളിങ് നിരയിൽ തിളങ്ങിയത്. നാല് ഓവറുകളിൽ വെറും 16 റൺസ് മാത്രം വിട്ടു കൊടുത്തായിരുന്നു സിബിൻ ഗിരീഷിന്റെ നാല് വിക്കറ്റ് നേട്ടം. വിനോദ് കുമാർ രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് വേണ്ടി അഹ്മദ് ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്നത് പതിനേഴുകാരനായ കെ.ആർ.രോഹിതാണ്. ടൂർണ്ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് രോഹിത്. ആറ് റൺസെടുത്ത അഹ്മദ് ഇമ്രാനും റണ്ണെടുക്കാതെ ആനന്ദ് കൃഷ്ണനും തുടക്കത്തിൽ തന്നെ മടങ്ങി. മുഹമ്മദ് നാസിലായിരുന്നു ഇരുവരുടെയും വിക്കറ്റുകൾ നേടിയത്.
എന്നാൽ തുടക്കക്കാരന്റെ പതർച്ചകളില്ലാതെ ബാറ്റ് വീശിയ രോഹിത്, ഷോൺ റോജർക്കൊപ്പം ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ട് നീക്കി. മൈതാനത്തിന്റെ നാലു ഭാഗത്തേയ്ക്കും ആധികാരികതയോടെ ഷോട്ടുകൾ പായിച്ച രോഹിത് 30 റൺസെടുത്തു. തുടർന്നെത്തിയ അക്ഷയ് മനോഹറും ഷോൺ റോജറും ചേർന്നുള്ള കൂട്ടുകെട്ടിൽ 43 റൺസ് പിറന്നു. അക്ഷയ് മനോഹർ 16 റൺസെടുത്ത് പുറത്തായി. കളി അവസാനത്തോടടുക്കെ തുടരെ വിക്കറ്റുകൾ വീണെങ്കിലും നാല് പന്തുകൾ ബാക്കി നിൽക്കെ തൃശൂർ ലക്ഷ്യത്തിലെത്തി. ഷോൺ റോജർ 49 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിക്കായി മുഹമ്മദ് നാസിൽ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
English Summary:








English (US) ·